കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന രംഗത്ത് അധഃസ്ഥിത, ദുര്‍ബല, പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പോരാട്ടം നടത്തിയ മഹാത്മാ അയ്യന്‍കാളിയുടെ 155-ാം ജയന്തി ഇന്നുമുതല്‍ സെപ്റ്റംബര്‍ 15 വരെ ആഘോഷിക്കുന്നു. ഓരോവര്‍ഷം കഴിയുംതോറും, അയ്യന്‍കാളി ഉയര്‍ത്തിയ ആശയങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നവോത്ഥാന നായകര്‍ ഒട്ടനവധിയുണ്ട്.
സമാധിയായി മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും തലയെടുപ്പോടെ മുന്‍നിരയില്‍ നില്ക്കുന്ന മഹദ്വ്യക്തിയാണ് അയ്യന്‍കാളി. ശ്രീനാരായണ ഗുരുദേവനും, ചട്ടമ്പിസ്വാമികള്‍ക്കും സമകാലീനനായിരുന്ന അയ്യന്‍കാളി, അധഃസ്ഥിത സമൂഹത്തിന് പൊതുനിരത്തുകളിലൂടെ നടക്കാനോ, വിദ്യയഭ്യസിക്കാനോ, പൊതുകിണറുകളില്‍ നിന്നോ, കുളങ്ങളില്‍ നിന്നോ വെള്ളമെടുക്കാനോ, ആണുങ്ങള്‍ക്ക് മീശവയ്ക്കാനോ, മുട്ടിനുതാഴെ മുണ്ടുടുക്കുവാനോ, സ്ത്രീകള്‍ക്ക് മാറ് മറക്കാനോ, അവകാശമില്ലാതിരുന്ന കാലത്ത് സാമൂഹ്യതിന്മകള്ക്കെതിരെ, ജാതിവാഴ്ച്ചാവിരുദ്ധപോരാട്ടം നടത്തി സാമൂഹ്യ നവോത്ഥാനത്തിനുള്ള മണ്ണ് ഉഴുതുമറിച്ചു.
അയ്യന്‍കാളിക്കും, അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ക്കും അര്‍ഹമായ പരിഗണനയോ, അംഗീകാരമോ നല്കാന് പിന്‍തലമുറയോ, കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകളോ തയ്യാറായില്ല. ചരിത്രവസ്തുതകളെ അവഗണിക്കാനുള്ള ആസൂത്രിത നീക്കമാണിവിടെ നടക്കുന്നത്.
ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് താത്വികനുമായ ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് കേരളത്തിന്റെ ചരിത്രമെഴുതി. ഈ ചരിത്രത്തില്‍ ഒരിടത്തും അയ്യന്‍കാളിയുടെ പേര് പരാമര്‍ശിച്ചില്ല. ലോകത്തില്‍ ആദ്യത്തെ കാര്‍ഷിക വിപ്ലവം 1907 ല്‍ അയ്യന്‍കാളിയുടെ നേതൃത്വത്തിലായിരുന്നു. അത് ചരിത്രത്തില്‍ ഇടം പിടിക്കാതെ പോയി. 1917 ല്‍ നടന്ന റഷ്യന്‍ വിപ്ലവം ചില വരേണ്യവര്‍ഗ്ഗ കൂലിയെഴുത്തുകാരുടെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി ചരിത്രമായപ്പോള്‍, അധഃസ്ഥിത- കീഴാള ജനതയുടേതായതിനാല് മാത്രമാണ് കാര്‍ഷിക വിപ്ലവം ചരിത്രമാകാതിരുന്നത്.
അധഃസ്ഥിത വിഭാഗത്തില്‍നിന്നുള്ള കേരളത്തിലെ ആദ്യനിയമസഭാസാമാജികനാണ്, ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന അയ്യന്‍കാളി. അന്ന് നിയമസഭാസാമാജിക കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ വിജെടി ഹാളിന് അയ്യന്‍കാളിയുടെ പേരു നല്‍കണമെന്ന കേരളീയ പൊതുസമൂഹത്തിന്റെ ആവശ്യം ഒരു ഗവണ്മെന്റും ഇന്നേവരെ പരിഗണിച്ചിട്ടില്ല.
അയ്യന്‍കാളി ഉയര്‍ത്തിക്കൊണ്ടുവന്ന ദളിത് മുന്നേറ്റത്തെ അയ്യന്‍കാളിക്കുശേഷം നേര്‍വഴിക്ക് നയിക്കാനായില്ല. അതിന്റെ ചിറകരിഞ്ഞതിനും, കൈകാലുകള്‍ കൂട്ടികെട്ടിയതിനും പിന്നില്‍ ഇടതുപക്ഷത്തിന്റെ കരാളഹസ്തങ്ങളായിരുന്നു. ഭിന്നിപ്പിക്കുക അല്ലെങ്കില്‍ തകര്‍ക്കുക എന്ന ബ്രിട്ടീഷ് തന്ത്രം കേരളീയ ദളിത് സമൂഹത്തില്‍ പരീക്ഷിപ്പിച്ച് വിജയിപ്പിച്ചതിനാല്‍ അയ്യന്‍കാളിക്കുശേഷം ദളിത് മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ കേരളത്തിന് സാധിച്ചില്ല.
ചരിത്രവും, കേരളവും അയ്യന്‍കാളിയെ തിരസ്കരിക്കുകയും, അവഗണിക്കുകയും ചെയ്തപ്പോള്‍ രാജ്യത്ത് ആദരവും അംഗീകാരവും നല്‍കിയത് ബിജെപിയും നരേന്ദ്രമോദി സര്‍ക്കാരുമാണ്. കേരളത്തില്‍ മാത്രം ഒതുക്കിനിര്‍ത്തിയിരുന്ന അയ്യന്‍കാളിക്ക് ദേശീയ തലത്തില്‍ അംഗീകാരം നല്‍കിയതിന് പുറകില്‍ നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു. 152-ാം ജയന്തി പട്ടികജാതി മോര്‍ച്ചയുടേയും, കെപിഎംഎസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ചപ്പോള്‍ നരേന്ദ്രമോദി പങ്കെടുത്തത് അയ്യന്‍കാളിക്ക് രാജ്യം നല്കിയ ആദരമായി. 150-ാം ജയന്തി 2012 ല്‍ ദല്‍ഹിയില്‍ ബിജെപിയും പട്ടികജാതി മോര്ച്ചയുംകൂടി സംഘടിപ്പിച്ചപ്പോള്‍ ലാല്‍ കൃഷ്ണ അദ്വാനി പുഷ്പങ്ങളര്പ്പിച്ചത് മറ്റൊരു ചരിത്രത്തിന്റെ തുടക്കമായി.
ബിജെപി അധികാരത്തിലേറിയപ്പോള്‍ പ്രഥമ പരിഗണന നല്‍കിയത് കേരളത്തിലെ പട്ടികജാതി സമൂഹത്തിനാണ്- മോദിയുടെ പ്രത്യേക താല്പര്യപ്രകാരം അയ്യന്‍കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂരില്‍ അയ്യന്‍കാളി സ്മൃതി മണ്ഡപത്തിനും, സാംസ്കാരിക ഗവേണഷസമുച്ചയത്തിനും 40 കോടി രൂപ അനുവദിച്ചു. കേന്ദ്രസര്‍വ്വകലാശാലയില്‍ മഹാത്മാ അയ്യന്‍കാളി പഠനകേന്ദ്രവും അയ്യന്‍കാളി ചെയറും അനുവദിച്ചു. ആദ്യമായിട്ടാണ് ഒരു കേന്ദ്രസര്‍വ്വകലാശാലയില്‍ അയ്യന്‍കാളിയുടെ പേരില്‍ പഠനകേന്ദ്രവും, ചെയറും ആരംഭിക്കുന്നത്. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ ലിസ്റ്റില്‍ അയ്യന്‍കാളി മഹദ് വ്യക്തികളുടെ പട്ടികയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ അദ്ദേഹത്തെ മഹത് വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രത്യേക ഉത്തരവ് യുജിസി ഇറക്കിയതിന് നിര്‍ദ്ദേശം നല്‍കിയത് മോദിയായിരുന്നു.
‘സബ്കെ സാഥ്, സബ്കാ വികാസ്’ എന്ന ലക്ഷ്യത്തോടെ ദരിദ്രരില്‍ ദരിദ്രരായവരെ സേവിക്കുന്ന ‘അന്ത്യോദയയും’, ദരിദ്രരെ മുഖ്യധാരയിലെത്തിക്കുവാനുള്ള ‘സര്‍വ്വേ ഭവന്തു സുഖിന’യും, ബേഠിബച്ചാവോ, ബേഠിപഠാവോയും സുകന്യസമൃദ്ധി യോജനയും, പ്രധാനമന്ത്രി ജന്ധന്യോജനയും, സുരക്ഷാഭീമായോജനയും, ജീവന്ജ്യോതിഭീമായോജനയും, മുദ്രയോജനയുമെല്ലാം നടപ്പാക്കി രാജ്യത്തെ പട്ടികജാതി/വനവാസി സമൂഹത്തിന്റെ മനസ്സുകളില്‍ സ്ഥാനം നേടിയ സര്‍ക്കാരാണ് മോദിയുടേത്.
നാം ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതും, വിലയിരുത്തേണ്ടതും അത്യാവശ്യമാണെന്ന് തോന്നുന്നു. ഇത്രയും കാലം കേരളത്തിലും, കേന്ദ്രത്തിലും നിരവധി ഗവണ്മെന്റുകള് അധികാരത്തില്‍ വന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അധസ്ഥിത പിന്നോക്ക ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് എന്തുനല്‍കി എന്നത് വിലയിരുത്തേണ്ടതാണ്.
കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക, വികസന മേഖലകള്‍ പട്ടികജാതി/വനവാസി സമൂഹത്തിന് അന്യമായിരുന്നു. അധികാരത്തില്‍ കയറാനും, ജാഥയ്ക്ക് നീളം കൂട്ടാനും, വേട്ടപട്ടികള്‍ ആക്കാനും രാഷ്ട്രീയ മേലാളന്മാരും വിപ്ലവ പാര്‍ട്ടികളും ഉപയോഗിച്ചു. അവസാനം ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ടിലൂടെയും, രജീന്ദര്‍ സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിലൂടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ അട്ടിമറിക്കാനും കവര്‍ന്നെടുക്കാനുമാണ് ഇവര്‍ ശ്രമിച്ചത്. കേരളത്തിലെ ആദിവാസി ഊരുകളില്‍ പോഷകാഹാരക്കുറവ് മൂലം പിഞ്ചുകുട്ടികള്‍ പിറന്നുവീണയുടനെ മരണപ്പെട്ടത് എത്ര ദാരുണമാണ്. ഭൂമിയും വീടും വിദ്യാഭ്യാസവും തൊഴിലുമില്ലാത്ത, മരിച്ചാല്‍ അടക്കം ചെയ്യാന്‍ ആറടി മണ്ണില്ലാതെ പട്ടികജാതി/പട്ടികവര്‍ഗ്ഗ സമൂഹത്തെ ഗതികേടിലാക്കിയതിന്റെ ഉത്തരവാദി ആരാണ് ?
അഭിനവ ദളിത് സംരക്ഷകരെന്ന കപട മുഖംമൂടി അണിഞ്ഞ് രാജ്യത്ത് നടത്തിയ വ്യാജദളിത് സമരങ്ങളെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്. ചില രാഷ്ട്രീയ മുതലാളിമാരുടെ അജണ്ടയ്ക്കനുസരിച്ച് കഥയും, തിരക്കഥയും സംവിധാനവുമെല്ലാം കൃത്യമായി നിര്‍വ്വഹിക്കുന്ന വ്യാജദളിതന്മാരുടേയും, മാധ്യമങ്ങളുടെയും അജണ്ട നാം തിരിച്ചറിയണം. മല്ലിക്ക്ചക്രവര്ത്തിയെന്ന രോഹിത്വെമുലയുടെ ആത്മഹത്യയുടെ പേരില്‍ ഇവര്‍ കാണിച്ച രാഷ്ട്രീയ നാടകം നാം കണ്ടതാണ്. പട്ടികജാതിയില്പ്പെടാത്ത ‘വഡേര’ വിഭാഗത്തില്‍പ്പെടുന്ന രോഹിത് വെമുലയെ ദളിതനാക്കാന്‍ ഇവര്‍ എടുത്ത പണി നിസാരമല്ല. മന്മോഹന്സിങ്ങ് ഭരിക്കുമ്പോള്‍ ഇതേ യൂണിവേഴ്സിറ്റിയില്‍ എട്ട് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യചെയ്തത്. അന്ന് അവിടെ രാഹുല്‍ ഗാന്ധിയും, സീതാറാം യെച്ചൂരിയും, പ്രകാശ് കാരാട്ടും, ഒരാളെപോലും കണ്ടില്ല.
ദാദ്രിയുടെ പേരില്‍ ഗീബല്‍സിയന്‍ നുണക്കഥകള്‍ വിപണിയിലിറക്കി വര്‍ഗ്ഗീയതയുടെ വിഷംതുപ്പിയ വ്യാജദളിത് സ്നേഹികള്‍, നരേന്ദ്രമോദിയുടെ ചോരക്കുവേണ്ടി ദാഹിച്ചവര്‍, കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളേയും നിരന്തരം കടന്നാക്രമിച്ചവര്‍. ഇവരുടെ എത്രയെത്ര നാടകങ്ങള്‍ നാം കണ്ടു. കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകളും, ഫെല്ലോഷിപ്പുകളും തിരിച്ചേല്‍പ്പിക്കാന്‍ ഓടിനടന്ന സാഹിത്യകാരന്മാര് കേരളത്തില്‍ നടന്നുവരുന്ന ദളിത് പീഡനങ്ങള്‍ നിങ്ങള്‍ അറിയുന്നില്ലേ? കൊട്ടാരക്കരയില്‍ പട്ടികജാതി പഞ്ചായത്ത് മെമ്പറെ സിപിഎമ്മുകാര്‍ ആക്രമിച്ചപ്പോള്‍, അടൂരില്‍ മൂന്നു പട്ടികജാതി പെണ്‍കുട്ടികളെ പീഡിപ്പിച്ചപ്പോള്‍, കണ്ണൂര്‍ പയ്യന്നൂരില്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാര്‍ഗ്ഗം നടത്തുന്ന ചിത്രലേഖയെന്ന പെണ്‍കുട്ടിയെ ആക്രമിച്ച് ഊരുവിലക്ക് കല്പ്പിച്ചപ്പോള്, കേരള സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ വീരമണികണ്ഠനെ ആക്രമിച്ചപ്പോള്‍, റിട്ടയര്‍ചെയ്ത സഹകരണ രജിസ്ട്രാര്‍ ഐജി രാമകൃഷ്ണനുമേല് ചാണകവെള്ളം തളിച്ചപ്പോള്‍, തലശ്ശേരിയില്‍ കൈകുഞ്ഞുമായി രണ്ട് ദളിത് യുവതികള്‍ ജയിലില്‍ പോയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? എത്രയെത്ര ദളിത് പെണ്‍കുട്ടികള്‍ മതപരിവര്ത്തനത്തിനിരയാവുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെയും, ലൗജിഹാദിന്റെയും പേരില്‍ എത്ര ദളിത് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു? സമരം ചെയ്യാനോ, മാര്‍ച്ച് നടത്താനോ, അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കാനോ ഒരാളെപ്പോലും കേരളത്തില്‍ കണ്ടില്ല. അഭിനവദളിത് സംരക്ഷകരേ നിങ്ങള്‍ എവിടെയായിരുന്നു? അവസരവാദ നിലപാട് സ്വീകരിച്ച ഈ രാഷ്ട്രീയ നപുംസകങ്ങളെ നാം തിരിച്ചറിയണം.
സത്യം നാം മനസ്സിലാക്കണം. ആരാണ് നമ്മെ ചതിച്ചത്? ആരാണ് നമ്മെ സഹായിച്ചത്? ഇത്രയും കാലം പട്ടികജാതി/ആദിവാസി സമൂഹത്തെ വഞ്ചിച്ചവരെ ഇപ്പോള്‍ നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കേരളം ദര്‍ശിച്ചത്. ബിജെപിയും നരേന്ദ്രമോദിയും ഈ സമൂഹത്തിന്റെ പുരോഗതിക്കും പട്ടികജാതി സമൂഹത്തെ ദേശീയധാരയിലേക്ക് കൊണ്ടുവരാനും പരിശ്രമം നടത്തികൊണ്ടിരിക്കുമ്പോള്‍ നമുക്കൊരുമിച്ച്, ഒരേ മാര്‍ഗ്ഗത്തിലൂടെ ഒരു ലക്ഷ്യത്തിനുവേണ്ടി മുന്നോട്ട് പോകാനുള്ള വേദിയായി ഇന്നുമുതല്‍ സെപ്തംബര്‍ 15 അവിട്ടം വരെയുള്ള അയ്യങ്കാളി ജയന്തി ആഘോഷങ്ങള്‍ പ്രചോദനമാകട്ടെ.
(ബിജെപി സംസ്ഥാന സമിതി അംഗവുംപട്ടികജാതി മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്, ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: