കൊല്ലം: ഇടുക്കിയില്‍ ഈ മാസം 19 മുതല്‍ 21വരെ നടന്ന സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ഒമ്പതുവയസുകാരന് എത്തിയപ്പോള്‍ മുതിര്‍ന്നവര്‍ക്കെല്ലാം പരിഹാസമായിരുന്നു. വെറും 30 കിലോ ഭാരമുള്ള മൂന്നടി ഉയരക്കാരന് റൈഫിള്‍ പിടിക്കാന്‍ പോലുമുള്ള ആരോഗ്യമില്ലല്ലോ എന്നു പലരും പറഞ്ഞു. എന്നാല്‍ മത്സരം കഴിഞ്ഞപ്പോള്‍ അവന് സ്വന്തമാക്കിയത് മൂന്ന് സ്വര്‍ണമെഡലുകള്‍.
കൊല്ലം രാമന്‍കുളങ്ങര കാന്റില്ട്രീസില് മോറിസിന്റെയും പ്രൊഫ. ഷെര്‍ളിയുടെയും ഇളയമകനായ സാവിയോ ആണ് ഈ ഷൂട്ടര്‍. ഒരുവര്‍ഷം മുന്‍പാണ് സാവിയോ ഷൂട്ടിങ്ങില്‍ പ്രതിഭ തെളിയിച്ചുതുടങ്ങിയത്; കൃത്യമായി പറഞ്ഞാല്‍ ഇടുക്കിയില്‍ കഴിഞ്ഞവര്‍ഷം നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മത്സരാര്‍ത്ഥിയായ ചേച്ചി സാന്സിയയ്ക്ക് കൂട്ടുപോയതിന് ശേഷം.
മെഡലണിഞ്ഞ് മുന്പില് വന്നുനിന്നപ്പോള്‍ നേരത്തെ പരിഹസിച്ചവര്‍ ആത്മാര്‍ത്ഥമായി ആ ബാലനെ അഭിനന്ദിച്ചു. അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. അവന്റെ സ്വപ്നവും ചിന്തയും ഭാരതത്തിനായി ഒളിമ്പിക് മെഡല്‍ നേടുകയെന്നതാണ്. അതിനായി അഭിനവ് ബിന്ദ്രയുടെ പാതയാണ് ഈ കുരുന്നുപ്രായത്തില്‍ അവന് തെരഞ്ഞെടുത്തിരിക്കുന്നത്.
നെല്ലിമുക്കിലെ ഷൂട്ടിങ് റേഞ്ചിലായിരുന്നു സാവിയോയുടെ പരിശീലനം. 12 മുതല്‍ 18 വരെ പ്രായത്തിലുള്ള യൂത്ത് വിഭാഗത്തിലും 19 മുതല്‍ 21 വരെ പ്രായത്തിലുള്ള ജൂനിയര്‍ വിഭാഗത്തിലും 22 മുതല്‍ 60 വരെ പ്രായത്തിലുള്ള മെന്‍ വിഭാഗത്തിലും സാവിയോ മത്സരിച്ചു. മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് ഷൂട്ടിങ്ങില്‍ പ്രായം കുറഞ്ഞവര്‍ക്ക് എല്ലാ മത്സരങ്ങളിലും മത്സരിക്കാമെന്നതാണ് സവിശേഷത. അഞ്ചു കിലോ ഭാരമുള്ള ഗണ്‍ ആണ് ഷൂട്ടിങ്ങിന് ഉപയോഗിച്ചത്. ഓപ്പണ്‍ സൈറ്റ് കാറ്റഗറിയിലായിരുന്നു എല്ലാ മത്സരങ്ങളും. കുരീപ്പുഴ സ്വദേശിയും വിരമിച്ച പട്ടാളക്കാരനുമായ വിജയകുമാറാണ് സാവിയോയുടെ പരിശീലകന്. സെപ്റ്റംബര്‍ 20 മുതല്‍ 25 വരെ മധുരയില്‍ നടക്കുന്ന സൗത്ത് സോണ്‍ മത്സരങ്ങളിലേക്ക് സാവിയോ യോഗ്യത നേടി.
ഷൂട്ടിങ്ങിന് പുറമെ പിയാനോ, വയലിന് എന്നിവയും സാവിയോ പരിശീലിക്കുന്നുണ്ട്. കൊല്ലം ട്രിനിറ്റി ലൈസിയത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബിസിനസുകാരനായ പിതാവില്‍ നിന്നു നല്ല പിന്തുണയാണ് സാവിയോക്ക് ലഭിക്കുന്നത്. ദിവസവും രണ്ട് മണിക്കൂര്‍ ഷൂട്ടിങ് റേഞ്ചില്‍ പരിശീലനത്തിനായി മാറ്റിവയ്ക്കുന്നു.
കൃത്യമായി പോയിന്റില്‍ ഷൂട്ട് ചെയ്യുന്ന അപൂര്‍വ്വം താരങ്ങളില്‍ മുന്നിലാണ് സാവിയോയെന്നാണ് കൊല്ലം ജില്ലാ റൈഫിള്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് സാജുവിന്റെ സാക്ഷ്യം.
കുട്ടിക്കാലത്ത് തന്നെ പ്രതിഭയെ കണ്ടെത്തി കഠിനമായ പരിശീലനത്തിലൂടെ വളര്‍ത്തിയെടുത്താല്‍ മുന്‍നിര രാഷ്ട്രങ്ങളെ പോലെ ഒളിമ്പിക് മെഡലുകള്‍ വാരിക്കൂട്ടാന്‍ ഇന്ത്യക്ക് ഒരു പ്രയാസവുമില്ല. പക്ഷേ കിടമത്സരങ്ങളും അനഭിലഷണീയമായ പ്രവണതകളുമാണ് എല്ലാ ഇനങ്ങളിലും നല്ല മത്സരാര്‍ത്ഥികളെ ബാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: