അടൂരിന്റെ ‘പിന്നെയും’ എന്ന ചിത്രത്തെക്കുറിച്ചുള്ള ഡോ. ബിജുവിന്റെ വിമര്‍ശനവും ആ വിമര്‍ശനത്തെക്കുറിച്ചുള്ള അടൂരിന്റെ പ്രതികരണവും ‘ജന്മഭൂമി’ (ആഗസ്റ്റ് 23, 2016) യില്‍ വായിച്ചു.
ഏതൊരു കലാകാരനും അയാള്‍ക്ക് പ്രിയപ്പെട്ട മാതൃകയില്‍ കലാസൃഷ്ടികളെ അവതരിപ്പിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തിലാകണം അടൂര്‍ ‘പിന്നെയും’ നിര്‍മിച്ചിട്ടുണ്ടാകുക. ഒരു കലാസൃഷ്ടിയും അത് കാണുന്ന എല്ലാവരെയും തൃപ്തിപ്പെടുത്തില്ല. ഓരോരുത്തരുടെയും കാഴ്ചപ്പാടിന് അനുസരിച്ച് സിനിമപോലൊന്ന് സൃഷ്ടിക്കണമെന്ന് ശഠിക്കുന്നതും യുക്തിയല്ല.
ഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്തുന്നത് ഉത്തമകലാസൃഷ്ടിയാകില്ലെന്ന് എവിടെയോ വായിച്ചിരുന്നതും സാന്ദര്‍ഭികമായി ഓര്‍ക്കട്ടെ.
സിനിമ പൂര്‍ണമായും സംവിധായകന്റെ കലയാണെന്ന് എല്ലാ സമാന്തര സിനിമാക്കാരും സമ്മതിച്ചിട്ടുള്ളതാണ്. ആ അര്‍ത്ഥത്തിലും അടൂരിന് അദ്ദേഹത്തിന് പ്രിയപ്പെട്ട പ്രമേയങ്ങളെയും അഭിനേതാക്കളെയും സാങ്കേതികതയെയും തന്റെ സിനിമകളില്‍ ഉള്‍പ്പെടുത്തുവാന്‍ അനുവാദമുണ്ട്.
ചില വാദങ്ങളെ കൂട്ടുപിടിച്ച് അടൂരിനോട് ചേര്‍ന്ന് നില്ക്കുകയല്ല. ഡോ.ബിജുവിന്റെ സിനിമകള്‍ നിലവാരമില്ലാത്തതാണെന്നും വിശ്വസിക്കുന്നില്ല.
എത്രയോ മനനങ്ങള്‍ക്കും ഗൃഹപാഠങ്ങള്‍ക്കും ശേഷമാണ് മാധ്യമബോധ്യമുള്ള ഒരു ചലച്ചിത്രകാരന് തന്റെ സൃഷ്ടിയെ വെളിപ്പെടുത്തുന്നത്. അപ്പോള്‍ നിസ്സാരതയുടെ കണ്ണുകളോടെയാണ് ഈ സൃഷ്ടിയെ ഒരാള്‍ കാണുന്നതെങ്കില്‍ അത് സൃഷ്ടാവിനെ പൊള്ളിക്കും. അത്തരമൊരു പൊള്ളലില്നിന്നാവാം അടൂരും വിമര്‍ശനത്തിന്റെ കാഠിന്യത്തിലേക്ക് എത്തപ്പെട്ടിട്ടുണ്ടാകുക.
താരതമ്യങ്ങള്‍ ഏത് കലയിലാണെങ്കിലും അപകടകരമാണ്. കാരണം ഒരാളുടെ അഭിരുചിയും കാഴ്ചപ്പാടുമാകില്ല മറ്റൊരാള്ക്കുണ്ടാകുക. അപ്പോള്‍ ഒരാളുടെ സിനിമപോലെയാകണം മറ്റൊരാളുടെ സിനിമയെന്ന ശാഠ്യവും അടിസ്ഥാനമില്ലാത്തതാണ്.
മാസ്റ്റര്‍പീസെന്ന് പറയുന്നത് ഏത് പ്രായത്തിലും സംഭവിക്കാം. മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സിനിമകള്‍ മാത്രമാണ് മികച്ച സിനിമകളെന്ന ധാരണയും ശരിയല്ല. അങ്ങനെയല്ലാത്ത എത്രയോ നല്ല സിനിമകള്‍ മലയാളത്തിലുണ്ട്.
അടൂര്‍ വിമര്‍ശനത്തിന് അതീതനാണെന്നൊന്നും ഇതെഴുതുന്ന ആള് വിശ്വസിക്കുന്നില്ല. സിനിമകള്‍ റിലീസ് ചെയ്യുംമുന്‍പെ വിദേശമാധ്യമ പ്രവര്‍ത്തകരെ സ്വാധീനിച്ച് സിനിമയെ പ്രകീര്‍ത്തിച്ച് എഴുതിക്കുമെന്നൊക്കെ കേട്ടിട്ടുണ്ട്. ഇതിലൊക്കെ എത്ര വാസ്തവമുണ്ടെന്ന് അറിയില്ല.
അരവിന്ദന് ‘കാഞ്ചന സീത’ എന്ന സിനിമയെടുത്തപ്പോള്‍ ഉണ്ടായ പുകിലുകള് ഓര്‍ക്കുന്നു. അന്നദ്ദേഹം വിമര്‍ശനങ്ങളെയൊക്കെ ജയിച്ചത് മൗനംകൊണ്ടാണ്.
വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഒരു കലാപീഠം സദസ്സ്. ‘സൂസന്ന’ എന്ന സിനിമയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. വേദിയില്‍ ടി.എന്‍. ഗോപകുമാറും നരേന്ദ്രപ്രസാദുമൊക്കെയുണ്ട്. അന്ന് ടി.വി.ചന്ദ്രന് പ്രസംഗിച്ച് തുടങ്ങിയത് തന്നെ അടൂര്‍ ഈസ് നോട്ട് എ ഗ്രെയിറ്റ് ഫിലിം മേക്കര്‍ എന്ന് പറഞ്ഞാണ്.
അടൂരും ഡോ.ബിജുവും ഇനിയും നല്ല സിനിമയുടെ ഭാഗമായിരിക്കട്ടെ.
സമദ് പനയപ്പിള്ളി, ചേര്‍ത്തല
ഹിന്ദു മതമല്ല
ആഗസ്ത് 26നു സംസ്കൃതി പേജില്‍ ‘ഇതാണ് ഹിന്ദുമതം’ എന്ന രവി കടമുരുട്ടിയുടെ ലേഖനം വായിക്കാനിടയായി. ഹിന്ദുമതം എന്ന ഒന്നില്ലെന്നും ഹിന്ദുധര്‍മ്മം അഥവാ സനാതനധര്‍മ്മമാണ് ശരിയായ പ്രയോഗമെന്നും വിവിധ ആചാര്യന്മാര് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം സമര്‍ത്ഥിച്ചിട്ടുണ്ട്. ഏക പ്രവാചകനോ ഏകദൈവമോ ഏക പരിശുദ്ധഗ്രന്ഥമോ ഇല്ലാത്തതിനെ മതം എന്ന് എങ്ങനെ വിളിക്കാനാകും? ഇതിനെ ഒരു ജീവിതരീതിയായോ ആരാധനാ രീതിയായോ വിശേഷിപ്പിക്കാം. സചേതനമോ അചേതനമോ ആയ വസ്തുക്കളെ ആരാധിക്കാനോ നാസ്തികനാവാനോ ഉള്ള സ്വാതന്ത്ര്യം ഹിന്ദുവിനുണ്ട്. ഭാരതീയചിന്തകളെ വ്യത്യസ്തവും ഉല്കൃഷ്ടവുമാക്കുന്നതും ഈ സ്വാതന്ത്ര്യം തന്നെ. കാലാകാലങ്ങളില്‍ നവോത്ഥാന നായകര്‍ നടത്തിയ പരിഷ്കരണത്തിനു വിധേയമായതിനാല്‍ ഹിന്ദുധര്‍മ്മം നിത്യനൂതനമായി തുടരുന്നു.
സത്യനാഥന് കെ. കാഞ്ഞങ്ങാട്
ആ കോവിലകത്തെക്കുറിച്ച്
ആഗസ്റ്റ് ഒന്നിലെ ‘ജന്മഭൂമി’യില്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെക്കുറിച്ച് എഴുതിയ വാര്‍ത്ത വായിച്ചു. കുഞ്ഞുക്കുട്ടന് തമ്പുരാന് ജനിച്ചതും വളര്‍ന്നതും കൊടുങ്ങല്ലൂരിലെ തൃക്കുലശേഖരപുരം ക്ഷേത്രത്തിന്റെ അടുത്ത് കോവിലകത്തായിരുന്നു. പത്രത്തില്‍ പ്രതിപാദിച്ച കോവിലകം തമ്പുരാന് സാഹിത്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല. ഈ കോവിലകത്ത് ഗുരുകുലം പ്രവര്‍ത്തിച്ചിരുന്നുമില്ല.
ഗോദവര്‍മ്മ, ചിറയ്ക്കല്‍ കോവിലകം, കൊടുങ്ങല്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: