ആലപ്പുഴ: സംസ്ഥാനത്തെ കയര്‍ വ്യവസായത്തിന്റെ ആധുനികവത്കരണവും പുനഃസംഘാടനവും സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ നിയോഗിച്ച കയര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കല്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഏഴു വര്‍ഷത്തെ സമയക്രമമാണ് നിശ്ചയിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇത് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടാന്‍ കാരണം.
കയര്മന്ത്രിയായിരുന്നപ്പോള് ജി. സുധാകരന് താല്‍പ്പര്യമെടുത്താണ് കയര്‍ കമ്മീഷനെ ഈ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചത്. എന്നാല്‍ ഇത്തവണ തോമസ് ഐസക്കിന് കയറിന്റെ ചുമതല ലഭിച്ചതോടെ കയര്കമ്മീഷന് റിപ്പോര്‍ട്ട് തള്ളി സ്വകാര്യ ഏജന്‍സികളെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചിരിക്കുകയാണ്.
സിപിഎമ്മില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വിഭാഗീയതയാണ് സുധാകരന് നിശ്ചയിച്ച കമ്മീഷനെ ഐസക്ക് തള്ളാന്‍ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഉത്പ്പാദനമേഖലയുടെ ആധുനികവത്കരണത്തിന് നടപ്പിലാക്കേണ്ട കര്‍മ്മപദ്ധതികളെ കുറിച്ച് നിര്‍ദേശങ്ങള്‍ കയര്‍ കമ്മീഷന് നല്‍കിയിരുന്നു. അതില്‍തന്നെ പ്രധാനമായും അവര്‍ ചൂണ്ടിക്കാണിച്ചത് അതിന് മുന്‍പുള്ള 20 വര്‍ഷത്തെ യന്ത്രവത്കരണ ശ്രമങ്ങളുടെ ദയനീയമായ പരാജയമാണ്. ഇതാവര്‍ത്തിക്കരുതെന്ന് കമ്മീഷന് മുന്നറിയിപ്പും നല്‍കിയിരുന്നു.
കഴിഞ്ഞ ഇടതു സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും രണ്ട് ബജറ്റുകളിലായി ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭ്യമാക്കുകയും ചെയ്തിരുന്നു. അന്ന് വകയിരുത്തിയ 22 കോടിയിലേറെ രൂപ മുതല്‍മുടക്കി കയര്‍ യന്ത്രനിര്‍മ്മാണ ഫാക്ടറി സാങ്കേതികമായി പ്രവര്‍ത്തനമാരംഭിച്ചു.
ആധുനികവത്ക്കരണത്തിനും യന്ത്രവല്‍ക്കരണത്തിനും നേതൃത്വം നല്‍കേണ്ട ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഇന്ന് കാര്യക്ഷമമല്ല. കയര്കമ്മീഷന് ശുപാര്‍ശ കാര്യക്ഷമമായി നടപ്പാക്കുന്നതിന് പകരം യന്ത്രവല്‍ക്കരണത്തിനും വിപണനത്തിനും മുന്‍തൂക്കം നല്കുന്ന പുതിയ കയര്‍ നയം രൂപവല്‍ക്കരിക്കാനാണ് തോമസ് ഐസക്കിന്റെ ശ്രമം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കയര്‍ ഉത്പാദന മേഖലകളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍വേ ആരംഭിച്ചു.
സ്വകാര്യ പഠന ഏജന്‍സികളുടെ സഹായത്തോടെയാണു സര്‍വേ നടത്തുന്നത്. കൂടാതെ, സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കയര്‍ഫെഡ്, കയര്‍ കോര്പറേഷന്, ഫോം മാറ്റിങ്സ്, കയര്‍ യന്ത്ര കോര്പറേഷന് എന്നിവയുടെ നവീകരണം സംബന്ധിച്ചു പഠനം നടത്താന്‍ മാര്‍ക്കറ്റിങ് ഏജന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കയര്‍ ഉല്പാദന കേന്ദ്രങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച വിവരങ്ങളാണു ശേഖരിക്കുന്നത്. കയര്‍ ഉല്പാദന മേഖലയുടെ ശേഷി വിലയിരുത്തിയ ശേഷം അനുയോജ്യമായ തോതില്‍ യന്ത്രവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം. എന്നാല്‍ തോമസ് ഐസക്കിന്റെ പ്രവര്‍ത്തനങ്ങളെ സിപിഎമ്മിലെ തന്നെ ഒരു വിഭാഗം സംശയത്തോടെയാണ് നോക്കികാണുന്നത്.
കയര്കുത്തക മുതലാളിമാരുമായി ഐസക്കിന് കാലങ്ങളായുള്ള ബന്ധമാണ് ഇതിന് കാരണം. തോമസ് ഐസക്ക് കയര്‍മേഖലയില്‍ നടത്തുന്ന വികസനത്തിന്റെ ആത്യന്തിക നേട്ടം തൊഴിലാളികള്‍ക്കല്ല, കുത്തക മുതലാളിമാര്ക്കായിരിക്കുമെന്നും അവര്‍ ആശങ്കപ്പെടുന്നു.
നിലവില്‍ കയര്‍ മേഖലയുടെ വികസനത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നതായി അവകാശപ്പെടുമ്പോഴും നേട്ടമുണ്ടാക്കുന്നത് സ്വകാര്യ മേഖല മാത്രം. സംസ്ഥാന സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തുന്ന കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. ആയിരം കോടിയുടെ കയറുത്പന്ന കയറ്റുമതിയാണ് കേരളത്തില്‍ നിന്നും നടന്നിട്ടുള്ളത്. എന്നാല്‍ സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാംകൂടി നടത്തിയിട്ടുള്ളത് വെറും 5.75 കോടി രൂപയുടെ കയറുത്പന്നങ്ങളുടെ കയറ്റുമതി മാത്രമാണ്.
കയര്‍ കോര്പറേഷന് 5.40 കോടി, ഫോം മാറ്റിങ്സ് 6.35 ലക്ഷം, കയര്‍ഫെഡ് 29.66 ലക്ഷം തുകയുടെ എന്നിങ്ങനെയാണ് കയറുത്പന്നങ്ങള്‍ കയറ്റുമതി ചെയ്തത്. നൂറുകോടിയിലേറെ രൂപ ബജറ്റ് വിഹിതമായി ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുമ്പോഴാണ് കയറ്റുമതിയിലെ ദയനീയാവസ്ഥ. കഴിഞ്ഞ ആറു വര്‍ഷമായി കയര്‍ കേരള എന്ന പേരില്‍ ഫെസ്റ്റിവല്‍ നടത്തി കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നു. ഇതിന്റെയെല്ലാം യഥാര്‍ത്ഥ ഗുണഭോക്താവ് സ്വകാര്യ കയര്‍ കുത്തക കമ്പനികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: