കൊച്ചി: കെ. ബാബുവിനെതിരായ ബിനാമി കേസില്‍, വിജിലന്‍സ് കൊച്ചി കോര്പ്പറേഷന് ജീവനക്കാരനായിരുന്ന പി.കെ. ദിനേശനെ ചോദ്യം ചെയ്തേക്കും. ബാബുവിനെ സംബന്ധിച്ച് എല്ലാം അറിയുന്ന ദിനേശന് രഹസ്യം സൂക്ഷിക്കാന്‍ ത്രാണിയുള്ള ആളായും അറിയപ്പെടുന്നു. കേരള മുനിസിപ്പല്‍ കോര്പറേഷന് സ്റ്റാഫ് അസോസിയേഷന് ഭാരവാഹിയായിരുന്നു, അദ്ദേഹം.
ആറു വിജിലന്‍സ് സംഘങ്ങള്‍ തപ്പിപ്പെറുക്കിയെങ്കിലും, ബാബുവിന്റെ പേരിലുള്ള വസ്തുവകകള്‍ക്ക് അധികം രേഖകള്‍ കണ്ടുകിട്ടിയില്ല. അതിനാലാണ്, ബിനാമികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. രണ്ടു പെണ്മക്കളെ ബാബു വിവാഹം ചെയ്തയച്ച തൊടുപുഴയിലും പാലാരിവട്ടത്തും പണം നിക്ഷേപിച്ചതായാണ്, സൂചനകള്‍.
ഒന്‍പതിടങ്ങളില്‍ കൂടി, ബാബുവിന്റെ ബിനാമിയായ മോഹനന്, ബേക്കറികള്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി, വ്യക്തമായിട്ടുണ്ട്. മോഹനനെ താനറിയില്ലെന്നും അയാളുടെ ബേക്കറി ഒരിക്കല്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും റെയ്ഡ് നടന്ന ദിവസം ബാബു പറഞ്ഞത് കള്ളമാണെന്ന് ബോധ്യമായിട്ടുണ്ട്. ബാബു മന്ത്രി സ്ഥാനം രാജിവച്ച് വീട്ടില്‍ നടത്തിയ പത്രസമ്മേളനത്തിന്റെ ചാനല്‍ ദൃശ്യങ്ങളില്‍ തന്നെ, കറുത്ത പാന്റും ഷര്‍ട്ടുമിട്ട് മോഹനനുണ്ട്. ആ ദിവസം മുഴുവന്‍ മോഹനന് ബാബുവിന്റെ വീട്ടിലുണ്ടായിരുന്നു.
ബാബുവിന്റെ മകളുടെ ഭര്‍തൃപിതാവായ ബ്രൈറ്റ് ബാബുവിന്, ബാബു, പൂജാ മില്‍ക് എന്ന സ്ഥാപനം വാങ്ങിക്കൊടുത്തിട്ടുണ്ട്; ഇതോടൊപ്പം, ആദിത്യ എന്ന പേരില്‍, ഐസ്ക്രീം നിര്‍മാണവുമുണ്ട്. വെണ്ണലയില്‍ തുടങ്ങിയ പൂജാ മില്‍ക്, തമിഴ്നാട്ടിലെ ഒരു ക്ഷീരയൂണിറ്റ് പൊട്ടിയപ്പോള്‍ വാങ്ങിയതാണെന്ന് പറയപ്പെടുന്നു.
തൃപ്പൂണിത്തുറ എരൂരില്‍ തന്നെ, ബാബുവിന്റെ ബിനാമിയായ, തൃപ്പൂണിത്തുറ മുന്‍ നഗരസഭാ വൈസ് ചെയര്മാന് തോപ്പില്‍ ഹരിക്ക്, ബാബു 2013 ല്‍ ഡിസ്റ്റിലറി അനുവദിച്ചു. ഹരിയുടെ മകന് നോയലിന്റെ പേരിലാണ്, ഡിസ്റ്റിലറി. ഫെബിന കട്ടാരമ്പുവയല് ഇതില്‍ പങ്കാളിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിചിത്രമാണ്, ഇതിന്റെ റജിസ്റ്റര്‍ ചെയ്ത മേല്‍വിലാസം: നോയല്സ് ഡിസ്റ്റിലേഴ്സ്, കെ.കെ. ടവര്‍, ഓപ്പസിറ്റ് കപ്പട്ടിക്കാവ് ബസ് സ്റ്റോപ്, തൃപ്പൂണിത്തുറ 682301. എരൂരിലാണ്, കപ്പട്ടിക്കാവ്. അവിടത്തെ പിന്‍കോഡ്, 682 306.
ബാബുവിന്റെ പ്രധാന ബിനാമിയായ പി.ഡി. ശ്രീകുമാര്‍, താഴ്ന്ന നിലയില്‍ നിന്ന്, ഇരുട്ടി വെളുത്തപ്പോള്‍ പണമുണ്ടായ ആളാണ്. ഹിന്ദി പ്രചാരസഭാ പ്രവര്ത്തകന്, നഗരസഭാ കൗണ്‍സിലര്‍ എന്നീ നിലയില്‍ വച്ച്, ശ്രീകുമാറിന് തുറവൂരിലെ കോണ്‍ഗ്രസ് നേതാവ് അപ്പുച്ചേട്ടന് മകളെ വിവാഹം ചെയ്തു കൊടുത്തതോടെ, നില മെച്ചപ്പെടാന്‍ തുടങ്ങി. സരിതയെ പണംകൊടുത്ത് നിശബ്ദയാക്കാന്‍, ബെന്നി ബഹനാന്റെ കൂടെ നടന്നയാളാണ്, ശ്രീകുമാര്‍. തനിക്ക് ബാറുടമകള്‍ നല്കിയ 20 കോടിയില്‍ മൂന്നുകോടി സരിതയ്ക്ക് കൈമാറിയെന്ന് കെപിസിസി നേതൃയോഗത്തില്‍ ബാബു പറഞ്ഞിരുന്നു.
ശ്രീകുമാര്‍ ആദ്യം 2000 ല്‍ നന്ദപ്പിള്ളി വാര്‍ഡില്‍ നിന്നാണ് മത്സരിച്ചത്. 100 പവന് സ്ത്രീധനം കിട്ടിയ ശ്രീകുമാര്‍, അതു പണയംവച്ച്, ഹോട്ടലില്‍ ഭക്ഷണം കഴിച്ചാണ് നിലനിന്നുപോന്നത്. ബാബു മന്ത്രിയായപ്പോള്‍ ശ്രീകുമാറിന്റെ ഭാര്യയ്ക്ക് ജോലി വാങ്ങിക്കൊടുത്തു. ബാബു മന്ത്രിയായി നാലു മാസം കഴിഞ്ഞപ്പോള്‍, ശ്രീകുമാര്‍ കാറുകളിലേക്ക് വളര്‍ന്നു; ദിവസം രണ്ട് ഉടുപ്പു മാറാന്‍ തുടങ്ങി. ബാബുവിന്റെ വീട്ടില്‍ വരുന്ന അബ്കാരികളെ നിര്‍ബന്ധിച്ച് ഭൂമിയിടപാടുകളില്‍ പെടുത്തി, ശ്രീകുമാറും, ബാബുവിന്റെ പി.എ നന്ദകുമാറും.
കണ്ണൂരിലെ സാധാരണ കുടുംബത്തില്‍ ജനിച്ച നന്ദകുമാര്‍, ജോലി തേടി വൈറ്റിലയില്‍ എത്തിയ ആളാണ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് മാഞ്ഞൂരാനാണ് നന്ദകുമാറിനെ ബാബുവിന് പരിചയപ്പെടുത്തിയത്. ബാബുവിന്റെ സഹായിയായ നന്ദകുമാര്‍ പിന്നീട്, മാഞ്ഞൂരാനെ ബാബുവില്‍ നിന്നകറ്റി.
ബാബു മന്ത്രിയായിരുന്നപ്പോള്‍, വകുപ്പിലെ സ്ഥലം മാറ്റങ്ങളില്‍ നിന്ന് കിട്ടുന്ന കോഴ, ശ്രീകുമാറിനും നന്ദകുമാറിനുമുള്ളതായിരുന്നു. തൃപ്പൂണിത്തുറ വില്ലേജ് ഓഫീസില്‍ നിന്ന് പ്രതിമാസം 30,000 രൂപ പിരിവായി നന്ദകുമാറിന് എത്തിയിരുന്നു. രണ്ടുമാസത്തിലൊരിക്കല്‍ ബാബുവും നന്ദകുമാറും വിദേശത്തുപോയിരുന്നതും സംശയാസ്പദമായാണ് വിജിലന്‍സ് കാണുന്നത്.
തൈക്കൂടത്ത് ക്രിസ്ത്യന്‍ കുടുംബാംഗമായ മരിയയെയാണ് നന്ദകുമാര്‍ പ്രണയിച്ചു വിവാഹം ചെയ്തത്. നന്ദകുമാറിന്റെയും മരിയയുടെയും പേരിലെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്താണ്, എരൂര്‍ പോട്ടയില്‍ ക്ഷേത്രത്തിനു മുന്നില്‍ എന്‍.എം. ഫിനാന്‍സ് തുടങ്ങിയത്. മരിയയുടെ പിതാവിന് ഉദയംപേരൂരിലും മറ്റും സ്ഥലം വാങ്ങിക്കൊടുത്തിട്ടുണ്ട്; അദ്ദേഹമാണ്, ബ്ലേഡ് കമ്പനി നോക്കുന്നത്.
മലബാര്‍ മാധവന്റെ മകന് എന്‍.എം.ബാബു, കെ.എസ്.ആര്.ടിസിയില്‍ നിന്ന് വിരമിച്ച കേശവന് എന്നിവരും ബാബുവിന്റെ ബിനാമികളാണെന്ന് വിജിലന്‍സ് സംശയിക്കുന്നു. ആധാരമെഴുത്തുകാരന്‍ കെ.കെ. പൗലോസിന്റെ ഓഫീസില്‍ സഹായിയായ കേശവനാണ്, ബാബുവിന്റെയും ബിനാമികളുടെയും ഭൂമിയിടപാടുകള്‍ പലതും രേഖയിലാക്കിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്‍.എം. ബാബു, കെ.ബാബുവിന് ഒരിക്കല്‍ 15 ലക്ഷം രൂപ കൈമാറിയതായി, വിവരമുണ്ട്.
പി.എ ആയിരിക്കേ നന്ദകുമാര്‍ ക്രമവിരുദ്ധമായി പൊതുമരാമത്ത് കരാറുകാരന്റെ ലൈസന്‍സ് നേടിയതും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: