കൊച്ചി: താടി വളര്‍ത്താന്‍ അനുമതി നിഷേധിച്ചതിനെതിരെ സിവില്‍ പോലീസ് ഓഫീസര്‍ ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം ആംഡ് റിസര്‍വ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ കെ. റിയാസാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
റംസാന് കാലത്ത് താടി വളര്‍ത്താന്‍ അനുവദിച്ചിരുന്നെങ്കിലും സ്ഥിരമായി താടി വളര്‍ത്താന്‍ അനുമതി തേടിയുള്ള അപേക്ഷ ഡിജിപി നിരസിച്ചുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വ്യോമസേനയിലും നാവികസേനയിലും മതപരമായ കാരണത്താല്‍ താടി വളര്‍ത്താന്‍ അനുമതി നല്‍കാറുണ്ടെന്ന് ചൂണ്ടിക്കാട്ടി
പോലീസ് സേനയില്‍ അംഗമായ തനിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റിയാസ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇത് ഡിജിപിക്ക് കൈമാറി. എന്നാല്‍, പോലീസ് മാനുവലില്‍ ഇതിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിപി അപേക്ഷ നിരസിച്ചുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
പോലീസ് മാനുവലില്‍ പോലീസുകാര്‍ താടി വളര്‍ത്തരുതെന്ന് പറയുന്നില്ലെന്നും ഇതു സംബന്ധിച്ച് ഏതെങ്കിലും വ്യവസ്ഥകള്‍ സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളില്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ആഭ്യന്തര വകുപ്പു സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: