യുറി ഗഗാറിന് എന്ന സോവ്യറ്റ് പൈലറ്റ് 1961 ഏപ്രില്‍ 12-ന് ബഹിരാകാശത്തുവച്ച് പ്രസ്താവിച്ചു: ”ഞാന്‍ ഇവിടെയെങ്ങും ദൈവത്തെ കണ്ടില്ല.” സോവ്യറ്റ് കമ്യൂണിസത്തിന്റെ ഒരു പ്രസ്താവനയായി ഇതിനെ കാണാം. പക്ഷേ, ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു ലേഖനമെഴുതിയതു യഹൂദഭക്തനായിരുന്ന ദാര്ശനികന് എമ്മാനുവേല്‍ ലെവിനാസാണ്. ദൈവസൃഷ്ടിയായ ലോകം വെറും ലൗകികമാണ്; അതില്‍ ദൈവത്തിന്റെ അസാന്നിദ്ധ്യഫലമായി തിന്മയുണ്ട്.
എന്നാല്‍ കാലമാണു സംബന്ധത്തിന്റെ മാധ്യമം. അസാന്നിദ്ധ്യത്തിന്റെ അടുപ്പമാണു കാലമുണ്ടാക്കുന്നത്. ദൈവത്തിന്റെ വെളിപാടു കാലഘടനയില്‍ മോസസിനു ലഭിച്ചതു ധര്‍മത്തിന്റെ കല്പനകളായിട്ടാണ്. അകലത്തിലിരിക്കുന്ന ദൈവത്തിന്റെ അസാന്നിദ്ധ്യത്തിന്റെ അടയാളങ്ങളും കാല്പാടുകളും ചരിത്രത്തില്‍ പ്രത്യക്ഷപ്പെടും, നന്മയുടെ പാടുകളും മുഖങ്ങളുമായി. നന്മ എന്നാല്‍ എന്നേക്കാള്‍ നിന്നെ പ്രധാനമായി കരുതലാണ്. ഇത്തരം മനുഷ്യരിലൂടെ നന്മ ചരിത്രത്തില്‍ സംഭവിക്കുന്നു. ഭാരതീയ ഭാഷ ഉപയോഗിച്ചാല്‍ സംഭവാമി യുഗേ യുഗേ. ദൈവത്തിന്റെ അസ്തിത്വം വിശുദ്ധമായ ചരിത്രത്തില്‍ പ്രകാശിതമാകുന്നു.
ദൈവമില്ലാത്ത ലോകത്തില്‍ ഏറ്റവും വേദനിക്കുന്നതു പാവങ്ങളും കഴിവു കുറഞ്ഞവരും ചരിത്രത്തിന്റെ ദൗര്‍ഭാഗ്യങ്ങളുടെ നിധി പേറുന്നവരുമാണ്. ഭാരതത്തിന്റെ മണ്ണില്‍ ദൈവികത വിശുദ്ധ ചരിത്രമായി മാറിയ സംഭവമായിരുന്നു മദര്‍ തെരേസ (1910-1997). വിശുദ്ധി അവതരിക്കുമ്പോഴാണു ചരിത്രം വിശുദ്ധമാകുന്നത്.
അസ്തിത്വത്തിലേക്കു വലിച്ചെറിയപ്പെടുന്ന ജീവിതങ്ങള്‍ക്ക് ഒരു കുറവുമില്ലിവിടെ. അതിന്റെ മൂര്‍ത്തവും ഭീകരവും കണ്ണീരണിയിക്കുന്നതുമായ ധാരാളം സംഭവങ്ങള്‍ എറണാകുളത്തെ മദര്‍ തെരേസയുടെ മഠത്തില്‍ കാല്‍നൂറ്റാണ്ടു കാലം ആത്മീയശുശ്രൂഷ ചെയ്യുന്ന ഈയുള്ളവനു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. സഹോദരനില്‍ സഹോദരിക്കു ജനിച്ച കുഞ്ഞിന്റെ അപരിഹാര്യമായ ദുരന്തമരണം; അച്ഛന് ദുരുപയോഗിക്കാന്‍ പിടികൂടിയ മകളുടെ മാനസികരോഗം വേട്ടയാടുന്ന ഭയത്തിന്റെ ഒഴിയാത്ത ഭീകരത, പ്രേമനാടകത്തില്‍ വിശ്വസിച്ചു വഞ്ചിതരായ ‘വിവരമില്ലാത്ത’ നാട്ടിന്‍പുറങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ മുഴുവയറുമായുള്ള ദീനമുഖങ്ങള്‍; എയ്ഡസ് ബാധിച്ചു മരണം കണ്ണില്‍ ബീഭത്സമായി വസിക്കുന്ന തെരുവുവേശ്യകളുടെ കരയാനറിയാത്ത ദൈന്യത, ജനിപ്പിച്ചവര് തെരുവില്‍ ഉപേക്ഷിച്ച കുഞ്ഞുങ്ങളുടെ അമ്മയെ വിളിച്ചു കരയാനാവാത്ത നിലവിളി, മക്കള്‍ തെരുവിലേക്ക് ഉപേക്ഷിച്ച അനാഥമാതാപിതാക്കളുടെ നല്ല മരണം മാത്രം കാത്തുകഴിയുന്നവര്, പിച്ചതെണ്ടാന്‍ വയ്യാതായപ്പോള്‍ തെണ്ടികളുടെ ഉടമ ഉപേക്ഷിച്ച കാര്‍ത്യായനിയുടെ സന്തോഷം… അസ്തിത്വം അപരാധമായവര്‍ ചോദ്യചിഹ്നങ്ങളായിത്തീരുന്ന ജീവിതം. ഇവര്‍ക്കെല്ലാം മറയ്ക്കാന്‍ പറ്റാത്ത നാണമുണ്ട്.
ജീവിതത്തിന്റെ നഗ്നത ഒരു തുണിക്കും മറയ്ക്കാനാവാത്തതാണ്. മാന്യതയുടെ കവചം തേടുന്ന അസ്തിത്വം. മരണംപോലും അസാദ്ധ്യമായ ജീവിതത്തിന്റെ ശൂന്യത. വിളിച്ചുണര്‍ത്താന്‍ കല്ലറയ്ക്കു മുമ്പില്‍ യേശുവില്ലാത്ത സ്ഥിതി. അതിലേക്കാണു ദൈവം ഇറങ്ങി വസിച്ചത്. അതു മദര്‍ തെരേസയെന്ന കന്യാസ്ത്രീയുടെ രൂപത്തിലായിരുന്നു. ‘കാമം തീണ്ടാത്ത സ്നേഹം’ അവര്‍ അനുഭവിക്കുന്നു. ഇതു സാദ്ധ്യമാക്കിയതു മദറിന്റെ ആയുസ്സിനെ വിശുദ്ധ ചരിത്രമാക്കിയതാണ്.
ഈ നന്മ ആരെയാണു മാനസാന്തരപ്പെടുത്താത്തത്? അവരിലൂടെ വെളിവായ ദൈവികത ജനസഞ്ചയങ്ങളുടെ ഹൃദയങ്ങൡ ചലനമുണ്ടാക്കിയിട്ടുണ്ട്. അത് ഈ നാടിന്റെ സൂക്തത്തിന്റെ മാംസമെടുത്ത രൂപമായിരുന്നു – അതിഥി ദേവോ ഭവഃ. ആതിഥ്യത്തിന്റെ ഭവനമായി ആ ജീവിതം മാറി. അസുരനും ദേവനും മദ്ധ്യേയാണു വ്യാസന് മനുഷ്യന് ഇടം കൊടുത്തിരിക്കുന്നത്. ജന്മംകൊണ്ടു മാത്രം ഒരുവന് യഥാര്‍ത്ഥ മനുഷ്യനാകില്ല. അതിനു കൊടുക്കേണ്ട വില അസുരമോഹങ്ങളില്‍ നിന്നു വിട്ടു ദേവനിലേക്കുള്ള ആയിത്തീരലിന്റെ സരണിയായി ജീവിതം മാറ്റുന്നതിലാണ്. ഈ പരിവര്‍ത്തനത്തിനാണു മദര്‍ എല്ലാവരെയും വിളിക്കുന്നത്.
അവര്‍ മൂലം മാനസാന്തരപ്പെട്ടു എന്ന് അവകാശപ്പെടുന്ന ആളാണു മാല്‍കം മഗ്റിഡ്ജ് എന്ന ബ്രിട്ടീഷുകാരന്.
ആലുവ യുസി കോളേജില്‍ പ്രസംഗിച്ചയാള്‍. രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയില്‍ ജീവിച്ചു നന്മയിലും ദൈവത്തിലും വിശ്വാസം കെട്ടുപോയ പത്രപ്രവര്ത്തകന്. അദ്ദേഹം സോവിയറ്റ് യൂണിയനില്‍ നിന്ന് എഴുതി: ”ആദിയില്‍ നുണയുണ്ടായിരുന്നു, നുണ വാര്‍ത്തയായി നമ്മുടെ ഇടയില്‍ പ്രസാദമില്ലാതെ വ്യാജമായി വസിച്ചു.” ഇദ്ദേഹമാണു മദര്‍ മൂലം നന്മയില് വിശ്വസിച്ചു മദറിനെക്കുറിച്ചു ”ദൈവത്തിനു സുന്ദരമായത്” (ടീാലവേശിഴ യലമൗശേളൗഹ ളീൃ ഏീറ) എന്ന ഗ്രന്ഥമെഴുതിയത്. മാനസാന്തരത്തിനുശേഷം അദ്ദേഹം എഴുതി: ”ഞാന്‍ സന്തോഷം അന്വേഷിക്കുന്നതു നിര്‍ത്തിയപ്പോള്‍ മാത്രമാണ് ആനന്ദം അനുഭവിച്ചത്.” മദര്‍ തെരേസയ്ക്ക് ഒരു സുവിശേഷമുണ്ടെങ്കില്‍ അത്, അപരനു സന്തോഷം നല്കുമ്പോള് എനിക്ക് ആനന്ദമുണ്ടാകുന്നു എന്നതായിരിക്കും. സ്നേഹത്തിന്റെ മിഷനറിമാരാകാന്‍ മദര്‍ ആവശ്യപ്പെട്ടു.
കത്തോലിക്കാ കന്യാസ്ത്രീയായ സിസ്റ്റര്‍ തെരേസയെ ‘മദര്‍’ എന്നു വിളിച്ചതു ഭാരതമാണ്. മാതൃത്വത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും പേരുള്ള അവരെ കത്തോലിക്കാസഭ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ മഹത്ത്വപൂര്‍ണമായ ദൈവികസരണിയുടെ മാതൃരൂപമായി പ്രതിഷ്ഠിക്കുകയുമാണ്. യേശുവിന്റെ അമ്മയ്ക്കു ദൈവമാതാവ് എന്ന പേരു കൊടുത്ത സഭയാണിതു ചെയ്യുന്നത്.
കുറേ ആളുകള്‍ ഒരിക്കല്‍ സ്ത്രീകളെ വൈദികരാക്കുന്നതിനെക്കുറിച്ചു മദറിനോടു ചോദിച്ചപ്പോള്‍ യേശുവിന്റെ അമ്മയേക്കാള്‍ ഇതിനു പറ്റിയത് ആരാണ് എന്ന മറുചോദ്യമായിരുന്നു ഉത്തരം. ”സ്ത്രീകള്‍ക്കു മെച്ചപ്പെട്ട പുരോഹിതരാകാന്‍ കഴിയും” എന്ന്. അതു വാര്‍ത്തയായി! വാല്മീകി രാമായണത്തില്‍ ലക്ഷ്മണനു രാമനെയും സീതയെയും രാപ്പകല്‍ നോക്കേണ്ട ഉത്തരവാദിത്വമുണ്ടായി. ഉറങ്ങാതെ അവരെ കാക്കാന്‍വേണ്ടി നിദ്രാദേവിയെ സമീപിച്ച് ഉറക്കത്തില്‍ നിന്ന് ഒഴിവാക്കണം എന്ന് അപേക്ഷിച്ചു. പക്ഷേ, ആ ഒഴിവു തരാം, മറ്റാരെങ്കിലും പകരം ഉറങ്ങണം. അതിനു തയ്യാറായതു ലക്ഷ്മണന്റെ ഭാര്യ ഊര്‍മിളയാണ്. 14 വര്‍ഷം ഒരേ മുറിയില്‍ മഞ്ഞസാരിയുടുത്ത് അവര്‍ ഭര്‍ത്താവിനുവേണ്ടി ഉറങ്ങി.
പുരുഷന്മാര്ക്കു സ്ഥിരമായി അരങ്ങത്തു ദിനരാത്രങ്ങള്‍ നില ഉറപ്പിക്കാന്‍ വേണ്ടി സ്ത്രീകളെ ഉറക്കത്തിന്റെ ഇരുട്ടിലേക്ക് ഒതുക്കുന്നു എന്ന വിമര്‍ശനം പരോക്ഷമായെങ്കിലും വാല്മീകി ഉയര്‍ത്തുന്നില്ലേ എന്നു ശങ്കിച്ചു പോയി.
കത്തോലിക്കാസഭയും സത്രീകള്‍ക്ക് ഇരുട്ടും ഉറക്കവും കൊടുത്തു പുരുഷാധിപത്യം നിറഞ്ഞാടുന്നു എന്ന വിമര്‍ശനതലത്തില്‍ ഒരു സ്ത്രീ സഭയുടെ മഹത്ത്വത്തിന്റെ പ്രഭയായി മാറുന്ന ഒരു സന്ദര്‍ഭമാണിത്. അത് അവര്‍ ദൈവത്തിന്റെ വിശുദ്ധ ചരിത്രം ഈ നാട്ടിലും ലോകത്തിലും പാവങ്ങളുടെ മണ്ഡലത്തില്‍ സൃഷ്ടിക്കുന്നതിന്റെ പേരിലാണ്. ദൈവം മനുഷ്യനെ ആശ്രയിക്കുന്ന ചുരുക്കം ചില സന്ദര്‍ഭങ്ങളുണ്ട്. ഈ ഭൂഗോളത്തിന്റെ അന്തമില്ലാത്ത ഉത്തരവാദിത്വം പോലും ദൈവം ഈ അമ്മ സൃഷ്ടിച്ച ജീവിതസരണിയില്‍ വ്യാപരിക്കുന്ന 5150-ല്‍പ്പരം കന്യാസ്ത്രീകളെ ഏല്‍പ്പിക്കുന്നു എന്നു തോന്നിപ്പോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: