കൊച്ചി: ബാന്‍ കി മൂണിനോട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു തോറ്റശേഷവും, യുഎന്‍ കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന ശശി തരൂരിനെ ബാന്‍ തൂക്കിയെടുത്തു പുറത്താക്കുകയായിരുന്നു. സിംഗപ്പൂരിലെ ‘സ്ട്രെയിറ്റ് ടൈംസ്’ പത്രത്തിന്റെ ഗ്ലോബല്‍ അഫയേഴ്സ് എഡിറ്റര്‍ രവി വെള്ളൂര്‍ എഴുതിയ, ‘ഇന്ത്യാ റൈസിങ്: ഫ്രെഷ് ഹോപ്സ്, ന്യൂ ഫിയേഴ്സ്’ എന്ന പുസ്തകത്തിലാണ്, ഈ വെളിപ്പെടുത്തല്‍.
ആശയവിനിമയ ചുമതലയുള്ള യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന തരൂരിനെ സോണിയാ ഗാന്ധിയും മന്മോഹന് സിങ്ങുംകൂടി സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് കെട്ടി എഴുന്നള്ളിച്ചതു തന്നെ മണ്ടത്തരമായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിന് മുന്‍പത്തെ ഒരു ദശകത്തിലെ ഭാരതമാണ്, പുസ്തക വിഷയം. ഈ ദശകത്തിന്റെ അവസാനം, ഭാരതം, അഞ്ചാമത്തെ വന്ശക്തിയാകുമെന്ന്, രവി വെള്ളൂര്‍ നിരീക്ഷിക്കുന്നു.
കോഫി അന്നന് 2006 ല്‍ വിരമിക്കുന്ന ഒഴിവിലേക്കാണ്, ദക്ഷിണ കൊറിയയുടെ വിദേശമന്ത്രിയായിരുന്ന ബാന്‍ കി മൂണും തരൂരും തമ്മില്‍ മത്സരം നടന്നത്. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളുടെയും പിന്തുണ ബാനിനായിരുന്നു. തരൂരിനെ ഏതു നിമിഷവും വീറ്റോ ചെയ്ത് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു കളയാന്‍ സ്ഥിരാംഗരാജ്യങ്ങള്ക്കു കഴിയുമായിരുന്നു; ചൈന അതു ചെയ്യുമെന്നുറപ്പായിരുന്നു. അതുകൊണ്ടാണ്, തരൂരിനെ കെട്ടിയിറക്കിയതു മണ്ടത്തരമായത്.
കോഫി അന്നന്റെ കാലാവധി 2006 ഡിസംബര്‍ 31 ന് തീരുമായിരുന്നു. ആ സ്ഥാനത്തേക്ക് ജൂലൈ 24 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ രക്ഷാസമിതി, നാല് അനൗപചാരിക വോട്ടെടുപ്പുകള്‍ നടത്തി. ഒക്ടോബര്‍ ഒന്‍പതിന് ഔപചാരിക വോട്ടെടുപ്പ് നടത്തി, 13 നാണ്, ബാനിനെ സെക്രട്ടറി ജനറലായി പ്രഖ്യാപിച്ചത്. നാലാമത്തെ അനൗപചാരിക വോട്ടെടുപ്പിന് മുന്‍പേ, തരൂര്‍ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ വീറ്റോ ചെയ്യുമെന്ന് ചൈന സൂചിപ്പിച്ചു. വോട്ടെടുപ്പില്‍ അമേരിക്ക തരൂരിനെ എതിര്‍ത്തു; ചൈന വിട്ടുനിന്നു. അങ്ങനെ, നാലാം വോട്ടെടുപ്പില്‍ ബാനിനു മാത്രമായി വോട്ട്; തരൂര്‍ പിന്മാറി.
അതുകഴിഞ്ഞ് സെക്രട്ടറി ജനറല്‍ സ്ഥാനമേറ്റ ബാന്‍ കണ്ടത്, തരൂര്‍, അണ്ടര്‍ സെക്രട്ടറി ജനറല്‍ കസേരയില്‍ത്തന്നെ ഇരിക്കുന്നതാണ്. തരൂരിന് ബാന്‍ അപ്പോള്‍ ഒരു സന്ദേശം അയച്ചു: ”ശശി, താങ്കള്‍ ഇവിടെ തുടരുന്നതുകണ്ട് ഞാന്‍ അദ്ഭുതപ്പെടുന്നു.”
അങ്ങനെയാണ്, ആ വിദ്വാനെ കോണ്‍ഗ്രസ് ചുമന്നതും തിരുവനന്തപുരത്ത് ഇറക്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: