നാട്യശാസ്ത്രപ്രകാരം സ്രഷ്ടവായ ബ്രഹ്മാവിന്റെ ദാനമാണ് നാട്യവേദം. അതു വിനോദമായി മാത്രമല്ല സൃഷ്ടിക്കപ്പെട്ടത്. മറിച്ച്, കണ്ണിനും കാതിനും ഇമ്പം നല്കുന്ന പ്രബോധനമാധ്യവുമാണ്. നാട്യവേദപ്രകാരം നാടകം അങ്ങേറാനുള്ള നടപടികള്‍ ഇന്ദ്രന്റെ നേതൃത്വത്തില്‍ നടന്നു. പതാക ഉയര്‍ത്തലോടെ നാടകം ആരംഭിക്കാമെന്നു നിശ്ചയമായി.
അസുരന്മാരുടെ മേലുള്ള ദൈവങ്ങളുടെ വിജയമായി നാടകം ചിട്ടപ്പെടുത്തി. അതില്‍ അസുരന്മാര് ക്ഷുഭിതരായി. ഭരതനും സുഹൃത്തുക്കളും നാടകാവിഷ്കാരത്തിനു ശ്രമിച്ചപ്പോള്‍ അതു പൊളിക്കാന്‍ അസുരന്മാരും ശ്രമമായി. ഇന്ദ്രന് കോപിച്ച് അസുരന്മാരെ വിരട്ടി. പക്ഷേ, അവര്‍ നാടക അരങ്ങേറ്റത്തിനു പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. അപ്പോള്‍ സാക്ഷാല്‍ ബ്രഹ്മാവുതന്നെ അസുരന്മാരെ സമീപിച്ചു പ്രശ്നവിവരം തിരക്കി. അസുര നേതാവ് ബ്രഹ്മാവിനോടു സങ്കടമുണര്‍ത്തിച്ചു. ദൈവങ്ങളും അസുരന്മാരും ബ്രഹ്മാവിന്റെ മക്കളാണ്. അപ്പോള്‍ പിതാവ് പക്ഷം പിടിക്കരുത്.
അവരെ ശാന്തരാക്കിയ ബ്രഹ്മാവ് നാട്യവേദം ഉണ്ടാക്കിയത് ഉദാത്തവും അതല്ലാത്തതുമായ വീക്ഷണത്തില്‍ നിന്ന് ദൈവികവും ആസുരവുമായ നടപടികള്‍ പ്രദര്‍ശിപ്പിക്കാനാണ്. എന്നിട്ട് ബ്രഹ്മാവ് പറഞ്ഞു: ”ലോകത്തിലെ ജീവിതത്തെയും അതിന്റെ നടപടികളെയും മനനം ചെയ്താണ് ഈ കല ഉണ്ടാക്കിയത്. ഈ കലാരൂപത്തിന്റെ കേന്ദ്രം മാറുന്ന സാഹചര്യത്തിന്റെ ഭിന്നമായ വികാരങ്ങളാണ്. അതില്‍ ഉന്നതരുടെയും താഴ്ന്നവരുടെയും ഇടത്തരക്കാരുടെയും നടപടികള്‍ ഉള്‍ക്കൊള്ളുന്നു. അങ്ങനെ ഈ ബോധനമാധ്യമം ധീരതയ്ക്കും വിനോദത്തിനും ശക്തി നല്‍കാനാണ്. ഈ നാട്യവേദത്തില്‍ പ്രദര്‍ശിപ്പിക്കാത്ത ഒരു ബോധനമോ വൈദഗ്ദ്ധ്യമോ ശാസ്ത്രമോ സുന്ദരകലയോ മതാത്മക യോഗയോ താപസവൃത്തിയോ ഇല്ല.” നാട്യശാസ്ത്രം നല്കുന്ന നാട്യവേദത്തിന്റെ വിവരണമാണിത്.
വളരെ പരലോക കല്പിതമായി നാടകത്തെക്കുറിച്ചു നല്കുന്ന ഈ കഥനം ലോകം സൃഷ്ടിച്ചവന്റെ തന്നെയാണ്. കല എത്ര മാന്യവും മഹത്ത്വപൂര്‍ണവുമായി ജീവിതത്തിന്റെ സംഘര്‍ഷനടനത്തിന്റെ ആവിഷ്കാരമാണ്.
ഏത് കലപോലെയും ഇതിന്റെയും മൗലിക അടിസ്ഥാനം രസമാണ്. അതു രുചിപോലെ കയ്പും മധുരവും ചവര്‍പ്പും മാറിമാറി വരുന്ന ജീവിതത്തിന്റെ രസരൂപങ്ങളാണ്. ഈ അനുഭവങ്ങള്‍ ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയം, ബീഭത്സം, അത്ഭുതം എന്നിങ്ങനെ നവരസ പ്രധാനമാണ്. മനുഷ്യന്റെ മതത്തിന്റെയും അടിസ്ഥാന വികാരഭാവങ്ങള്‍ ഇവയുമായി ബന്ധപ്പെട്ടതുതന്നെ. അത് ജീവിതത്തിന്റെയും നാടകത്തിന്റെയും ഇതിവൃത്തമായി പരിണമിക്കുന്നു. ഇവിടെ കാവ്യത്തിന്റെ എല്ലാ പ്രമാണങ്ങളും വ്യാകരണവും നാടകത്തിനും ബാധകമാണ്.
അപ്പോള്‍ സാഹിത്യഭാഷ വെറും വ്യവഹാരഭാഷയല്ല. ”കാവ്യസ്പര്‍ശമോ എരിവോ സൂചനയോ ഇല്ലാത്ത വാക്കുകള്‍ക്ക് ഒരുവന് എന്തു സൗന്ദര്യം കാണാന്‍ കഴിയും.” അതു കാവ്യസ്പര്‍ശമില്ലാതാകുമ്പോള്‍ ”രോഗാതുരവും മരണകരവുമായ വൃണമായി മാറും.” ഭാഷയില്‍ ഈ കാവ്യസ്പര്‍ശവും എരിവും സൂചനകളും എന്തിനാണ്? അതാണു സാഹിത്യത്തിന്റെ സാമൂഹിക പ്രസക്തി ഉണ്ടാക്കുന്നത്. അതുതന്നെയാണ് അസുരന്മാരുടെ പരിഭവത്തിന്റെ അടിസ്ഥാനവും.
നാടകം ദേവതകളുടെ വിജയമാക്കുന്ന ഇന്ദ്രന്റെ നടപടിയെ അവര്‍ എതിര്‍ക്കുന്നതും അതുകൊണ്ടുതന്നെ. ജീവിതം അവതരിപ്പിക്കുമ്പോള്‍ അതില്‍ ഏകപക്ഷീയമായ വിധി പാടില്ല. അതില്‍ നന്മയും തിന്മയും സ്വതന്ത്രമായി ഉരസി സംഘട്ടനത്തിലേര്‍പ്പെടട്ടെ. അവിടെ ആരു ജയിക്കുന്നു എന്നതു നാട്യരൂപത്തിന്റെ ആയിത്തീരലിന്റെ മൗലികപ്രശ്നമാണ്. മനുഷ്യനാകാന്‍ കൊടുക്കേണ്ട വിലയാണ് നാടകവും അതിന്റെ കലയും രംഗത്തവതരിപ്പിക്കുന്നത്.
മഹാഭാരതത്തില്‍ വ്യാസന് ഭാഗവാനെയും അശ്വത്ഥാമാവിനെയും മനുഷ്യഹൃദയത്തിലാണ് കുടിയിരുത്തുന്നത്. ദേവ-അസുര ശക്തികള്‍ മനുഷ്യഹൃദയത്തില്‍ വസിക്കുന്നു. ഹൃദയം ഈ സംഘര്‍ഷത്തിന്റെ ഇടമാണ്. സോവ്യറ്റ് യൂണിയനില്‍ കഴിഞ്ഞ അലക്സാണ്ടര്‍ സോള്‍ ഷെനിറ്റ്സിന്‍ തന്റെ ‘ഗുലാഗ് ആര്‍ച്ചി പെലാഗൊ’ എന്ന നോവലില്‍ എഴുതുന്നു: ”നന്മതിന്മകളെ വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖ രാജ്യങ്ങള്‍ക്കിടയിലൂടെയും വര്‍ഗങ്ങള്‍ക്കിടയിലൂടെയും കടന്നുപോകുന്നു എന്നു പറയപ്പെടുന്നു. പക്ഷേ, ഞാന്‍ അറിഞ്ഞു, അതു കടന്നുപോകുന്നത് ഓരോ മനുഷ്യഹൃദയത്തിലൂടെയുമാണ്.” മനുഷ്യന്റെ ഹൃദയത്തെ മുറിച്ചുകൊണ്ടാണ് നന്മയും തിന്മയും ഹൃദയത്തില്‍ യുദ്ധം വെട്ടുന്നത്.
ജീവിതം ഈ യുദ്ധത്തിന്റെ കഥയാണ്, ഞാനും ഞാനും തമ്മില്‍ നടക്കുന്ന മല്‍പ്പിടുത്തം. അഥവാ മനുഷ്യനില്‍ ദൈവവും പിശാചും ഏറ്റുമുട്ടുന്നു. ഈ യുദ്ധവും അതിന്റെ കഥയുമാണ് കലാവിഷ്കരണങ്ങള്‍. അത് ചരിത്രം പറയലല്ല. അരിസ്റ്റോട്ടില്‍ എഴുതിയതുപോലെ സാഹിത്യം ഇന്നലെയുടെ ചരിത്രമല്ല, നാളെയുടെയും കഥനമാണ്. നാളെ ജനിക്കാത്തതായതുകൊണ്ട് ഇല്ലാത്ത കഥയാണ്.
നാട്യവേദം ജീവിതത്തിന്റെ നടനമാണ്. ആന്തരികതയുടെ രസാവിഷ്കാരം; ഈ സംഘര്‍ഷസരണിയിലാണ് ജീവിതങ്ങള്‍ രൂപപ്പെടുന്നത്. ജീവിതകേളി അരങ്ങു തകര്‍ക്കുന്നു. അത് മനുഷ്യന്റെ ആയിത്തീരലിന്റെ കഥയുടെ സംവിധാനകലയുമാണ്.
യുദ്ധവീരനായ ഭീഷ്മര്‍ നപുംസകത്തിന്റെ അമ്പുകളേറ്റ് ശരശയ്യയില്‍ വീണുകിടക്കുമ്പോഴും, ദുര്യോധനന് തുടയില്‍ അടിയേറ്റു വീഴുമ്പോഴും സ്വന്തം ജീവിതത്തിന്റെ കഥനം എത്തിനില്ക്കുന്നതു വിരുദ്ധ ദിശയിലാണ്. ജീവിതത്തിന്റെ കഥാസരണി പാലാഴിമഥന കഥതന്നെ. അതില്‍ കാളകൂടവിഷവും ജീവിതാമൃതവുമുണ്ട്. എന്തു കടഞ്ഞ് പുറത്തേക്ക് എടുക്കുന്നു എന്നതാണ് ജീവിതത്തിന്റെ നിര്‍വചനം. ജീവിതത്തിന്റെ ഈ കടച്ചിലില്‍ കൊടുക്കേണ്ട വിലയാണ് ജീവിതത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്. എല്ലാവരും മരിച്ചു കഥാവശേഷരാകുന്നു.
കഥയില്ലാത്തവരായി പോകുന്നതാണ് കഷ്ടം. മഹത്ത്വത്തിന്റെ വീരോചിതകഥ ജീവിതംകൊണ്ടുണ്ടാക്കുന്നവരും ജീവിതംകൊണ്ടു വിഷംതീണ്ടുന്ന കഥ രചിക്കുന്നവരുമുണ്ടല്ലോ. എന്തിനു മരിക്കുന്നു, എന്നത് എന്തിനു ജീവിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരത്തിലാണ്. മരണശേഷം മഹത്ത്വമുള്ള കഥ പറയാനുണ്ടാകുമോ?
നാടകവും സംഗീതവും കലകളും മാന്ത്രികത സൃഷ്ടിക്കുന്നുണ്ട്. അതു ലോകത്തെ ആവരണം ചെയ്യുന്ന മാന്ത്രികതയാണ്. മനുഷ്യന് തന്റെ കഥ കെട്ടിയുണ്ടാക്കുകയാണ്. അതില്‍ ബ്രഹ്മാവിന്റെ നാട്യലീലയിലെന്നവണ്ണം മാന്ത്രികതയുണ്ടാകും. ഈ അത്ഭുതം പ്രപഞ്ചനാടകത്തിന്റ ലീലയില്‍ മറഞ്ഞിരിക്കുന്ന നാട്യക്കാരന്റേതുതന്നെയാണ്. പ്രപഞ്ചം തന്നെ നാട്യവേദമായി മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: