എത്ര ദൈവങ്ങള്‍ എന്ന ചോദ്യത്തിനു യാജ്ഞവല്ക്യന്റെ ഉത്തരം 303 എന്നും 3003 എന്നുമാണ്. തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ അതു മൂന്നും രണ്ടും ഒന്നരയും ഒന്നുമാകുന്നു. ഏകത്വവും ബഹുത്വവും ദൈവത്തില്‍ ആരോപിക്കുന്നു. ഈ ബഹുത്വം ദൈവത്തിന്റെ നാമരൂപങ്ങളാണ് എന്നു വ്യാഖ്യാനിക്കുന്നു. ബൃഹദാരണ്യക ഉപനിഷത്തിലെ ഈ പരാമര്‍ശങ്ങള്‍ ഏകമായതിനു പല പേരുകള്‍ എന്നും പറയാം. എന്നാല്‍ ഛാന്ദോഗ്യ ഉപനിഷത്തില്‍ ഏകം ഏകദ്വിതമാണ്-രണ്ടില്ലാത്ത ഒന്ന്. ഈ ഏകത്തിനു രൂപമില്ല, പ്രതിമയുമില്ല എന്നും ഛാന്ദോഗ്യം പറയുന്നു. അവന് രൂപങ്ങള്‍ ഒന്നുമില്ല എന്നു മറ്റൊരിടത്തും.
ദൈവത്തിനു രൂപസാദൃശ്യങ്ങളില്ല എന്നതു ക്രൈസ്തവ വിശ്വാസഭാഗവുമാണ്. എന്നിരുന്നാലും ഹിന്ദുപാരമ്പര്യത്തിലും ക്രൈസ്തവ പാരമ്പര്യത്തിലും പ്രതിമകളുണ്ട്, ചിത്രീകരണങ്ങളുണ്ട്. സങ്കല്പിയായ മനുഷ്യനു മനസ്സില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ നാമരൂപങ്ങള്‍ അനിവാര്യമായിരിക്കുന്നു. പേരുകളും രൂപങ്ങളും ആരാധനാമൂര്ത്തികളല്ല. ആശയത്തിന്റെയും പേരിന്റെയും പിന്നിലെ സത്യം ഈ ലോകത്തിലെ ഒന്നുമല്ല. ഈ പ്രപഞ്ചത്തിലെ ഒന്നോ പലതോ അല്ല ഈശ്വരന്. ദൈവം ഏകനും അദ്വിതീയനുമാണ് എന്നതിനര്‍ത്ഥം എണ്ണവണ്ണങ്ങളുടെ ലോകത്തിലെ ഒന്നുമല്ല എന്നാണ്. വൈവിദ്ധ്യത്തിന്റെ നാട്യത്തിനു പിന്നിലെ ഏകം.
മാത്രമല്ല, ദൈവത്തെ എന്നില്‍നിന്നു ഭിന്നമായും ബന്ധമില്ലാതെയും കാണാനാവുമോ? എന്റെ ബോധത്തിലാണു ദൈവം. ഛാന്ദോഗ്യ ഉപനിഷത്ത് പ്രകാരം ”ഇക്കാണുന്ന എല്ലാറ്റിനെയും ഉള്ക്കൊള്ളുന്നവന്, ഒന്നും ഉരിയാടാത്തവന്‍, ഒരിക്കലും അത്ഭുതപ്പെടാത്തവന്‍, അവന് എന്റെ ഹൃദയത്തിലെ ഞാനാണ്… എന്റെ ഹൃദയത്തിലെ ഞാനാണു ബ്രഹ്മന്‍.” പക്ഷേ ഈ ഞാന്‍ എന്നത് എന്റെ അഹമല്ല. എന്റെ ഹൃദയത്തിലെ ഞാനല്ലാത്ത ഞാന്‍. എന്റെ അഹമല്ലാത്ത ആന്തരികത. ഇതാണു സെന്റ് അഗസ്റ്റിന് തന്റെ സത്യമതത്തെക്കുറിച്ചുള്ള ചിന്തയില്‍ എഴുതിയത്.
‘പുറത്തേക്കു പോകണ്ട, അകത്തേക്കു മടങ്ങൂ. സത്യം നിന്നില്‍ കുടികൊള്ളുന്നു.” അകത്തുവസിക്കുന്ന സത്യമായ ഈശ്വരന് എനിക്കു ഞാന്‍ എന്നതിനേക്കാള്‍ അടുത്തവനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം കുറ്റബോധത്തോടെ ഏറ്റുപറയുന്നു. ”നീ എന്നിലായിരുന്നു; ഞാന്‍ നിന്നിലായിരുന്നില്ല.” ”നീ എനിക്കുള്ളിലായിരുന്നു. ഞാന്‍ പുറത്തായിപ്പോയി.” ആന്തരികതയുടെ ആധാരമാണ് ഈശ്വരന്. ഈ ആന്തരികതയുടെ പ്രാതിഭാസികതയിലാണ് ആധുനിക ചിന്ത ഈശ്വരനെ കാണുന്നത്. അസ്തിത്വത്തിന്റെയും സത്യത്തിന്റെയും എല്ലാ പ്രകടനങ്ങളും എനിക്കുള്ളിലാണ്. ദൈവവും ഈ ആന്തരികതയും ഈ പ്രാതിഭാസികതയില്ത്തന്നെ.
ഗ്രീക്ക് ക്ഷേത്രപടിക്കല് എഴുതിയ സൂക്തമാണ് പ്രസക്തം: ”നിന്നെത്തന്നെ അറിയുക.” ആത്മജ്ഞാനത്തിന്റെ മാനമാണ് ഈശ്വരബോധം. ഈശ്വരബോധമില്ലാത്തവനു മനുഷ്യനെന്ന വിധത്തിലുള്ള സാദ്ധ്യതകള്‍ മുരടിച്ചുപോകുന്നു. ദൈവത്തെ മനുഷ്യനിലാണു വ്യാസന് കുടിയിരുത്തിയത്. മനുഷ്യന് അവന്റെ അസുരഭാവങ്ങളെ ഉരിഞ്ഞുമാറ്റി ദേവഭാവങ്ങള്‍ ഉടുത്തു നിരന്തരം ദൈവവഴിയില്‍ ചരിക്കണം.
മനുഷ്യനു പൂര്‍ണാര്‍ത്ഥത്തില്‍ മനുഷ്യനാകാന്‍ കഴിയുക അവനിലെ ദൈവിക സാദ്ധ്യതകള്‍ ജീവിതസരണിയിലൂടെ നേടിയെടുക്കുമ്പോഴാണ്. മനുഷ്യന് ആയിരിക്കുകയല്ല, ആയിത്തീരുകയാണ്. ആയിത്തീരല്‍ ആന്തരികതയില്‍ നിന്നാണ്. ആയിത്തീരലിന്റെ സരണി കാലത്തിന്റെ ഒഴുക്കിലാണ്. കാലം ബന്ധത്തിന്റെ മാധ്യമമാണല്ലോ. അസന്നിഹിതമായതിനെ കാലം അടുപ്പത്തിലാക്കും. കാലത്തിലാണു മനുഷ്യജീവിതം സംഭവിക്കുന്നത്. ആ സംഭവങ്ങളാണ് ദൈവികതയാല്‍ രൂപപ്പെടേണ്ടത്.
ദരീദ എഴുതി: ”ദൈവത്തിനായുള്ള ആഗ്രഹം ദൈവം എന്ന ആഗ്രഹമാണ്.” പക്ഷേ ഈ ആഗ്രഹം ദൈവത്തിന്റെ രൂപഛായകളെ ദൈവമാക്കിയല്ല ആഗ്രഹിക്കേണ്ടതും ആശ്ലേഷിക്കേണ്ടതും. അതുകൊണ്ടു ദൈവത്തെ ആഗ്രഹിക്കുന്നവന് ‘ദൈവ’ ത്തിന്റെ നിഷേധിയുമാകണം. ഈ ലോകത്തിലെ സകല ഈശ്വരരൂപങ്ങളെയും ഛായകളെയും പകരങ്ങളെയും നിഷേധിക്കാതെ യഥാര്‍ത്ഥ ദൈവവിശ്വാസിയാകാനാവില്ല. ഇതാണ് നിരീശ്വരത്വത്തിന്റെ ആത്മീയ പ്രസക്തി. ഒരുവന് ദൈവത്തില്‍ വീടണയുമ്പോള്‍ തന്റെതന്നെ ആന്തരികതയില്‍ വസിക്കുകയാണ്. എങ്കിലും ദൈവനിഷേധത്തിന്റെ അഗ്നിശുദ്ധിയിലൂടെ വേണം ആ വീട്ടിലേക്കു പ്രവേശിക്കാന്‍.
അതുകൊണ്ടാണ് ദൈവത്തിന്റെ വെളിപാട് ഏതെങ്കിലും ലോകകാര്യങ്ങളോ ലോകത്തിന്റെ ഭാവിയോ ഒന്നുമല്ല എന്ന് ആവര്‍ത്തിച്ചു പറയേണ്ടിവരുന്നത്. അതുകൊണ്ട് ലെവിനാസ് എഴുതി, ദൈവത്തിന്റെ വെളിപാട് ദൈവികതയാണ്. ദൈവം ഉണ്ട് എന്നതിനു തെളിവു ചരിത്രമാണ് – വിശുദ്ധ ചരിത്രം. ദൈവത്തോടു കൂടി ചരിച്ച ജീവിതത്തിന്റെ സരണിയാണത്. ദൈവം ഉണ്ടായിരുന്നോ എന്നതിന്റെ തെളിവ് ആ ചരിത്രം എന്തുമാത്രം വിശുദ്ധമാണ് എന്നതാണ്. ദൈവികത ചരിത്രത്തില്‍ പ്രകടമാകുന്ന ഏകവിധം ധര്‍മ്മമായിട്ടാണ്. പക്ഷേ, ഈ ധര്‍മം രണ്ടുപദങ്ങള്‍ അനിവാര്യമാക്കുന്നതാണ് – ഉത്തരവാദിത്വം, നീതി.
ധര്‍മത്തിന്റെ ചരണവഴി നീതിയുടെയും ഉത്തരവാദിത്വത്തിന്റെയും ചരിത്രമാണു രചിക്കുന്നത്. ആ ചരിത്രം വിശുദ്ധമായിരിക്കും. ആരുടെ ചരിത്രമാണു വിശുദ്ധ ചരിത്രം? ആരില്‍ ദൈവപ്രേരണയാല്‍ ജീവിതം എഴുതപ്പെട്ടോ അവരുടെ ചരിത്രം. ദൈവത്തിനുവേണ്ടി ചെയ്യുന്നതു മനുഷ്യനുവേണ്ടിയാകണം എന്ന് അഗസ്റ്റിന് പറഞ്ഞിട്ടുണ്ട്. അപരന്റെ മുഖമാണ് ദൈവത്തിന്റെ പ്രാഥമിക പ്രതിഛായ. അപരനും എനിക്കും തമ്മിലുള്ള സംബന്ധത്തിലൂടെ ദൈവം കടന്നുപോകുമ്പോള്‍ അത് വിശുദ്ധമാകും. ആദര്‍ശങ്ങള്‍, ധര്‍മത്തിന്റെ ആന്തരിക പ്രചോദനങ്ങള്‍ ജീവിതത്തില്‍ മാംസം ധരിക്കുമ്പോള്‍ ദൈവം ജീവിതം നടത്തുകയാണ്.
അങ്ങനെയുള്ള ജീവിതസരണികള്‍ ദൈവത്തിന്റെ ചരിത്രമെഴുത്തായി മാറുന്നു. അങ്ങനെയുള്ള മനുഷ്യര്‍ക്ക് ഭാവിയുടെ സ്വപ്നങ്ങള്‍ പഴമയുടെ ചരിത്രത്തേക്കാള്‍ പ്രധാനമാകും. മനുഷ്യരുടെ ചരിത്രവും മതത്തിന്റെ ചരിത്രവും ധര്‍മത്തിന്റെയും വിശുദ്ധിയുടെയും ചരിത്രമാകാതെ പോകുന്നത് ദൈവം ഈ മനുഷ്യരില്‍ നിന്നും മതങ്ങളില്‍നിന്നും നിഷ്കാസിതനായതുകൊണ്ടാണ്. മദര്‍ തെരേസ പറഞ്ഞു: ”ഞാന്‍ ദൈവത്തിന്റെ കയ്യിലെ പെന്സിലാണ്.” എന്റെ കഥ ദൈവം എഴുതുന്നതാകുന്നത് അപ്പോഴാണ്. അതാണ് വിശുദ്ധ ചരിത്രം. മനുഷ്യജീവിതത്തിന്റെ വികാസം വൈദഗ്ദ്ധ്യങ്ങളുടെ വികസനമല്ല വിശുദ്ധിയുടെ വികാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: