ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാരെ നിയമിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കൊളീജിയത്തിനും എതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് ചെലമേശ്വര്‍. കൊളീജിയം ഒരു സുതാര്യതയുമില്ലാത്ത സംവിധാനമാണെന്നും അനഭിലഷണീയരായ സ്ഥാനാര്‍ഥികളോടുള്ള എതിര്‍പ്പുകളെ സംഘം ചേര്‍ന്ന് നേരിട്ട് തകര്‍ക്കുകയാണെന്നും, സുപ്രീം കോടതിയിലെ അഞ്ചാമത്തെ സീനിയര്‍ ജഡ്ജിയും കൊളീജിയം അംഗവുമായ ജസ്റ്റിസ് ചെലമേശ്വര്‍ തുറന്നടിച്ചു. അതിനാല്‍, ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള കൊളീജിയം യോഗത്തില്‍ താനിപ്പോള്‍ പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജഡ്ജിമാര്‍ അംഗങ്ങളുമായ കൊളീജിയം ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതി ശരിയല്ലെന്നു കണ്ടെത്തി ജുഡീഷ്യല്‍ കമ്മീഷന് രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. ഇതിന്റെ പേരില്‍ സുപ്രീംകോടതി കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാതയിലുമാണ്. മാത്രമല്ല ഇവര്‍ തെരഞ്ഞെടുത്ത് അയച്ച ജഡ്ജിമാരെ കേന്ദ്രം ഇതുവരെ നിയമിച്ചിട്ടുമില്ല. ജഡ്ജിമാര്‍ കുറവാണെന്നും അതിനാല്‍ നീതി നിര്‍വ്വഹണം തടസപ്പെടുകയാണെന്നും അടുത്തിടെ ചീഫ് ജസ്റ്റീസ് പരാതിപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്ര നിലപാടിന് അനുകൂലമായ, കൊളീജിയം സുതാര്യമല്ലെന്ന വെളിപ്പെടുത്തലുമായി സീനിയര്‍ ജഡ്ജി തന്നെ രംഗത്തു വന്നത്. ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ കൊളീജിയത്തില്‍ ജസ്റ്റിസുമാരായ എ ആര് ദവെ, ജെഎസ് കഹാര്‍, ദീപക് മിശ്ര, ചെലമേശ്വര്‍ എന്നിവരാണ് അംഗങ്ങള്‍. ഇത്തരം സംവിധാനമാണ് 22 വര്‍ഷമായി സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ രഹസ്യമായി തെരഞ്ഞെടുക്കുന്നത്.
ഇനി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നു ഞാന്‍ ചീഫ് ജസ്റ്റീസിനു കത്തെഴുതിയിട്ടുണ്ട്. ജഡ്ജിമാര്‍ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതി സുതാര്യമല്ല. കാരണങ്ങളോ അഭിപ്രായങ്ങളോ ഒന്നും അവിടെ രേഖപ്പെടുത്തുന്നില്ല. വെറും രണ്ടു പേര് പേരുകള്‍ തീരുമാനിച്ച് യോഗത്തില്‍ വരും. മറ്റുള്ളവര്‍ വേണോ വേണ്ടയോ എന്ന് പറയണം. സുപ്രീം കോടതിയിലെയോ ഹൈക്കോടതികളിലെയോ ജഡ്ജിമാരെ ഇങ്ങനെ നിയമിക്കാന്‍ കഴിയുമോ. അദ്ദേഹം ചോദിച്ചു. അഴിമതിക്കാരനായ ഒരാളെ സുപ്രീംകോടതി ജഡ്ജിയായി പരിഗണിക്കുമ്പോള്‍, ഇയാള്‍ക്കെതിരെ കൊളീജിയത്തിലുള്ള ഒരാളുടെ കൈവശം തെളിവുകളുണ്ടെങ്കില്‍, ഭൂരിപക്ഷ തീരുമാനപ്രകാരം അയാളെ നിയമിക്കണോ അതോ തെളിവുകളുടെ ബലത്തില്‍ ഇയാളെ തള്ളണോ? അദ്ദേഹം ചോദിച്ചു.
കൊളീജിയത്തില്‍ ആള്ക്കാര് സംഘടിക്കുമെന്നും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക പോലും ചെയ്യാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നുമാണ് എന്റെ അനുഭവം. അകത്ത് എന്താണ് നടക്കുന്നതെന്ന് പുറംലോകം അറിയുന്നില്ല. രണ്ടു പേരിരുന്ന് തീരുമാനമെടുക്കും, എന്നിട്ട് മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കും. ഇതുവഴി രാജ്യത്തിന് ഗുണകരമായ എന്തെങ്കിലുമാണോ ചെയ്യുന്നത്.
കൊളീജിയത്തിലെ ഭൂരിപക്ഷ അഭിപ്രായപ്രകാരമാണോ തീരുമാനം എടുക്കേണ്ടത്, കഴിവിന്റെ അടിസ്ഥാനത്തിലല്ലേ? സാധുവായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാള്‍ ഒരു പേരിനെ എതിര്‍ത്താല്‍ എന്തു ചെയ്യും. ഈ എതിര്‍പ്പ് ഭൂരിപക്ഷ അഭിപ്രായത്തിന്റെ പേരില്‍ വെറുതേ തള്ളാന്‍ കഴിയുമോ? ചെലമേശ്വര്‍ ചോദിക്കുന്നു.
സംവിധാനത്തിനുള്ളില്‍ നിന്ന് കൃത്യമായ ഉത്തരം ലഭിക്കാത്തതിനാലാണ് ചെലമേശ്വര്‍ താന്‍ ഇനി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. എന്നാല്‍ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ഫയലുകള്‍ തുടര്‍ന്നും താന്‍ പരിശോധിക്കും, അഭിപ്രായം രേഖപ്പെടുത്തും.
ശക്തമായ വിയോജനക്കുറിപ്പുമായി രംഗത്തു വരാനുള്ള കാരണമെന്താണെന്ന ചോദ്യത്തിന് ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന ഈ രീതിയോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു മറുപടി. 20 വര്‍ഷമായി തുടരുന്നതാണെങ്കിലും എനിക്ക് നിശബ്ദനായി ഇരിക്കാന്‍ കഴിയില്ല. രാജ്യത്തിന് ഗുണകരമായ കാര്യമാണോ നാം ചെയ്യുന്നത്. അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: