ആലപ്പുഴ: ടൂറിസം മേഖലയില്‍ സുരക്ഷ കര്‍ശനമാക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്കി, ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, വഞ്ചിവീടുകള്‍ എന്നിവയ്ക്കു സുരക്ഷാ നടപടികളുടെ ഭാഗമായി രാത്രി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന സിസി ടിവി ക്യാമറകള്‍ നിര്‍ബന്ധമായി സ്ഥാപിക്കണമെന്നു ജില്ലാ പോലീസ് മേധാവി എ. അക്ബര്‍ നിര്‍ദേശം നല്കി.
ഇവ രാത്രിയിലെ ദൃശ്യങ്ങളുള്‍പ്പെടെ പകര്‍ത്താന്‍ ശേഷിയുള്ളവയായിരിക്കണം. കുറഞ്ഞത് 30 ദിവസത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചുവയ്ക്കാനുള്ള സംഭരണശേഷിയുമുണ്ടാകണം. ഹോട്ടല്‍, ഹോംസ്റ്റേ, വഞ്ചിവീട് തുടങ്ങിയവയുമായി ബന്ധപ്പെട്ടു ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പോലീസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹോട്ടലുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും ചുറ്റുമതില്‍ നിര്‍ബന്ധമാണ്. ഇവിടെ ലോഹപരിശോധിനികള് സ്ഥാപിക്കണം. വിദേശ വിനോദ സഞ്ചാരികള്‍ എത്തുമ്പോള്‍ അവരുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പു സൂക്ഷിക്കുകയും സി ഫോം പൂരിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ പോലീസിനു സമര്‍പ്പിക്കുകയും വേണം. താമസിക്കാനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് സൂക്ഷിക്കണം, എല്ലാ സ്ഥാപനങ്ങളിലും നിര്‍ബന്ധമായും അഗ്നിശമന സംവിധാനങ്ങള്‍ ഉണ്ടാകണം. അഗ്നിശമന സേന എത്താന്‍ വൈകിയതുകൊണ്ടാണ് അപകടമുണ്ടായതെന്ന ന്യായീകരണം പാടില്ല. അഗ്നിശമന സേന എത്തുന്ന സമയത്തിനുള്ളില്‍ തീ പിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള പരിശീലനം ജീവനക്കാര്‍ക്കു നല്‍കണം.
അത്യാഹിതങ്ങളുണ്ടായാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ സൂചിപ്പിക്കുന്ന ബ്ളു പ്രിന്റുകള്‍ എല്ലായിടത്തുമുണ്ടാകണം.പോലീസിന്റെയും അഗ്നിശമന സേനയുടെയും എമര്‍ജന്‍സി നമ്പറുകള്‍ക്കു പുറമേ അത്യാവശ്യം ബന്ധപ്പെടാന്‍ കഴിയുന്ന പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍, അഗ്നിശമന സേനാ സ്റ്റേഷന് മേധാവി തുടങ്ങിയവരുടെ മൊബൈല്‍ നമ്പറുകളും മറ്റും റിസപ്ഷനുകളില്‍ സൂക്ഷിച്ചിരിക്കണം.
ഹോട്ടലിലും ഹോം സ്റ്റേകളിലും വഞ്ചിവീടുകളില്‍ അത്യാഹിതമുണ്ടായാല്‍ പരിഭ്രാന്തരാകാതെ ആശ്വസിപ്പിക്കാനും സുരക്ഷിതമായി പുറത്തെത്തിക്കാനുമുള്ള പരിശീലനം ജീവനക്കാര്‍ക്കു നല്‍കണമെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: