ഇഎസ്ഐ ശമ്പള പരിധി 15,000 രൂപയില്‍നിന്ന് 21,000 രൂപയാക്കി ഉയര്‍ത്താനും ഒരിക്കല്‍ ഇഎസ്ഐ ആനുകൂല്യം ലഭിച്ചവര്‍ക്ക് ജീവിതകാലം മുഴുവന്‍ അതിനര്‍ഹത നല്‍കാനുള്ള ഇഎസ്ഐ കോര്‍പ്പറേഷന്റെ തീരുമാനം അംഗങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ തിരുവോണ സമ്മാനമായി. ഇതോടെ ഇഎസ്ഐ അംഗത്വമുള്ള തൊഴിലാളികളുടെ എണ്ണം ആറുകോടിയും ഗുണഭോക്താക്കളുടെ എണ്ണം 30 കോടിയായും ഉയരും.
ഒപ്പം ഇഎസ്ഐ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ശമ്പളപരിധി ഉയര്‍ത്തിയതോടെ 50 ലക്ഷം പേര്‍ക്കുകൂടി ഇഎസ്ഐ ആനുകൂല്യം ലഭിക്കും. ഇഎസ്ഐയില്‍ രണ്ടുകോടി അംഗങ്ങളാണ് ഇപ്പോഴുള്ളത്. കുടുംബാംഗങ്ങള്‍കൂടി ഉള്‍പ്പെടുമ്പോള്‍ ഉപഭോക്താക്കളുടെ എണ്ണം 10 കോടിയാകും.
സ്വകാര്യ ആശുപത്രി ജീവനക്കാര്‍, തിയറ്റര്‍, കടകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍, കശുവണ്ടി തൊഴിലാളികള്‍, അണ് എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, സൈക്കിള്‍ റിക്ഷാ തൊഴിലാളികള്‍, ആശ വര്‍ക്കേഴ്സ്, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍ മുതലായവര്‍ക്കെല്ലാം ഇഎസ്ഐ ആനുകൂല്യം ലഭ്യമാകും. 2010 ല്‍ ആണ് ഇഎസ്ഐ വരുമാനപരിധി 15,000 രൂപയാക്കി നിശ്ചയിച്ചത്. 10,000 രൂപയില്‍നിന്നാണ് ഈ വര്‍ധന വരുത്തിയത്.
തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. തൊഴിലാളികളെ ഇഎസ്ഐ ആനുകൂല്യങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഇഎസ്ഐ ആനുകൂല്യത്തിനുള്ള ശമ്പള പരിധി ഉയര്‍ത്തണമെന്ന് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് നിരന്തരം ആവശ്യപ്പെട്ടുപോരുകയായിരുന്നു. ഇഎസ്ഐ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സാക്കാന്‍ നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അനുഭവസമ്പത്തുള്ള ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കൂടിയുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇഎസ്ഐ ചികിത്സാ ആനുകൂല്യ പരിധി നിലവില്‍ എട്ടുകിലോമീറ്റര്‍ ചുറ്റളവ് എന്നത് 20 കിലോമീറ്റര്‍ ആക്കി കൂട്ടാനും തീരുമാനമായി.
അംഗങ്ങളെ ഇഎസ്ഐയുടെ കീഴില്‍ ഉള്ളതല്ലാത്ത ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നാലും ചികിത്സാ സഹായം ലഭ്യമാക്കും. ശമ്പളപരിധി 15,000 ല്‍ നിന്ന് 21,000 ആകുമ്പോള്‍ ഇഎസ്ഐയിലേക്കുള്ള വിഹിതം കൂട്ടേണ്ടിവരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ തുടക്കത്തില്‍ ഈ വിഹിതത്തില്‍ മാറ്റമുണ്ടാവില്ല. ഇത് അവരുടെ സേവനകാലം അവസാനിക്കുന്നതുവരെ തുടരും. ഇഎസ്ഐ വിഹിതത്തിന് ശമ്പളത്തിന്റെ നിയന്ത്രണ പരിധി ബാധകമാകില്ല. ശമ്പള പരിധി 21,000 രൂപയിലധികമായാലും വിഹിതം കണക്കാക്കുന്നത് 21,000 രൂപയുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും. ഇത് ജീവനക്കാര്‍ക്കിടയില്‍ ഇഎസ്ഐ ആനുകൂല്യം കൂടുതല്‍ വ്യാപകമാകും.
അധികാരത്തിലേറിയ നാള് മുതല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാവപ്പെട്ടവരെ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഇഎസ്ഐ ആനുകൂല്യത്തിനുള്ള ശമ്പളപരിധി വര്‍ധിപ്പിച്ചത്. വിവിധ രംഗങ്ങളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം പ്രഖ്യാപിക്കുകയുണ്ടായി. മുദ്രാ യോജനയിലൂടെ കോടിക്കണക്കിനാളുകള്‍ക്ക് ഒരു രൂപപോലും മുടക്കാതെ ബാങ്ക് നിക്ഷേപമുണ്ടായി.
ഇതുവഴി പാവപ്പെട്ടവര്‍ക്ക് ലഭിച്ച സാമ്പത്തിക സുരക്ഷിതത്വം ഇതുവരെ ഭാരതം ഭരിച്ച ഒരു സര്‍ക്കാരിനും നല്കാനാകഴിഞ്ഞിരുന്നില്ല. മോദി സര്‍ക്കാര്‍ സ്വകാര്യ കുത്തകകളുടെ പിടിയിലാണെന്ന് യാതൊരു അടിസ്ഥാവുമില്ലാതെ ദുഷ്പ്രചാരണം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് മുദ്രായോജന ഉള്‍പ്പെടെയുള്ള പദ്ധതികള്‍. ഇഎസ്ഐ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികൂടി വന്നതോടെ വിമര്‍ശകര്‍ക്ക് ഉത്തരംമുട്ടിയിരിക്കുകയാണ്. അധികാരത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിനുമുന്നില്‍ മൂന്നുവര്‍ഷംകൂടി ബാക്കിനില്‍ക്കുകയാണ്. ഇക്കാലയളവില്‍ ജനോപകാരപ്രദമായ കൂടുതല്‍ പദ്ധതികളും പരിപാടികളും മോദി സര്‍ക്കാര്‍ കൊണ്ടുവരുമെന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: