തൊടുപുഴ: കരിമണ്ണൂര്‍ പഞ്ചായത്തില്‍ മുളപ്പുറത്ത് ഭൂരഹിത പുനരധിവാസ പദ്ധതിയുടെ പേരില്‍ പതിനൊന്ന് കുടുബങ്ങള്‍ക്ക് നല്കിയ വസ്തു വെള്ളക്കെട്ട്. ഇതിനാല്‍ ഇവിടെ വീട് വയ്ക്കാനുള്ള സംവിധാനമില്ലാതെ ക്ലേശിക്കുകയാണ് ഗുണഭോക്താക്കള്‍. 2013ലാണ് പട്ടികജാതി വികസന വകുപ്പ് പദ്ധതി ആവിഷ്ക്കരിച്ചത്. ഒരു കുടുംബത്തിന് വീട് വയ്ക്കുന്നതിനായി ഒന്നരലക്ഷം രൂപ നല്‍കും. ഈ പണം കൊണ്ട് മൂന്ന് സെന്റ് വസ്തു നല്‍കും എന്നതായിരുന്നു പദ്ധതി. മുളപ്പുറത്തുകാരനായ സോയി എന്നയാളുടെ വസ്തുവാണ് പതിനൊന്ന് കുടുംബക്കാര്‍ക്കായി നല്‍കിയത്. ഒരു സെന്റ് വസ്തുവിന് പതിനായിരം രൂപ മാത്രമുള്ള അവസരത്തില്‍ അരലക്ഷം രൂപ നല്‍കിയാണ് ഈ വസ്തു വാങ്ങിയത്.
നടപ്പുവിലയുടെ അഞ്ചിരട്ടി വില നല്കി സര്‍ക്കാരിനേയും അടിസ്ഥാന ജനവിഭാഗങ്ങളേയും പട്ടിക ജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് വഞ്ചിക്കുകയായിരുന്നു. വസ്തു ലഭിച്ചവര്‍ പ്രദേശത്ത് വീട് വയ്ക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയെങ്കിലും ഇതിന് പട്ടികജാതി വികസനവകുപ്പ് ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവിടെ വീട് വച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. വെള്ളക്കെട്ട് നിറഞ്ഞ ഇവിടെ വീട് വയ്ക്കാന്‍ പഞ്ചായത്ത് പണം നല്‍കില്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെ മൂന്ന് സെന്റ് വസ്തു പേരില്‍ ലഭിച്ചവരുടെ സ്ഥിതി പരുങ്ങലിലായി. ഒരിക്കല്‍ സര്‍ക്കാരില്‍ നിന്ന് വസ്തു ലഭിച്ചതിനാല്‍ മറ്റൊരിടത്തും ഇനി വസ്തു ലഭിക്കുകയുമില്ല. ഇപ്പോള്‍ ലഭിച്ച വസ്തു എന്ത് ചെയ്യണമെന്നും ഇവര്‍ക്ക് അറിയില്ല. ബന്ധുക്കളുടെ വീടുകളില്‍ കഴിയുകയാണ് സര്‍ക്കാരില്‍ നിന്ന് ഭൂമി ലഭിച്ചവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: