സത്യന് അന്തിക്കാടിന്റെ സൂപ്പര്‍ഹിറ്റായിരുന്ന ‘സന്ദേശ’ത്തിലെ ആ ‘ഡയലോഗ്’ സിനിമ കാണാത്തവര്‍ക്കുപോലും മനഃപാഠമാണ്- ”പോളണ്ടിനെപ്പറ്റി നീ ഒരക്ഷരം മിണ്ടരുത്.” പാര്‍ട്ടിയോട് അന്ധമായ കൂറുള്ള സഖാവ് പ്രഭാകരന് എന്ന ശ്രീനിവാസന്റെ കഥാപാത്രം ഇങ്ങനെ പറയുന്ന ‘സന്ദേശം’ പ്രദര്‍ശനത്തിനെത്തിയ കാലത്തും (1991) കമ്യൂണിസ്റ്റ് പോളണ്ടില്‍ കാര്യങ്ങളൊന്നും ഭദ്രമായിരുന്നില്ല.
പതിറ്റാണ്ടു മുന്‍പുതന്നെ (1981), ആ രാജ്യത്തെ സ്ഥിതിഗതികള്‍ പതനത്തിലെത്തിയിരുന്നു. തുറമുഖതൊഴിലാളിയായിരുന്ന ലേ വലേസയുടെ നേതൃത്വത്തില്‍, സോളിഡാരിറ്റി എന്ന സംഘടനയ്ക്ക് കീഴില്‍ തുടക്കമിട്ട വിലക്കയറ്റത്തിനെതിരെയുള്ള പ്രക്ഷോഭത്തെ നേരിടാന്‍ സൈനിക നിയമം കൊണ്ടുവന്നിരുന്നു. വിലക്കയറ്റത്തോടൊപ്പം ശമ്പള വര്‍ധനവും വരുത്തിയിട്ടുള്ളതിനാല്‍ തൊഴിലാളി പ്രക്ഷോഭം താനെ കെട്ടടങ്ങുമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ പാടെ തെറ്റി. അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ സമരരംഗത്ത് ഉറച്ചുനിന്നു. നാട്ടുകാരന് തന്നെയായ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഊര്‍ജം പകര്‍ന്ന ഈ പ്രക്ഷോഭം അവസാനിച്ചത് കമ്യൂണിസത്തിന്റെ നുകം വലിച്ചെറിഞ്ഞുകൊണ്ടായിരുന്നു.
പോളണ്ടിനെക്കുറിച്ച് മാത്രമല്ല, സൂര്യനസ്തമിക്കാത്ത കമ്യൂണിസ്റ്റ് സാമ്രാജ്യത്തില്‍ പ്പെട്ട മറ്റ് രാജ്യങ്ങളിലെ രാക്ഷസീയതയെക്കുറിച്ചും ഒന്നും മിണ്ടിപ്പോകരുതെന്നായിരുന്നു സഖാവ് പ്രഭാകരന്റെ തനിപ്പകര്‍പ്പുകളായ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ശാസന. കമ്യൂണിസ്റ്റ് സ്വേഛാധിപത്യത്തെ വെല്ലുവിളിച്ച് 1989 ല്‍ ടിയാനന്മെന് സ്ക്വയറില്‍ അരങ്ങേറിയ സ്വാതന്ത്ര്യപ്രക്ഷോഭത്തെ, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്ത് ചൈന അടിച്ചമര്‍ത്തിയതിനെക്കുറിച്ച് അബദ്ധത്തില്‍ സത്യം പറഞ്ഞുപോയ പി. ഗോവിന്ദപിള്ളയോട് സിപിഎം പറഞ്ഞതും ചൈനയെക്കുറിച്ച് ഒരക്ഷരം പറയരുത് എന്നായിരുന്നു. ബുദ്ധിപരമായ സത്യസന്ധത ഇല്ലാതിരുന്ന പിജി പാര്‍ട്ടിയുടെ അച്ചടക്കനടപടി യാതൊരു മടിയും കൂടാതെ ഏറ്റുവാങ്ങി. ലോകമനഃസാക്ഷിയെ പിടിച്ചുലച്ച ടിയാനന്മെന് സംഭവം സിപിഎമ്മിന് സാമ്രാജ്യത്വത്തിന്റെ പ്രചാരവേല മാത്രമായിരുന്നല്ലോ.
സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടര്‍ന്ന് ഇപ്പോള്‍ ഭൂമുഖത്ത് പേരിനെങ്കിലും അവശേഷിക്കുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ചൈന, ക്യൂബ, വിയറ്റ്നാം, ലാവോസ്, ഉത്തരകൊറിയ എന്നിവയാണ്. സാര്‍വദേശീയ കമ്യൂണിസം ഭൂതകാലത്തിന്റെ വിശുദ്ധാവശിഷ്ടം മാത്രമായിട്ടും ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് തെറ്റ് ചെയ്യാനാവില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, പ്രത്യേകിച്ച് സിപിഎം. സ്വേച്ഛാധിപത്യത്തിന്റെ രൂപത്തില്‍ കുടുംബ വാഴ്ച നിലനില്‍ക്കുന്ന ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് കാടത്തത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് സിപിഎം പുലര്‍ത്തുന്ന നിശബ്ദത നടുക്കമുണ്ടാക്കുന്നതാണ്.
ഉപപ്രധാനമന്ത്രിയായ കിം യോങ് ജിന്നിനെ മൃഗീയമായി കൊലപ്പെടുത്തിയ വാര്‍ത്തയാണ് ഏറ്റവും പുതിയത്. താന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യോങ് ജിന്‍ അറിയാതെ ഉറങ്ങിപ്പോയതാണ് ഉത്തരകൊറിയയിലെ ഏകാധിപതിയായ കിം ജോങ് ഉന്നിനെ പ്രകോപിപ്പിച്ചത്. യോങ് ജിന്നിന്റെയും കൃഷി മന്ത്രാലയത്തിലെ ഹ്വാങ് മിന് എന്ന മുന്‍ ഉദ്യോഗസ്ഥന്റെയും വിമാനവേധത്തോക്കുപയോഗിച്ചുള്ള വധശിക്ഷ പരസ്യമായി നടപ്പാക്കുകയായിരുന്നു. പ്യോങ്യാങ്ങിലെ സൈനിക അക്കാദമിയില്‍ ഈ വര്‍ഷം ജൂലൈയില്‍ നടപ്പാക്കിയ ശിക്ഷ ഇപ്പോഴാണ് പുറംലോകമറിയുന്നത്. അയല്‍ രാജ്യമായ ദക്ഷിണ കൊറിയയിലെ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.
1945 മുതല്‍ ഉത്തരകൊറിയയിലെ കിം കുടുംബഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെയും അങ്ങനെ ചെയ്യാന്‍ സാധ്യതയുള്ളതായി കണ്ടെത്തുന്നവരെയും പൈശാചികമായി കൊന്നൊടുക്കുകയാണ്. വിമാനവേധത്തോക്കുപയോഗിച്ച് ഇത്തരം കൊല നടത്തുന്നതിന്റെ ഉപഗ്രഹ ദൃശ്യം 2015 ല്‍ പുറത്തുവരികയുണ്ടായി. രാഷ്ട്രീയ എതിരാളികളെ കൊലചെയ്യാന്‍ പീരങ്കികളും ഉപയോഗിക്കുന്നു. പീരങ്കിയുടെ തലയ്ക്കല്‍ ഇരയെ ജീവനോടെ കെട്ടിവച്ച് പൊട്ടിക്കുന്നതാണ് രീതി.
ഒരിക്കല്‍ തന്റെ പകരക്കാരനായി കരുതപ്പെട്ടിരുന്ന സ്വന്തം അമ്മാവന് ജാങ് സോങ് തായെക്കിനെ 2013 ല്‍ കിം ജോങ് ഉന്‍ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. സൈനിക അട്ടിമറിക്ക് ശ്രമിച്ചു എന്ന കുറ്റം ആരോപിച്ചായിരുന്നു ഇത്. ‘നികൃഷ്ടമായ മനുഷ്യാവശിഷ്ട’മെന്നും ‘പട്ടിയെക്കാള്‍ മോശം’ എന്നൊക്കെ വിശേഷിപ്പിച്ചാണ് ‘വിശ്വാസം ലംഘിച്ച’ അറുപത്തേഴുകാരനായ അമ്മാവനെ ജോങ് ഉന്‍ ഇല്ലാതാക്കിയത്. പ്രായാധിക്യവും കിം കുടുംബവുമായുള്ള അടുപ്പവും (ജോങ് ഉന്നിന്റെ അച്ഛന്റെ സഹോദരിയെയാണ് ജാങ് വിവാഹം ചെയ്തിരുന്നത്) കണക്കിലെടുത്ത് വധശിക്ഷയില്‍നിന്ന് രക്ഷപ്പെടുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ സംഭവിച്ചതോ! അഞ്ച് ദിവസം പട്ടിണിക്കിട്ട് ആര്‍ത്തിപ്പിടിപ്പിച്ച 120 പട്ടികളുടെ കൂട്ടിലേക്ക് നഗ്നനാക്കിയശേഷം ജാങ്ങിനെ വലിച്ചെറിയുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഇവറ്റകള് ആ ശരീരം തിന്നുതീര്‍ത്തു. വെറും 30 വയസ്സുള്ള ഒരുവന് എങ്ങനെ ഇതിനൊക്കെ കഴിയുന്നു എന്നാണ് ആളുകള്‍ അവിശ്വാസത്തോടെ പരസ്പരം ചോദിച്ചത്.
2011 ല്‍ പിതാവിന്റെ മരണശേഷം അധികാരമേറ്റ ജോങ് ഉന്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കി സ്റ്റാലിനിസ്റ്റ് അന്ധകാരത്തില്‍നിന്ന് ഉത്തര കൊറിയയെ വെളിച്ചത്തിലേക്ക് നയിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ രാജ്യത്തെ ഇരുളിലേക്ക് നയിക്കുന്നതാണ് ലോകം കണ്ടത്.
സ്വേച്ഛാധിപത്യം കൊടികുത്തി വാഴുന്ന ഉത്തര കൊറിയയില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത് സ്റ്റാലിന്റെ കിരാതവാഴ്ചക്കാലത്ത് സോവിയറ്റ് യൂണിയന് സാക്ഷ്യംവഹിച്ച സ്വാതന്ത്ര്യ നിഷേധങ്ങളും അടിച്ചമര്‍ത്തലുകളുമാണ്. മാധ്യമ സ്വാതന്ത്ര്യമുള്‍പ്പെടെ എല്ലാത്തരം പൗരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടിരിക്കുന്നു. മര്‍ദ്ദക ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഒരു ലക്ഷത്തോളം പേര് തടവറ ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുകയാണ്. അടിമപ്പണിയും പരസ്യമായ വധശിക്ഷകളും ഇവിടങ്ങളില്‍ പതിവാണെന്ന് ഏതെങ്കിലും തരത്തില്‍ രക്ഷപ്പെട്ടെത്തിയവര്‍ വെളിപ്പെടുത്തുന്നു. ഒരംഗം കുറ്റം ചെയ്താല്‍ കുടുംബത്തിലെ മുഴുവനാളുകളെയും ശിക്ഷിക്കുകയെന്നതാണ് രീതി. ഇങ്ങനെയുള്ള തടവുകാര്‍ ഏറെയാണ്. ‘വ്യവസ്ഥാപിതമായ മനുഷ്യാവകാശ ലംഘനം’ ഉത്തര കൊറിയയില്‍ നടക്കുന്നതായി ഐക്യരാഷ്ട്രസഭ കുറ്റപ്പെടുത്തുന്നു. ഇതിന്റെ പേരില്‍ പലതരത്തിലുള്ള ഉപരോധവും യുഎന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തര കൊറിയയില്‍ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ഇന്ത്യന്‍ സഖാക്കള്‍ പ്രതികരിക്കാത്തത് അറിവില്ലായ്മകൊണ്ടും വിവരങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ടുമാണെന്ന് കരുതാനാവില്ല. തങ്ങളുടെ സ്വര്‍ഗരാജ്യങ്ങളിലൊന്നില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സിപിഎമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും നന്നായറിയാം. ആണവനിര്‍വ്യാപനത്തെയും ഏത് രൂപത്തിലുള്ള ആയുധവല്‍ക്കരണത്തെയും എതിര്‍ക്കുന്ന സിപിഎം 2006 ല്‍ ഉത്തരകൊറിയ ആദ്യമായി ആണവ പരീക്ഷണം നടത്തിയപ്പോള്‍ അതിനെ വിമര്‍ശിച്ചില്ല! ഇതേ സിപിഎമ്മാണ് ബിജെപി സര്‍ക്കാരിനുകീഴില്‍ ഭാരതം 1998 ല്‍ പൊഖ്റാന്‍ ആണവസ്ഫോടനം നടത്തിയതിനെ നഖശിഖാന്തം എതിര്‍ത്തത്!! ആണവായുധവല്‍ക്കരണത്തെയും വിന്യാസത്തെയും പാര്‍ട്ടി എതിര്‍ക്കുമെന്നും അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുമായി കൂടിക്കാഴ്ച നടത്തി സിപിഎം നേതാക്കള്‍ വ്യക്തമാക്കുകയുണ്ടായി.
ആഗോളതലത്തില്‍ ആണവ നിരായുധീകരണം നടക്കാത്ത പശ്ചാത്തലത്തില്‍ ഭാരതത്തിന് പരിമിതമായ തോതില്‍ ആണവായുധങ്ങളുടെ കരുതല്‍ ശേഖരം ആവശ്യമാണെന്ന ബിജെപി സര്‍ക്കാരിന്റെ നിലപാടിനെ സിപിഎം തള്ളുകയായിരുന്നു. ഇതേ പാര്‍ട്ടി അന്താരാഷ്ട്രാ ധാരണകള്‍ ലംഘിച്ച് ആണവപരീക്ഷണം നടത്തിയ ഉത്തരകൊറിയ അമേരിക്കന്‍ സാമ്രാജ്യത്വ തന്ത്രങ്ങളുടെ ഇരയാണെന്നും പ്രഖ്യാപിച്ചു. പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായ 2005 ലെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഇത്രയുംകൂടി പറഞ്ഞുവച്ചു: ”അല്‍ഖ്വയ്ദ ഭീകരര്‍ ന്യൂയോര്‍ക്കിലെ ലോകവ്യാപാര സമുച്ചയം ആക്രമിച്ച് തകര്‍ത്ത സംഭവം ഉപയോഗിച്ച് അമേരിക്ക സാമ്രാജ്യത്വ കടന്നാക്രമണം വിപുലമാക്കുമോയെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ഇറാഖിനുശേഷം പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ‘പൈശാചിക അച്ചുതണ്ടി’ല്‍പ്പെടുന്ന ഉത്തര കൊറിയയെയും ഇറാനെയും അമേരിക്ക ഉന്നമിടുകയാണ്.”
ഉത്തര കൊറിയയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 2015 സെപ്തംബറില്‍ ദല്‍ഹിയില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ”ഉത്തരകൊറിയയുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ യുപിഎ സര്‍ക്കാര്‍ താല്‍പ്പര്യമെടുത്തെങ്കിലും മോദി സര്‍ക്കാരിനുകീഴില്‍ അതിന്റെ തുടര്‍ച്ചയുണ്ടാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്” എന്നാണ് ഈ പരിപാടിയില്‍ പങ്കെടുത്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്.
ഇരുമ്പുമറ കടന്ന് ചോര മരവിപ്പിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നിനുപുറകെ ഒന്നായി എത്തിയിട്ടും ഉത്തരകൊറിയയോടുള്ള സിപിഎമ്മിന്റെ ഇഷ്ടത്തിന് ഒട്ടും കുറവുവരുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത്.
പ്യോങ്യാങ്ങും ന്യൂദല്‍ഹിയും തമ്മില്‍ ദൂരം ഏറെയാണെങ്കിലും കിം ജോങ് ഉന്നില്‍നിന്ന് പിണറായിമാരിലേക്ക് ഒട്ടും ദൂരമില്ല. മാര്‍ക്സിസത്തിന്റെ പേരില്‍ അതിരറ്റ അധികാരവും ഭീകരമായ അടിച്ചമര്‍ത്തലുകളും അറപ്പുളവാക്കുന്ന കൊലപാതകങ്ങളും മുഖമുദ്രയാക്കുന്നതാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. അക്രമത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും കൊലപാതകങ്ങള്‍ക്കും കേരളത്തിലെയും ബംഗാളിലെയും സഖാക്കള്‍ ഓരോ കാലത്ത് പ്രചോദനം നേടിയിരുന്നത് ഓരോ രാജ്യങ്ങളില്‍നിന്നായിരുന്നു. ആദ്യം സോവിയറ്റ് യൂണിയനായിരുന്നെങ്കില്‍, പിന്നീടത് കമ്പോഡിയയായി. ഇപ്പോള്‍ ചൈനയും ഉത്തര കൊറിയയുമാണ്. അക്രമാസക്തി മറയില്ലാതെ പ്രകടിപ്പിക്കുന്ന പിണറായിയിലും കോടിയിരിയിലും ജയരാജന്മാരിലും ഓരോ കിം ജോങ് ഉന്നുമാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: