കൊച്ചി: മണ്‍സൂണ്‍ പഠനം ശക്തമാക്കാന്‍ കൊച്ചി സര്‍വ്വകലാശാലയിലെ കാലാവസ്ഥാ റഡാര്‍ കേന്ദ്രം യൂറോപ്പിലെ ഗവേഷണ കേന്ദ്രങ്ങളുമായി ചേര്‍ന്ന് അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ വിമാനം ഭാരതത്തില്‍ എത്തിക്കും.
- 21 കിലോമീറ്റര്‍ ഉയരത്തില്‍ ആകാശത്ത് അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ കഴിവുളള എം-55 ജിയോ ഫിസിക്ക എന്ന റഷ്യന്‍ വിമാനമാണ് പരീക്ഷണത്തിനെത്തുക. യൂറോപ്പിലെ 26 ഗവേഷണ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തുന്ന സ്ട്രാറ്റോ ക്ലിം പ്രോജക്ടിന്റെ സഹായത്തോടെയാണ് കുസാറ്റ് റഡാര്‍ കേന്ദ്രം മണ്‍സൂണ്‍ വിമാനത്തെ കൊണ്ടുവരുന്നത്. മണ്‍സൂണും കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട നിരവധി സമസ്യകള്‍ക്കും ഉത്തരം ലഭിക്കാന്‍ ‘ജിയോ ഫിസിക്ക’ സഹായകമാകുമെന്ന് കുസാറ്റ് റഡാര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. മോഹന്‍കുമാര്‍ പറഞ്ഞു.
ഭാരത-ഫ്രഞ്ച് സര്‍ക്കാരുകള്‍ തമ്മിലുളള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി സര്‍വ്വകലാശാലയിലെ റഡാര്‍ കേന്ദ്രം സ്ട്രാറ്റോ ക്ലിം പരീക്ഷണങ്ങളുമായി സഹകരിക്കുന്നത്. ജിയോ ഫിസിക്ക വിമാനം അടുത്ത മണ്‍സൂണ്‍ കാലത്ത് കേരളത്തിലേയും ദക്ഷിണേന്ത്യയിലെയും ആകാശത്ത് ഗവേഷണത്തിനെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: