കൊച്ചി: വിനയനെ കണ്ടല്ല താന്‍ വേദിവിട്ടതെന്ന് സിബി മലയില്‍; സിബിയോട് തനിക്ക് സഹതാപമേ ഉള്ളൂവെന്ന് വിനയന്. രണ്ടു പ്രശസ്ത സംവിധായകരുടെ പൊതു വേദിയിലെ പ്രവൃത്തി പൊതുചര്‍ച്ചയാകുമ്പോള്‍ ഇരുവരും ജന്മഭൂമിയോടു പ്രതികരിച്ചത് ഇങ്ങനെയാണ്.
ബിജുലാല്‍ സംവിധാനം ചെയ്യുന്ന മള്‍ബറീസ് എന്ന ചിത്രത്തിന്റെ പൂജയില്‍ നിന്ന് സംവിധായകന് വിനയനെ കണ്ടപ്പോള്‍ സിബി മലിയില്‍ ഇറങ്ങിപ്പോയി. നിര്‍മ്മാതാവും സംവിധായകനുമായ കണ്ണന് പെരുമൂടിയൂര്‍ ഇത് ഫേസ്ബുക്കില്‍ വിവരിച്ചു. വിനയനെ കണ്ടപ്പോള്‍ പൂജയ്ക്ക് എത്തിയ സിബിമലയില്‍ അസ്വസ്ഥനാകുകയും കൈയിലെ ബൊക്കെ വലിച്ചെറിഞ്ഞ് സ്ഥലം വിടുകയുമായിരുന്നുവെന്നാണ് കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സിബി മലയില്‍ പറയുന്നു: ”സംവിധായകന് വിനയനെ കണ്ടത് കൊണ്ടല്ല ഞാന്‍ പോയത്. പൂജയില്‍ പങ്കെടുക്കാന്‍ ഒമ്പതു മണിക്കെത്തി. തുടങ്ങാന്‍ വൈകി. എന്റെ മീഡിയ സ്കൂളില്‍ കുട്ടികളുടെ പരിപാടിയില്‍ പങ്കെടുക്കാണ് 10ന് മടങ്ങിയത്.
ഗതാഗതക്കുരുക്കില്‍ കുണ്ടന്നൂരില്‍ നിന്ന് പാലാരിവട്ടത്തെത്താന്‍ അര മണിക്കൂറിലേറെ വേണം. ചടങ്ങില്‍ പ്രത്യേകിച്ച് റോള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ സ്വാഗതം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഇറങ്ങി. വിളക്ക് കത്തിക്കണമെന്നൊന്നും ആരും തന്നോട് ആവശ്യപ്പെട്ടിരുന്നില്ല. ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ആര്‍ക്കും എന്തും വ്യാഖ്യാനിക്കാം. ഞാനത് അവഗണിക്കുന്നു.”
വിനയന്റെ പ്രതികരണമിങ്ങനെ: ”എന്നെ കണ്ടപ്പോള്‍ സിബി മലയില്‍ ഇറങ്ങിപ്പോയത് മനുഷ്യത്വമില്ലാത്ത നടപടിയായി. എത്ര തിരക്കുണ്ടെങ്കിലും പറഞ്ഞിട്ടു പോകുന്നത് മര്യാദ. ഞാന്‍ എത്തിയപ്പോള്‍ മുതല്‍ സിബി അസ്വസ്ഥനായിരുന്നു. അസൂയയും പകയുമാണ് ഇവരെ നയിക്കുന്നത്. എനിക്ക് സിബിയോട് സഹതാപമേ ഉള്ളൂ. സിബിയെ ആപത്ത്ഘട്ടത്തില്‍ മാക്ട രുപീകരിച്ച് സഹായിച്ചത് ഞാനാണ്. ഒരു പൊതുചടങ്ങില്‍ വരുമ്പോള്‍ നാം പാലിക്കാറുള്ള ചില മര്യാദകളുണ്ട്. അത് പാലിച്ചോയെന്ന് സിബി ആത്മപരിശോധന നടത്തണം.”
‘ഈ പുഴയും കടന്ന്,’ ‘നക്ഷത്രത്താരാട്ട്’ എന്നീ സിനിമകളുടെ നിര്‍മ്മാതാവും ‘ആട്ടക്കഥ,’ ‘നേര്‍ക്കാഴ്ച’ എന്നീ സിനിമകളുടെ സംവിധായകനുമാണ് കണ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: