ന്യൂദല്‍ഹി: ശബരിമലയില്‍ ആചാരം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേയുള്ള പ്രചാരണം കാട്ടുതീപോലെ പടരുന്നു. ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാനും അവഹേളിക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങൡലാണ് വന്‍ പ്രചാരണം. യുവതികള്‍ക്ക് പ്രവേശനമില്ലാത്തതിന്റെ പേരിലെ വ്യാജപ്രചാരണങ്ങള്‍ ചെറുക്കുന്നത് ഭക്തകളാണ്.
മലകയറാനുള്ള വിലക്കില്ലാപ്രായമാകുംവരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ‘റെഡി ടു വെയ്റ്റ്’ എന്ന ‘ഹാഷ് ടാഗ്’ പ്രചാരണത്തിലൂടെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം. പ്രൊഫൈല്‍ കാമ്പൈനുമുണ്ട്. നൂറുകണക്കിന് സ്ത്രീകളാണ് ആദ്യദിവസം തന്നെ പങ്കാളികളായത്. ഉടന്‍ മല ചവിട്ടുമെന്ന തൃപ്തി ദേശായിയുടെ പ്രസ്താവനയും സിപിഎം നേതാവ് ടി.എന്‍. സീമയുടെ വിവാദ പരാമര്‍ശവും വന്നതോടെയാണ് പുതിയ പ്രചാരണം.
അവിശ്വാസികളല്ല ശബരിമലക്കാര്യം തീരുമാനിക്കേണ്ടത്; ആയിരം പ്രശ്നങ്ങള്‍ സ്ത്രീകളനുഭവിക്കുമ്പോള് ശബരിമല കയറുന്നതാണ് സമത്വ മാനദണ്ഡം എന്നു പറയുന്നത് കപട ഫെമിനിസമാണ്, കാമ്പൈനില് പങ്കെടുത്ത് രാധികാ മേനോന് പറയുന്നു.
ഞങ്ങള്‍ ഭക്തകള്‍ക്ക് ഈ ആചാരത്തില്‍ വിഷമമില്ല. സംഘടനകളും രാഷ്ട്രീയവും കോടതിയും ദയവു ചെയ്ത് അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും ഭക്തരായ ഞങ്ങള്‍ സ്ത്രീകളെ വെറുതെ വിടുക; കൃഷ്ണപ്രിയ എഴുതുന്നു.
ശബരിമല ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതികളിടുമ്പോള്‍ ഭക്തരായ സ്ത്രീകള്‍ക്ക് ഒന്നേപറയാനുള്ളൂ. മാളികപ്പുറത്തമ്മയെപ്പോലെ കാത്തു നില്ക്കാന് ഞങ്ങള്‍ തയ്യാറാണ്; ശില്‍പ്പ നായര്‍ ചൂണ്ടിക്കാട്ടുന്നു. വിശ്വാസികളല്ലാത്തവര്‍ക്ക് പോകാന്‍ അതൊരു കാഴ്ചബംഗ്ലാവല്ല; പത്മ പിള്ള വ്യക്തമാക്കുന്നു. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കിലും ആചാരാനുഷ്ഠാനങ്ങളെ എതിര്‍ത്ത് പോകാന്‍ താല്‍പ്പര്യമില്ലെന്നാണ് സുജ പവിത്രന്റെ അഭിപ്രായം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്പ്പെടെ വലിയ സ്വീകാര്യതയാണ് പ്രചാരണത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: