ഗീത നാലാമദ്ധ്യായത്തില്‍ 11-ാം ശ്ലോകത്തില്‍ ഭൗതികമോ ആത്മീയമോ ആയ ആഗ്രഹമില്ലാതെ തന്നെ ഭജിക്കുന്ന ഭക്തന്മാര്ക്ക് ഭഗവാന് ആത്മഭാവം- ഭഗവാനോട് ചേര്‍ന്ന് ആനന്ദം അനുഭവിക്കുക- എന്ന പരിപൂര്‍ണാവസ്ഥ നല്കുന്നു. ആഗ്രഹത്തോടെ ഭജിക്കുന്ന ഭക്തന്മാര്ക്ക് ആ ഭാഗ്യം കൊടുക്കുന്നില്ലല്ലോ. അപ്പോള്‍ ഭഗവാന് ഭേദബുദ്ധിയുണ്ട് എന്നല്ലേ നാം മനസ്സിലാക്കേണ്ടത്? അല്ല എന്നാണ് ഭഗവാന് പറയുന്നത്.
എന്നെ ഭജിക്കുന്നവരുടെ ഉദ്ദേശ്യം മനസ്സിലാക്കി, അവരുടെ ഇഷ്ടം എന്താണോ അത് ഞാന്‍ കൊടുക്കുകയാണ്. ധനം വേണമെന്ന് ആഗ്രഹിച്ച് ഭജിക്കുന്നവര്‍ ധനം കൊടുക്കുന്നു, വിദ്യ ആഗ്രഹിക്കുന്നവര്‍ക്ക് വിദ്യ കൊടുക്കുന്നു. ജ്ഞാനം വേണ്ടവര്‍ക്ക് ജ്ഞാനം കൊടുക്കുന്നു. ഭക്തി വേണ്ടവര്‍ക്ക് ഭക്തി കൊടുക്കുന്നു. ജ്ഞാനം വേണ്ടാത്തവര്‍ക്ക് ജ്ഞാനം കൊടുത്താല്‍ അവര്‍ വിഷമിക്കില്ലേ?
വാത്സല്യവതിയായ അമ്മ, തന്റെ മക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന വസ്തുക്കളല്ലെ കൊടുക്കുക? മധുരപലഹാരം വേണ്ടവര്‍ക്ക് മധുരപലഹാരം, കളിപ്പാട്ടം വേണ്ടവര്‍ക്ക് കളിപ്പാട്ടം, ഉടുപ്പു വേണ്ടവര്‍ക്ക് ഉടുപ്പ് ഈ രീതിയില്‍ ഞാന്‍ കൊടുക്കുന്നു. പക്ഷേ, അമ്മിഞ്ഞപ്പാല് തന്നെ വേണമെന്ന് ആഗ്രഹിച്ച് കരയുന്ന കുട്ടിക്ക് അമ്മ മടിയിലിരുത്തി മുല കൊടുക്കുന്നു. അമ്മയ്ക്ക് ഭേദബുദ്ധിയില്ല. ഇങ്ങനെ വിവിധ ഉദ്ദേശ്യങ്ങളോടെ വിവിധതരത്തില്‍ എന്നെ ഭജിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹം അനുസരിച്ച് ഞാന്‍ അനുഗ്രഹം കൊടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: