”ഇതെന്തേ എന്നെ മാത്രം” കെ.എം.മാണിയുടെ ചോദ്യമാണിത്. ബാര്‍കോഴ ആരോപണം മാണിയിലെത്തിയപ്പോള്‍ ത്വരിതപരിശോധനയും എഫ്ഐആറും ദ്രുതഗതിയിലായി. എന്നാല്‍ ബാറുകളുമായി ‘രക്തബന്ധ’മുള്ള എക്സൈസ് മന്ത്രിയുടെ കാര്യത്തില്‍ ഈ ശുഷ്കാന്തിയില്ല. അപ്പോഴാണ് മാണി ”തന്റെ കാര്യത്തില്‍ ഗൂഢാലോചനയുണ്ടെന്ന്” തുറന്നടിച്ചത്. ഉമ്മന്‍ചാണ്ടിയെ മാണി കുറ്റപ്പെടുത്തിയില്ല. പക്ഷേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞില്ലെങ്കിലും വിരല്‍ചൂണ്ടി. ബാബുവിനെതിരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ ബിനാമി കോണ്‍ഗ്രസിന്റെ പൊതുസ്വത്താണ്. ബാറുടമകള്‍ പറഞ്ഞ പേരുകാര്‍ വേറെയുമുണ്ട്. അവരിലേക്ക് അന്വേഷണമെത്തിയിട്ടില്ല. അന്വേഷണങ്ങള്‍ ബാബുവിലും ബെന്നി ബഹനാനിലും ഒതുങ്ങുമോ? അതോ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അരഡസന്‍ പേര്‍ക്കും അതിന് പുറത്തെ നേതാക്കള്‍ക്കുമെതിരെ വിജിലന്‍സ് നീങ്ങുമോ? കോഴ ഒഴുകിയവഴി കണ്ടെത്തുമോ? കാണാന്‍ പോകുന്ന പൂരമാണത്.
കോഴക്കേസില്‍ വിട്ടുവീഴ്ച ചെയ്ത പാരമ്പര്യമാണ് ഇരുമുന്നണികള്‍ക്കുമുള്ളത്. ലാവ്ലിന് കേസില്‍ ആദ്യമത് തെളിഞ്ഞു. പ്രത്യുപകാരം സോളാര്‍ കേസിലും കണ്ടു. ഉമ്മന്‍ചാണ്ടി രാജിവയ്ക്കുംവരെ സമരത്തിന് സെക്രട്ടേറിയേറ്റിലേക്ക് ആളെ നയിച്ചവര്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കാതെ തന്നെ സമരം പിന്‍വലിച്ചു. സെക്രട്ടേറിയറ്റിനകത്തേക്ക് ഒരു മന്ത്രിയേയും കയറ്റില്ലെന്ന് വീമ്പുപറഞ്ഞ് മന്ത്രിമാര്‍ക്കായി ഒരു ഗേറ്റ് തുറന്നുവച്ചു. ഒരു ദിവസം മുഴുവനായിപോലും നീളാത്ത സമരത്തിന്റെ ഗതി എന്തേ ഇങ്ങനെ എന്ന ചോദ്യത്തിന് ബോധ്യമാകുന്ന മറുപടി നല്കാന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ബാര്‍ കോഴക്കേസില്‍ കൈകാലിട്ടടിക്കുന്ന ബാബു തൊടുന്നതെല്ലാം അഴിമതിയായിരുന്നു. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് റിസര്‍ച്ച് സെന്ററിന് 10 കോടി രൂപ അനുവദിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയത് ബാബുവാണ്. ബാബുവിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ അതിന്റെ ഡയറക്ടറാക്കി. സര്‍ക്കാര്‍ സെക്രട്ടറിക്ക് തത്തുല്യമായ ഈ പദവിക്ക് മറിഞ്ഞതെത്രയെന്ന് ആരും ചര്‍ച്ചചെയ്തില്ല.
കോണ്‍ഗ്രസിന് എത്തിക്സ് കമ്മിറ്റി ഉണ്ടാക്കിയിരുന്നു. അതിപ്പോള്‍ ഉണ്ടോ എന്നറിയില്ല. ആ കമ്മിറ്റിയുടെ അധ്യക്ഷന്‍ എ.കെ.ആന്റണിയായിരുന്നു. ബാബുവിന്റെ വിശ്വസ്തനായ നേതാവ്. ഉറ്റ അനുയായി. ബാബുവിനെ ചെറുപ്പംമുതലേ നല്ല പരിചയമാണ് ആന്റണിക്ക്. ബാബുവിന്റെ ഇല്ലായ്മകളൊക്കെ നന്നായി അറിയുന്നയാള്‍. ബാബുവിന്റെ ഓരോ ചുവടും സസൂക്ഷ്മം നിരീക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആന്റണി എന്തേ ബാബുവിന്റെ തുറന്ന പുസ്തകത്തില്‍ ഒന്ന് ഒളിഞ്ഞുനോക്കിയില്ല? കോടികള്‍ വെട്ടിപ്പിടിക്കുന്നതും നാടാകെ വാങ്ങിക്കൂട്ടുന്നതും ആന്റണി അറിഞ്ഞതേയില്ലെ? അറിഞ്ഞിട്ടും തടയാനായില്ലെ? താന്‍ മാത്രം പരിശുദ്ധനായാല്‍ മതി, ഒപ്പമുള്ളവരെല്ലാം ഏത് തരത്തില്‍പെട്ടതായാലും വേണ്ടില്ല എന്നാണോ?
കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് മറ്റൊരു എ.കെ.ആന്റണിയാണല്ലൊ? സുധീരനും ബാബുവും അകന്നത് അടുത്തകാലത്ത്. അടുപ്പത്തിലുണ്ടായപ്പോള്‍ അറിഞ്ഞിരുന്നില്ലെ ബാബുവിന്റെ വലുപ്പം? എല്ലാം എല്ലാവര്‍ക്കുമറിയാം.
എന്നിട്ടും ഒരു പൊട്ടന് കളി. സ്വന്തം കക്ഷിയില്‍പെട്ടവരോട് മാത്രമല്ല, എതിര്‍ചേരിയോടുപോലും ഉദാരമായ സമീപനം! ചക്കിട്ടപ്പാറ ഖനനാനുമതി നല്‍കിയതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന ആരോപണം ശക്തമായിരുന്നു. വിജിലന്‍സ് കേസുമെടുത്തു. പണം എങ്ങനെ വന്നു, എവിടെ എത്തിച്ചു എന്നൊക്കെ അത് ഭംഗിയായി ചെയ്തവര്‍ മൊഴിനല്‍കിയിട്ടുണ്ട്. എംഎസ്പിഎല്‍ എന്ന കമ്പനിക്ക് 30 വര്‍ഷം ഖനനം നടത്താനായിരുന്നു കരീം അനുമതി നല്‍കിയത്. അഞ്ച് കോടി കോഴപറ്റി എന്നായിരുന്നു ആരോപണം. പക്ഷേ ആ കേസില്‍ നിന്ന് വിഎസ് മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിനെ രക്ഷപ്പെടുത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ഏറ്റവും ഒടുവിലാണ് ഐസ്ക്രീം പാര്‍ലര്‍ കേസ്. കേസ് മുന്നോട്ടുകൊണ്ടുപോയത് വി.എസ്.അച്യുതാനന്ദനാണ്. സുപ്രീംകോടതിക്ക് ചില സംശയങ്ങളുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം തേടി. മറുപടി നല്‍കിയത് പിണറായി സര്‍ക്കാറാണ്. ”പരാതി വ്യക്തിപരം. രാഷ്ട്രീയ പ്രേരിതം.” എങ്ങനെയുണ്ട് മറുപടി. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ അച്യുതാനന്ദനെ തള്ളിപ്പറയാന്‍ പിണറായി സര്‍ക്കാറിന് ഒരു മനഃസാക്ഷിക്കുത്തുമില്ല.
ബാര്‍ കോഴ കൂടുതല്‍ പേരിലേക്ക് നീളുമ്പോഴായിരിക്കാം ഒത്തുതീര്‍പ്പിന് വഴിതുറക്കുന്നത്. കേരളത്തിനുപുറത്ത് കോണ്‍ഗ്രസും സിപിഎമ്മും ‘മച്ചാമച്ചാ’ മട്ടാണ്. ബംഗാളില്‍ മമതയെ നേരിടാന്‍ കോണ്‍ഗ്രസും സിപിഎമ്മും സ്വീകരിച്ച ഐക്യം കണ്ടു. ചോരക്കൊടിയും പീറക്കൊടിയും കൂട്ടിക്കെട്ടിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ദല്‍ഹിയിലെത്തുമ്പോള്‍ അവിടെ ബിജെപിയെ ചെറുക്കണം. അതിനും നമ്മളൊന്ന് നമുക്കൊന്ന് എന്ന നയമുണ്ടാക്കണം. സീതാറാം യെച്ചൂരിക്ക് രാഹുല്‍ ‘ബേട്ടാ’ ആണെങ്കില്‍ രാഹുലിന് യെച്ചൂരി ‘അങ്കിളാ’ണ്. രാഷ്ട്രീയ കാര്യങ്ങളില്‍ സംശയമുണ്ടാകുമ്പോള്‍ യെച്ചൂരി അങ്കിളിനോടാണ് ചോദിക്കാറെന്ന് രാഹുല്‍ പറഞ്ഞിട്ടധികകാലമായിട്ടില്ല. കേരളത്തിലെ കേസിന്റെ കാര്യത്തിലും ‘ബേട്ടയും അങ്കിളും’ തീരുമാനിച്ചാല്‍ മറിച്ചൊരഭിപ്രായം കേരളത്തിലുള്ള സാരഥികള്‍ക്കുണ്ടാകുമോ? അന്വേഷണങ്ങള്‍ വിപുലപ്പെടുത്തി ആര്‍ജവത്തോടെ മറുപടി നല്കാന് കേരള സര്‍ക്കാരിന് സാധിക്കുമോ?
കഴിഞ്ഞ അഞ്ചുവര്‍ഷം അഴിമതിയുടെ കൊയ്ത്തുകാലമായിരുന്നു. പകല്‍പോലെ വ്യക്തമായ ആ വിഷയത്തില്‍ രാഷ്ട്രീയ പോരാട്ടം നടത്താന്‍ പ്രതിപക്ഷം തയ്യാറായിരുന്നില്ല. സോളാറില്‍ 8000 കോടി രൂപ മറിഞ്ഞു. ആദ്യം പറഞ്ഞ പ്രതിപക്ഷനേതാവ് അച്യുതാനന്ദന് അത് ആവര്‍ത്തിക്കാനായില്ല. എവിടെനിന്നൊക്കെയോ ക്ലിപ്പ് വീണു.
സോളാര്‍ കേസിന്റെ ചൂടണയ്ക്കാന്‍ ആദ്യം നല്കിയ മൂന്നുകോടി ബാര്‍ കോഴയില്‍ നിന്നാണെന്ന് അന്നേ പുറത്തുവന്നതാണ്. സരിതയുടെയും ബിജുവിന്റെയും സിഡിക്കഥ കേട്ട് കോരിത്തരിച്ചതെല്ലാം കാണാന്‍ കഴിഞ്ഞില്ല. സരിതയുടെ 16 കേസ് ഒത്തുതീര്‍ക്കുന്നതിന് നല്ല നിലയില്‍ കാശൊഴുകി. ബാര്‍ കോഴയാണ് സരിതയിലേക്ക് ഒഴുകിയെത്തയിത്. അതിലും കൂടുതല്‍ പലവഴിക്ക് ഒഴുക്കിയിട്ടുണ്ട്. എന്നിട്ടും പ്രതിപക്ഷം അതേറ്റുപിടിച്ചില്ല. ബാര്‍ കോഴയും പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതല്ല. അതേറ്റുപിടിക്കാനും അറച്ചുനിന്നു.
ബാബുവിനെതിരെ പരാതി നല്‍കിയത് കോണ്‍ഗ്രസുകാരുടെ തന്നെ വേദികളാണ്. അതുപോലുള്ള പരാതികള്‍ മന്ത്രിമാരായിരുന്ന മറ്റുള്ളവര്‍ക്കും നേരെ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. പേരുപറഞ്ഞില്ലെങ്കിലും യൂത്ത് കോണ്‍ഗ്രസിന്റെ നേതാവായിരുന്ന വിനോദ് കൃഷ്ണയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സജീവ ചര്‍ച്ചയാവുകയാണ്.
ഒരു മുന്‍മന്ത്രി പിണറായിയില്‍ അഭയം തേടി എന്നാണത്. ആ നേതാവ് 164 കോടിക്ക് തലസ്ഥാനത്തെ ഒരു ആശുപത്രി ബിനാമി പേരില്‍ കച്ചവടം ഉറപ്പിച്ചവാര്‍ത്ത നേരത്തെ വന്നിട്ടുണ്ട്. ബാര്‍ കോഴ ഒഴുകിയ വഴി തന്നെയാണ് ആരോഗ്യമേഖലയിലെ കോഴയും വെളിച്ചം കണ്ടത്. ആ വഴിക്ക് സഞ്ചരിക്കാനനുവാദം വിജിലന്‍സിനുണ്ടോ? കാത്തിരിക്കുകയാണ് കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: