കൊച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ കൊച്ചിയിലെത്തി. ഐഎസ്എല്ലിനു മുന്നോടിയായുള്ള പരിശീലനത്തിനു തയ്ലന്ഡിലേയ്ക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ യാത്ര അയക്കാനാണ് സച്ചിന് എത്തിയത്.
രാവിലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ടീമിനെയും താരങ്ങളെയും സച്ചിന് ടെന്‍ഡുല്‍ക്കര്‍ പരിചയപ്പെടുത്തും. 10 നാണ് തയ്ലന്‍ഡില്‍ ടീമിന്റെ രണ്ടാം ഘട്ട പരിശീലനം തുടങ്ങുന്നത്. ബാങ്കോക്കിലെ പ്രഫഷണല്‍ ഫുട്ബോള്‍ ക്ലബുകളുമായി ടീം പരിശീലന മല്‍സരം കളിക്കും. കഴിഞ്ഞ 28നാണ് പുതിയ പരിശീലകന് സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് ഒന്നാം ഘട്ട പരിശീലനം തുടങ്ങിയത്.
ടീം അംഗങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രി കൊച്ചിയില്‍ എത്തി. ഇന്നത്തെ ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകിട്ടത്തെ വിമാനത്തിലാണ് ടീം തയ്ലന്‍ഡിലേക്ക് പോകുക. നാല് ഗോള്‍കീപ്പര്‍മാരടക്കം 16 കളിക്കാരാണ് ക്യാമ്പില്‍ പങ്കെടുത്തത്.
കഴിഞ്ഞ സീസണിലെ താരങ്ങളായ ഹോസു ക്യൂരിയോസ്, അന്റോണിയോ ജെര്മെയ്ന്, ആദ്യ സീസണിലെ താരമായ മൈക്കിള്‍ ചോപ്ര, പുതുതായി ടീമിലെത്തിയ സെനഗല്‍ സെന്റര്‍ ബാക്ക് എല്‍ഹാജി എന്‍ഡോയെ, ചാഡ് മിഡ്ഫീല്‍ഡര്‍ അസ്റാക്ക് മഹ്മത്, മലയാളി താരങ്ങളായ മുഹമ്മദ് റാഫി, പ്രശാന്ത് തുടങ്ങിയവര്‍ തിരുവനന്തപുരത്തെ ടീം ക്യാംപിലുണ്ടായിരുന്നു.
മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസും അവശേഷിക്കുന്ന ചില താരങ്ങളും നേരിട്ട് തയ്ലന്‍ഡിലെ പരിശീലന ക്യാമ്പില്‍ ചേരുമെന്നാണ് സൂചന. ബാക്കിയുള്ളവര്‍ രണ്ടാംഘട്ട പര്യടനത്തിന് ശേഷം ഈ മാസം 20 ന് ടീമിനൊപ്പം ചേരും. 20 നാണ് ടീം തയ്ലന്‍ഡില്‍ നിന്ന് തിരികെ കൊച്ചിയിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: