കേരളത്തെയാകെ ഭീതിപ്പെടുത്തി തെരുവ് നായ്ക്കളുടെ അക്രമം വ്യാപകമായിരിക്കുകയാണ്. അക്രമകാരികളായ നായ്ക്കളെപ്പോലും വകവരുത്താന്‍ അനുവദിക്കാതെ നിയമത്തിന്റെ നൂലാമാലകളുമായി ഒരുകൂട്ടമാളുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മനുഷ്യനെ മരണത്തിലേക്ക് തള്ളിയിടുന്ന പേപിടിച്ച നായ്ക്കള്‍ക്കുവേണ്ടി വാദിക്കുന്നുവെന്ന സ്ഥിതിവിശേഷവും നാം കണ്ടുകൊണ്ടിരിക്കുന്നു. നാഗാലാന്റില്‍ ഭക്ഷണത്തിന്റെ ഭാഗമായി നായ്ക്കളെ കൊല്ലാറുണ്ടെങ്കിലും ഇക്കൂട്ടരുടെ ശ്രദ്ധ അവിടേക്ക് എത്താത്തത് എന്തുകൊണ്ട്?
മറ്റെവിടെയുമെന്നപോലെ കേരളത്തിലും നായ്ക്കളെ നന്നായി സംരക്ഷിക്കുന്നുണ്ട്. സ്വന്തം മക്കളെ സംരക്ഷിക്കുന്നപോലെ നായ്ക്കളെ മലയാളികള്‍ സംരക്ഷിക്കുന്നു. നായ്ക്കള്‍ക്കുള്ള പോഷകാഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേരളത്തിലെ എല്ലാ നഗരങ്ങളിലും കാണാം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നായ്ക്കള്‍ക്കുള്ള വിഭവങ്ങള്‍ വില്‍ക്കുന്നു. മലയാളികള്‍ നായ്ക്കളെ സ്നേഹിക്കുന്നില്ലെങ്കില്‍ ഇവയ്ക്കൊന്നും ഇവിടെ മാര്‍ക്കറ്റ് ഉണ്ടാവില്ല.
നായ്ക്കളെ ഉന്മൂലനം ചെയ്യണം എന്നല്ല കേരളം ആവശ്യപ്പെടുന്നത്. അക്രമകാരികളും അപകടകാരികളുമായ നായ്ക്കളെ നശിപ്പിക്കണമെന്നാണ്. ഭൂമിയില്‍ ഏറ്റവും വില കല്‍പ്പിക്കുന്നത് മനുഷ്യജീവനാണ്. മനുഷ്യജീവനുമായി നായ്ക്കളുടെ ജീവിനെ തുലനം ചെയ്യാന്‍ വിഡ്ഢികള്‍ക്കു മാത്രമേ സാധിക്കൂ. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാന്‍ തയ്യാറെടുക്കുന്ന ഭീകരവാദികളെ നിഷ്കരുണം വധിക്കുന്നത് നിത്യേന നാം കേള്‍ക്കുന്നുണ്ട്. അവരും മനുഷ്യരാണെങ്കിലും മാനവരാശിക്കു ഭീഷണി ഉയര്‍ത്തുന്നതിനാലാണ് അവരെ ഉന്മൂലം ചെയ്യേണ്ടിവരുന്നത്. ഇവര്‍ക്കൊന്നുമില്ലാത്ത പരിഗണന അക്രമകാരികളായ നായ്ക്കള്ക്കെന്തിന്?
അക്രമകാരികളായ നായ്ക്കളുടെ കടികൊണ്ട് പേപിടിച്ച് മരിക്കണമെന്ന് പറയാന്‍ ഇവര്‍ക്കെന്തധികാരം? നായ്ക്കളുടെ കടിയേറ്റ് കീറിമുറിഞ്ഞ ശരീരവുമായി നില്ക്കുന്ന കുരുന്നുകളെ കണ്ടാല്‍ എങ്ങനെ അക്രമകാരികളായ നായ്ക്കള്‍ക്കായി വാദിക്കാനാവും?
എബി ജെ. ജോസ്,
പാലാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: