കൊല്ലം: 70 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി ഇതരസംസ്ഥാനക്കാരായ രണ്ടുപേര്‍ പിടിയില്‍. ബംഗാള്‍ സ്വദേശി മുഹമ്മദ് ഇസ്തഹര്(19), ബീഹാര്‍ സ്വദേശി കമല്‍(20) എന്നിവരാണ് പിടിയിലായത്. ഓണത്തോടനുബന്ധിച്ചുള്ള സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റെയ്ഡില്‍ കൊല്ലം മൂന്നാംകുറ്റി അറുനൂറ്റിമംഗലം ആറാട്ടുകുളത്തിന് സമീപത്തുനിന്നുമാണ് 750 കിലോയോളം വരുന്ന വിവിധ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
മൂന്നാംകുറ്റിയില്‍ അറുന്നൂറ്റിമംഗലം ചേരിയില്‍ ഷെമീര്‍ മന്‍സിലില്‍ അക്രമുദ്ദീന്റെ വീട്ടില്‍ കിടപ്പുമുറിയില്‍ ടൈല്‍സ് ഇളക്കി അടിയിലായി വലിയ അറകളുണ്ടാക്കി ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളാണ് സൂക്ഷിച്ചിരുന്നത്. ഇതിന് വിപണിയില്‍ 70 ലക്ഷം രൂപ വിലവരും. ജില്ലയിലെ പ്രധാന പാന്‍മസാല വിതരണക്കാരാണ് അക്രമുദ്ദീനും പിടിയിലായ രണ്ട് സഹായികളും. റെയ്ഡില്‍ എക്സൈസ് സിഐ വി.രാജേഷിനൊപ്പം ഇന്‍സ്പെക്ടര്‍മാരായ ജെ.പി.ആന്‍ഡ്രൂസ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബാലചന്ദ്രകുമാര്‍, ഫ്രാന്‍സിസ് ബോസ്കോ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, ബിജുമോന്, സതീഷ് ചന്ദ്രന്, രാജു, മിനേഷ്യസ്, ദിലീപ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: