കേരളത്തിലെ ഏറ്റവും പ്രബലമായ പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍ ഒരേ ഒരു ഉത്തരമേയുള്ളൂ – സിപിഎം. പക്ഷേ, ആ പാര്‍ട്ടിക്ക് എന്തുപറ്റി എന്നാണ് അണികളും ജനങ്ങളും ചോദിക്കുന്നത്. ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത വളരെ രസകരമാണ്.
ആര്‍എസ്എസ് മാതൃകയില്‍ സിപിഎമ്മിന് പ്രതിരോധസേന വരുന്നു എന്നതാണത്. എല്ലാ ലോക്കല്‍ കമ്മിറ്റികള്ക്കുകീഴിലും പത്തുപേര്‍ വീതമുള്ള രണ്ട് സെല്‍ഫ് ഡിഫന്‍സ് സ്ക്വാഡുകള്‍. അതാണ് സിപിഎമ്മിന്റെ ശാഖ. എല്ലാ ജില്ലാ കമ്മിറ്റികള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്കിയത്രേ. എല്ലാ ദിവസവും വൈകുന്നേരം ഒരുമണിക്കൂര്‍ പരിശീലനം. ഇതിന്റെ സംസ്ഥാനതല പരിശീലനം നടന്നു. ഇനി ജില്ലകളില്‍ പരിശീലനം. അതുകഴിഞ്ഞ് ഏരിയ, ലോക്കല്‍, ബ്രാഞ്ച് തലത്തില്‍ യോഗ, കളരി, കരാട്ടെ എന്നിവ പരിശീലിപ്പിക്കും. അതുകഴിഞ്ഞ് ചുവപ്പ് വാളണ്ടിയര്‍മാര്‍ക്കും തത്തുല്യമായ പരിശീലനം. എന്താ… അല്ലെ? നമ്മുടെ പാര്‍ട്ടിയും നന്നാകാന്‍ തീരുമാനിച്ചു. ഈ വാര്‍ത്തയില്‍ ഏറെ സന്തോഷിക്കുന്നത് ആര്‍എസ്എസുകാരായിരിക്കും. ശാരീരികമായും മാനസികമായും ചെറുപ്പക്കാരെ സജ്ജരാക്കാന്‍ ആര് തയ്യാറെടുത്താലും ആര്‍എസ്എസിന് സന്തോഷമേ ഉണ്ടാകൂ.
കരുത്തുള്ള സമാജത്തിനേ ശക്തിമത്തായ രാജ്യം കെട്ടിപ്പടുക്കാന്‍ കഴിയൂ. ആര്‍എസ്എസ് മാതൃകയാണ് സിപിഎം സ്വീകരിക്കുന്നതെങ്കില്‍ ദേശസ്നേഹത്തിനാണ് അവിടെ മുന്‍ഗണന നല്‍കേണ്ടത്. ആര്‍എസ്എസ് ദശാബ്ദങ്ങളായി ചെയ്യുന്നത് അതാണ്. ആദ്യം രാജ്യം, പിന്നെ വ്യക്തി. ആ നിലപാട് സിപിഎം സ്വീകരിക്കുമോ? സിപിഎമ്മിന്റെ പരിപാടിയില്‍ പാര്‍ട്ടിയാണ് ആദ്യം. പിന്നീടേ മറ്റെല്ലാമുള്ളൂ. മറ്റ് കമ്മ്യൂണിസ്റ്റുരാജ്യങ്ങള്ക്ക് വിരുദ്ധമാണ് ഈ നിലപാട്. ചൈനാക്കാര്‍ക്ക് ദേശക്കൂറാണ് മുഖ്യം. അതിന് പിന്നിലേ മറ്റ് കാര്യങ്ങളുള്ളൂ. ചൈനയെ എങ്കിലും മാതൃകയാക്കാന്‍ സിപിഎം തയ്യാറാകുമോ?
അനുകരണം, അതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ഒരു സ്റ്റൈല്‍. പക്ഷേ അതൊട്ടും ശരിയാകാത്തതിലുള്ള അസഹിഷ്ണുതയാണവരെ അലട്ടുന്നത്. ഗണേശോത്സവത്തെ അനുകരിക്കാന്‍ നോക്കി. നടന്നില്ല. ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചാലോ? അതും പരീക്ഷിച്ചു. അതും നടന്നില്ല. പിന്നെ കുറുക്കന്റെ ന്യായം പോലെയായി. കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണല്ലോ കുറുക്കന്റെ ന്യായം. ശ്രീകൃഷ്ണ ജയന്തി എന്നാല്‍ കുഞ്ഞുനാളിലേ വര്‍ഗീയത കുത്തിവയ്ക്കാനാണെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ വാദം. വേഷം കെട്ടിനടക്കുന്ന കുട്ടികള്‍ പിന്നെ ആയുധമെടുക്കുമത്രേ. ശ്രീകൃഷ്ണന് നിരായുധനായിരുന്നില്ലെന്ന് ബാലകൃഷ്ണന് അറിയാതിരിക്കുമോ? ശ്രീകൃഷ്ണന്റെ കയ്യില്‍ ഒന്നാന്തരം സുദര്‍ശന ചക്രമുണ്ടായിരുന്നു. ഹനുമാന് ഗദയും ശ്രീരാമന് അമ്പും വില്ലും. മുപ്പത്തിമുക്കോടി ദേവന്മാരും ആയുധധാരികളായിരുന്നു. എന്നുവച്ച് വേഷം ധരിക്കുന്നവരെല്ലാം ആയുധമെടുക്കാറില്ല. നിര്‍മ്മിക്കാറുമില്ല.
പോലീസ് സ്റ്റേഷനിലും ബോംബു നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച നേതാവാണല്ലൊ സിപിഎം സംസ്ഥാന സെക്രട്ടറി. ബോംബുനിര്മ്മാണമാണ് കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ വളര്‍ന്ന വ്യവസായമെന്ന് നടന് ശ്രീനിവാസന് പറഞ്ഞപ്പോള്‍ പുരികം ചുളിച്ച നേതാവാണ് കോടിയേരി. നേതാക്കളുടെ മക്കളാരും ബോംബുനിര്മ്മാണത്തിലില്ല എന്ന ശ്രീനിവാസന്റെ ആക്ഷേപത്തെ അംഗീകരിക്കാന്‍ പറ്റില്ല. ശരിയാണ് കോടിയേരിയുടെയും പിണറായിയുടെയും മക്കളൊന്നും പാര്‍ട്ടി ലൈനില്‍ വന്നില്ലെങ്കിലും കണ്ണൂരിലെ സെക്രട്ടറി ജയരാജന്റെ മക്കള്‍ പാര്ട്ടിപാത കൈവിടുന്നില്ലെന്നഭിമാനിക്കാം. സ്വന്തം നാട്ടുകാരനായിട്ടും ശ്രീനിവാസന് അതറിഞ്ഞില്ലെന്നുണ്ടോ?
ജയരാജന്റെ മോന്റെ കൈപ്പത്തി അറ്റുപോയത് വിഷുവിന് പടക്കംപൊട്ടിച്ചപ്പോഴായിരുന്നില്ല. ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുനിര്മ്മിക്കുമ്പോഴായിരുന്നല്ലോ. കലുങ്കിനടിയില്‍ ഒളിച്ചിരുന്ന് ബോംബുനിര്മ്മിച്ചത് പന്നിയെ പേടിപ്പിക്കാനായിരുന്നില്ല, ആളെ കൊല്ലാനായിരുന്നു.
ശ്രീകൃഷ്ണജയന്തിയും ചട്ടമ്പി സ്വാമി ജയന്തിയും അയ്യന്‍കാളി ജയന്തിയും ശ്രീനാരായണഗുരുജയന്തിയും ആഘോഷിക്കുന്ന പാര്‍ട്ടി എങ്ങനെ നിലവിളക്ക് വേണ്ടെന്ന് പറയും? അതും സംഭവിച്ചിരിക്കുന്നു. സിപിഎമ്മിലെ മഹാകവി മന്ത്രി ജി.സുധാകരനാണ് നിലവിളക്ക് അലര്‍ജി. വിളക്ക് ഇരുട്ടിനെ അകറ്റുന്നതാണ്. അത് വെണ്ടെന്ന് പറയുന്നവര്‍ ഇരുണ്ട കാലത്തിനെ ആഗ്രഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവരാണ്. ഇത് പാര്‍ട്ടി ലൈന്‍ തന്നെയാണെന്നാണ് സുധാകരന്റെ ഭാഷ്യം. പിന്നെന്തിനാണാവോ അബ്ദുറബ് മന്ത്രിയായിരിക്കെ നിലവിളക്ക് കൊളുത്താത്തതിന്റെ പേരില്‍ കുട്ടിസഖാക്കളെ സമരത്തിനിറക്കിയത്?
ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടും നിലവിളക്ക് കൊളുത്തേണ്ടെന്ന് പറഞ്ഞതായി സുധാകരന് സാക്ഷ്യപ്പെടുത്തുന്നു. നമ്പൂതിരിപ്പാട് പറഞ്ഞതും പരിപാലിച്ചതും അപ്പടി അംഗീകരിക്കാന്‍ പറ്റുമോ? എന്തെല്ലാം വിഡ്ഡിത്തങ്ങള് നമ്പൂതിരിപ്പാട് വിളമ്പിയിട്ടുണ്ട്. വാക്കൊന്ന് പ്രവര്‍ത്തി മറ്റൊന്ന്. ഇഎംഎസിന്റെ സ്വഭാവം അതാണെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. കോണ്‍ഗ്രസും ലീഗും കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് പനമ്പള്ളിക്ക് കത്തെഴുതി. ”ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് ഈ പാതകം തുടരരുത്. ബന്ധം വിടണം. കോണ്‍ഗ്രസ് വിട്ടാല്‍ ലീഗിനെ സിപിഎം കൂട്ടില്ല.” രണ്ടുവര്‍ഷം തികഞ്ഞില്ല. 1967 ല്‍ ലീഗുമായി കൂട്ടുകൂടി എന്നുമാത്രമല്ല, മന്ത്രിസഭയിലുമെടുത്തു. മലപ്പുറം ജില്ലയും കൊടുത്തു.
കേരളം മലയാളികളുടെ മാതൃഭൂമിയെന്നെഴുതിയ നമ്പൂതിരിപ്പാട് മലയാളത്തില്‍ അയ്യന്‍കാളി എന്നൊരു മഹാനുണ്ടായിരുന്നു എന്നൊരുവരിപോലും എഴുതിയില്ല. ഇന്ന് ഗുരുദേവനെ സിപിഎം വാഴ്ത്തുന്നു. നമ്പൂതിരിപ്പാട് ഗുരുദേവനെ ഇകഴ്ത്തുകയായിരുന്നില്ലെ? ശ്രീനാരായണന്റെ തത്വസംഹിതയ്ക്ക് പിന്തിരിപ്പന് സ്വഭാവമാണുള്ളതെന്ന് പറഞ്ഞത് 1988 ഫെബ്രുവരി 15 ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ്. അന്നായിരുന്നു അരുവിപ്പുറത്തെ പ്രതിഷ്ഠാ ശതാബ്ദി സമ്മേളനം. അന്ന് ചടങ്ങില്‍ നമ്പൂതിരിപ്പാടിനെ ക്ഷണിച്ചെങ്കിലും പോയില്ല. പകരം ഗുരുവിനെ അവഹേളിക്കുന്ന ലേഖനം. ഇന്നോ? ഗുരുദേവന്റെ പേരില്‍ ആഘോഷവും ആചരണവും.
നമുക്ക് ജാതിയില്ലെന്നതിന്റെ കുത്തക സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. ആര്‍ക്കാണ് ജാതിയില്ലാത്തത്? ജാതി ചോദിക്കേണ്ട, പറയേണ്ട എന്നാണ് ഒരു മന്ത്രി പ്രസ്താവിച്ചത്. ജാതി പറയാതെ എങ്ങനെ ആനുകൂല്യങ്ങള്‍ നല്‍കും. സംവരണാനുകൂല്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് നല്കേണ്ടതില്ലെന്നാണോ സിപിഎം നിലപാട്. ഇതായിരുന്നോ ഇഎംഎസ് പറഞ്ഞിരുന്നത്?
ഇഎംഎസ് ബ്രാഹ്മണ്യത്തിനെതിരെ കോപിച്ച് പൂണൂല് പൊട്ടിച്ചു എന്നവകാശപ്പെടാറുണ്ട്. നമ്പൂതിരിപ്പാടിന്റെ പൂണൂല് ദേഹത്തിന് പുറത്തല്ല അകത്താണെന്ന് സി.എച്ച്.മുഹമ്മദ്കോയ ആരോപിച്ചിരുന്നു. അതിന് ശക്തിപകരുന്ന ഒരുപാട് തെളിവുകളുമുണ്ട്. അമ്മയുടെ മരണാനന്തരചടങ്ങുകള്‍ ആചാരം തെറ്റിക്കാതെ നടത്തിയത്. ”നമ്പൂതിരിമാരുടെ ആചാരങ്ങള്‍ അപരിഷ്കൃത സമൂഹത്തിന്റെ തമാശകളാണെന്ന്” ആക്ഷേപിച്ചതും ഇഎംഎസ് തന്നെയായിരുന്നു. വിവാഹ ചടങ്ങുകളിലും നമ്പൂതിരിമാരുടെ ആചാരങ്ങളില്‍നിന്നു കടുകിട വ്യതിയാനം വരുത്തിയിട്ടില്ല.
ശ്രീരാമ ജന്മഭൂമി പ്രശ്നം സജീവമായപ്പോള്‍ അയോദ്ധ്യയില്‍ തര്ക്കമന്ദിരസ്ഥാനത്ത് ഇരുനിലകെട്ടിടം പണിയണമെന്നും അത് ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പങ്കുവച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടു. നമ്പൂതിരിപ്പാട് ആ നിലപാടില്‍ ഉറച്ചുനിന്നില്ല. നമുക്ക് ജാതിയില്ലെന്ന് പറയുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ജാതിപ്പേര് ഉപേക്ഷിക്കാന്‍ തയ്യാറായിട്ടുമില്ല. നമ്പൂതിരിപ്പാട് എന്നത് ജാതിപ്പേരല്ലേ? നായനാര്‍ എന്നത് എന്താണ്? ജാതിപ്പേരല്ലേ?
ചൈനീസ് ആക്രമണകാലത്ത് ഭാരതത്തിലെ റഷ്യന്‍ അംബാസഡര്‍ ബെനടിക്ടാവായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയില്‍ ചൈനീസ് ആക്രമണത്തെ റഷ്യ അപലപിക്കരുതെന്ന് ഇഎംഎസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ആവശ്യപ്പെട്ടതായി പറയുന്നുണ്ട്. എണ്ണിപ്പറയാന്‍ ഒട്ടേറെയാണ്. എന്നിട്ടുമെന്തേ ഇപ്പോഴിങ്ങനെ? എന്താണ് സിപിഎം ഇങ്ങനെ. ഒന്നും ശരിയാകുന്നില്ല.
വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ല. സുധാകരന്മാര് ഒന്നുപറയും വിജയന്മാര് മറ്റൊന്നു പ്രവര്‍ത്തിക്കും. ആര്‍ക്കും ഒരു എത്തുംപിടിയും കിട്ടുന്നില്ല. നാല്ക്കവലയില് എത്തിപ്പെട്ടതുപോലെ. വിനാശകാലമായാല് അങ്ങനെയായിരിക്കും. അല്ലേ?
ലാമശഹ: സൗിവശസമിിമി്ോ@ഴാമശഹ.രീാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: