അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചലച്ചിത്രം എല്ലാക്കാലത്തെയും പോലെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും ഇത്തരം വിവാദങ്ങളോട് മൗനം പാലിക്കുകയാണ് അടൂര്‍ ചെയ്യാറുള്ളത്. പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കാറുള്ളത്.
മുന്‍പ് എലിപ്പത്തായം, മുഖാമുഖം, വിധേയന്, നിഴല്‍ക്കുത്ത്, നാലുപെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും തുടങ്ങിയ സിനിമകളൊക്കെ വിവാദങ്ങളോടൊത്തു സഞ്ചരിച്ചവയാണ്. പിന്നെയും എന്ന സിനിമ മോശമാണെന്നും അതല്ല, മഹത്തായ സൃഷ്ടിയാണെന്നുമുള്ള വാദങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ‘പിന്നെയും’ നിരാശപ്പെടുത്തിയെന്നാണ് വിമര്‍ശകരുടെ പക്ഷം.
എന്നാല്‍ നിരാശപ്പെടുത്തിയോ സന്തോഷിപ്പിച്ചോ ചിന്തിപ്പിച്ചോ എന്നുള്ളതൊന്നുമല്ല പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുന്നത്. അടൂരില്‍ നിന്ന് ഇതിലും വലുത് പ്രതീക്ഷിച്ചവര്‍ക്ക് അതുകിട്ടാതെ വന്നപ്പോഴുള്ള വിഷമം പുറത്തുവരുന്നതാണ്. തീര്‍ച്ചയായും ലോകസിനിമയില്‍ തന്നെ മികച്ച സിനിമകളെടുത്ത ചലച്ചിത്രകാരനാണ് അടൂര്‍. സ്വയംവരവും കൊടിയേറ്റവും എലിപ്പത്തായവും മിതിലുകളും വിധേയനുമെല്ലാം അത് സാക്ഷ്യപ്പെടുത്തുന്നു.
വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ സിനിമയുടെ മുഖവും ശബ്ദവുമാണ് അദ്ദേഹം. വിഖ്യാതമായ ചില ചലച്ചിത്രമേളകളില്‍ അടൂരിന്റെ ചിത്രങ്ങള്‍ ആദരിക്കപ്പെട്ടിട്ടുണ്ട്. ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി പുരസ്കാരങ്ങള്‍ അടൂരിനെ തേടിയെത്തിയിട്ടുമുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലും ഓര്‍മ്മയിലുമാണ് ‘പിന്നെയും’ കാണാന്‍ പ്രേക്ഷകര്‍ തീയറ്ററുകളിലെത്തുന്നത്. ആ നിലയിലുള്ള വിലയിരുത്തലുകളാണ് സംഭവിക്കുന്നത്. ‘പിന്നെയു’മെന്ന ചലച്ചിത്രം എലിപ്പത്തായത്തെയോ കൊടിയേറ്റത്തെയോ പോലെ അച്ചടക്കമുള്ള മാസ്റ്റര്‍ സംവിധായകനില്‍നിന്നു പുറത്തുവരുന്ന കലാസൃഷ്ടിയായില്ല എന്നുപറയുന്നവരാണ് കൂടുതലും. ഒരാളുടെ തന്നെയാണ് ഈ സിനിമകളെല്ലാമെങ്കിലും എല്ലാം ഒരുപോലെ മെച്ചപ്പെട്ടതായിരിക്കണമെന്ന് ശഠിക്കാനാകില്ല. ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തില്‍ ആ സംവിധായകനെ എഴുതിത്തള്ളാനുമാകില്ല.
സുകുമാരക്കുറുപ്പ് സംഭവവും അതേത്തുടര്‍ന്നുണ്ടായ തിരോധാനവും കേരളത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. അതിന്റെ ചുവടുപിടിച്ചാണ് അടൂര്‍ ചലച്ചിത്രമൊരുക്കിയിരിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം അടൂര്‍ കാലഘട്ടത്തിന്റെ കഥകളാണ് പറഞ്ഞിരുന്നതെങ്കില്‍ ഇത്തവണ സംഭവകഥയെ സിനിമയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നു. ആ വ്യതിയാനമാകാം ചിലര്‍ക്കെങ്കിലും വിമര്‍ശിക്കാനുള്ള സാഹചര്യമൊരുക്കിയത്.
1984 ജനുവരി 22 പുലര്‍ച്ചെ മൂന്നിനാണ് മാവേലിക്കര ചെങ്ങന്നൂര്‍ റോഡില്‍ കുന്നം വയലില്‍ ഒരു അംബാസഡര്‍ കാര്‍ ആളിക്കത്തുന്നത് സമീപ വാസികള്‍ കാണുന്നത്. പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ആദ്യം തീ അണച്ചു. നേരം പുലര്‍ന്നപ്പോള്‍ മാത്രമാണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു ജഡം പൊലീസ് കണ്ടെത്തുന്നത്. കാറിനുള്ളില്‍ മരിച്ചത് ഗള്‍ഫുകാരനായ സുകുമാരക്കുറുപ്പാണെന്ന് വരുത്തിതീര്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്ന് പണം തട്ടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പോലീസിന്റെ അന്വേഷണം എല്ലാ പദ്ധതികളും തകരാറിലാക്കി. മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും, ചാക്കോ എന്ന ഫിലിം റപ്രസെന്റേറ്റീവ് ആണെന്നുമായിരുന്നു കണ്ടെത്തല്‍. ചാക്കോയെ കൊല്ലാനും കാറിലിട്ട് കത്തിക്കാനും കൂട്ടുനിന്നവര്‍ അറസ്റ്റിലാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു.
സുകുമാരക്കുറുപ്പ്, സംഭവം നടന്ന് 32 വര്‍ഷങ്ങള്‍ക്കുശേഷവും ഒളിവിലാണ്.
പണത്തോടുള്ള അത്യാര്‍ത്തിമൂത്ത് സിനിമയിലെ ദീലീപിന്റെ കഥാപാത്രമായ പുരുഷോത്തമന് നായര്‍ ഇന്‍ഷ്വറന്‍സ് കമ്പനിയെ കബളിപ്പിക്കാന്‍ തീരുമാനിച്ചു. മരിച്ചത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ കാറിലിട്ട് കത്തിക്കാനായി പുരുഷോത്തമന് നായരും ഭാര്യയുടെ അച്ഛനും അമ്മാവനുംകൂടി ശവംതേടി നടന്നെങ്കിലും കിട്ടാതായപ്പോള്‍ രാത്രി കാറിന് ലിഫ്റ്റ് ചോദിച്ചെത്തിയ ആളെ കൊല്ലുകയും കാറിലിട്ട് കത്തിക്കുകയും ചെയ്യുന്നു. കൂട്ടു പ്രതികള്‍ പിടിയിലായെങ്കിലും പുരുഷോത്തമന് നായരെ പോലീസിനു കിട്ടുന്നില്ല. അയാളുടെ ഭാര്യ ദേവിക്ക് (കാവ്യാമാധവന്) ഈ പദ്ധതിയോട് ആദ്യംമുതലേ എതിര്‍പ്പായിരുന്നു. അവരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഭര്‍ത്താവും അച്ഛനും അമ്മാവനും കൊല നടത്തുന്നത്.
ഗള്‍ഫില്‍ ജോലിനോക്കിയിരുന്ന സുകുമാരക്കുറുപ്പിന് പതിമൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പോളിസി ഉണ്ടായിരുന്നു. 1984 ജനുവരി ആറിന് അവധിക്ക് നാട്ടിലെത്തിയ സുകുമാരക്കുറുപ്പ് വായിച്ചറിഞ്ഞ ഒരു കഥയിലുള്ളതുപോലെ താന്‍ അപകടമരണത്തിന് ഇരയായി എന്ന് രേഖയുണ്ടാക്കിയാല്‍ പതിമൂന്ന് ലക്ഷമോ അതില്‍ കൂടുതലോ തുക ലഭിക്കുമെന്ന് കൂട്ട് പ്രതികളെ ധരിപ്പിച്ചു. സുകുമാരക്കുറുപ്പിന്റെ പദ്ധതിയില്‍ താല്‍പ്പര്യം തോന്നിയ കൂട്ട് പ്രതികള്‍ രൂപത്തിലും തൂക്കത്തിലും സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള ചാക്കോയെ കണ്ടെത്തി തന്ത്രപൂര്‍വം വശത്താക്കി കൊലപ്പെടുത്തുകയായിരുന്നു.
സിനിമയിലെ കഥാപാത്രവും ഡിറ്റക്ടീവ് നോവലിന്റെ ആരാധകനാണ്. സുകുമാരക്കുറിപ്പിന്റെ സംഭവകഥയെ ആധാരമാക്കിയാണ് സിനിമയെങ്കിലും ക്രൂരതയുടെ പര്യായമായ കഥാപാത്രത്തെയല്ല സിനിമയില്‍ കാണുന്നത്. കൂട്ടുപ്രതികളും അത്തരക്കാരായി പ്രേക്ഷകന് ബോധ്യം വരുന്നില്ല. ചെയ്തത് ഒരു കുടുംബത്തെ അനാഥമാക്കിയ അരുംകൊലയാണെങ്കിലും അതു ചെയ്തവരോട് പ്രേക്ഷകന് ഇവിടെ വെറുപ്പല്ല തോന്നുന്നത്. പകരം സഹതാപത്തിന്റെ അംശം അവശേഷിപ്പിച്ചിരിക്കുന്നു. ‘പിന്നെയും’ സിനിമയുടെ പോരായ്മയായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നതും അതുതന്നെയാണ്.
1984ല്‍ ബേബി സംവിധാനം ചെയ്ത് സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കി എന്‍.എച്ച് 47 എന്ന സിനിമ പുറത്തുവന്നിരുന്നു. അതില്‍ സുകുമാരക്കുറുപ്പിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ടി.ജി. രവി ക്രൂരനായ വില്ലനായിരുന്നു. രവിയുടെ കഥാപാത്രത്തെ ഒടുവില്‍ നാട്ടുകാര്‍ കല്ലെറിഞ്ഞുകൊല്ലുകയാണ്.
സുകുമാരക്കുറുപ്പിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ‘പിന്നെയും’ എങ്കിലും ആ കൊലപാതകത്തെയോ തട്ടിപ്പിനെയോ അല്ല കേന്ദ്രീകരിക്കുന്നതെന്നാണ് സിനിമയെ അനുകൂലിക്കുന്നവരുടെ വാദം. അതുതന്നെയാണ് അടൂരിനും പറയാനുള്ളത്. പണത്തോടുള്ള ആര്ത്തിയാല് തട്ടിപ്പുനടത്തി പെട്ടെന്ന് പണക്കാരനാകാന്‍ ശ്രമിക്കുന്ന ഒരാളുടെ വീട്ടുകാര്‍ അതിനെ നേരിടുന്നത് ഏതുതരത്തിലാണെന്ന അന്വേഷണമാണ് ‘പിന്നെയും’. സ്ത്രീ പക്ഷത്തുനില്‍ക്കുന്ന സിനിമയായി ഇത് മാറുന്നതും അതിനാലാണ്. വേഗം പണക്കാരനാകാനുള്ള പരക്കംപാച്ചിലില്‍ കുടുംബത്തെ മറന്ന് കുറ്റങ്ങള്‍ ചെയ്യുമ്പോള്‍, ഭാര്യയും കുട്ടിയും അതിനെ നേരിടുന്നതേതു തരത്തിലാകുമെന്ന മുന്‍ധാരണ ആര്‍ക്കും ഉണ്ടാകുന്നില്ല.
ഏതൊരു കുടംബത്തിന്റെയും അടിസ്ഥാനപരമായ നിലനില്‍പ്പിന് ഊര്‍ജ്ജം പകരുന്നത് എപ്പോഴും സ്ത്രീകളാണെന്ന കണ്ടെത്തലും അടൂര്‍ ഈ ചലച്ചിത്രത്തിലൂടെ മുന്നോട്ടുവയ്ക്കുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോകുന്ന ഭര്‍ത്താവ് 17 വര്‍ഷത്തിനുശേഷം രൂപംമാറ്റി തിരികെ വരുമ്പോള്‍ അയാള്‍ വലിയ പണക്കാരനായിട്ടുകൂടി അവള്‍ക്ക് സ്വീകരിക്കാന്‍ കഴിയാതെ വരുന്നത് ആ വീടിന്റെ വെളിച്ചവും സംരക്ഷകയുമായി സ്ത്രീ മാറുന്നതിനാലാണ്. കാവ്യ മാധവന്റെ ദേവി എന്ന കഥാപാത്രവും ഇന്ദ്രന്‍സിന്റെ കുട്ടനും സിനിമയുടെ കരുത്താണ്.
അടൂര്‍ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകന് വ്യത്യസ്തമായൊരു അനുഭവമാണ് ‘പിന്നെയും’ നല്‍കുന്നത്. വിധേയന് കണ്ട മനസ്സുമായി ഈ സിനിമ കാണാന്‍ പോകരുത്.
സ്വയംവരവും കൊടിയേറ്റവും എലിപ്പത്തായവും മറന്നുവേണം ‘പിന്നെയും’ എന്ന സിനിമയ്ക്ക് പോകേണ്ടത്. ഇത് സാധാരണ സിനിമ മാത്രമാണ്. അടൂരിനെപ്പോലെ വിശ്രുതസംവിധായകന്റെ കൈയൊപ്പ് ഇതില്‍ എവിടെയുമില്ല എന്നതും സത്യമാണ്. ഇതൊരു അടൂര്‍ ചിത്രമാണ് എന്ന ഓര്‍മ്മയിലല്ലാതെ കണ്ടാല്‍ പ്രേക്ഷകന് കണ്ടിരിക്കാന്‍ കുഴപ്പമില്ലാത്ത ഒരു ശരാശരി സിനിമ. അതുകൊണ്ട് മാത്രം അടൂര്‍ മികച്ച സംവിധായകനല്ലാതാകുന്നുമില്ല. സത്യജിത് റായിയും ശരാശരി സിനിമകള്‍ എടുത്തിട്ടുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: