കേരളം മലിനീകരണത്തിന്റെ സ്വന്തം നാടായി മാറുകയാണ്. അതിന്റെ പ്രധാന കാരണം നാം വികസനമെന്ന പേരില്‍ പരിസ്ഥിതി നശീകരണം നടത്തിയതിനാലാണ്. വികസനം എന്ന വാക്കിന് ലോക നിര്‍വചനം നല്‍കിയത് 1949 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാനാണ്. ഇന്ന് ആഗോള വികസനം എന്ന സ്വപ്നം ദുഃസ്വപ്നമായി മാറിയത് കുന്നും മലയും വയലുകളും നദികളും കായലുകളും സമുദ്രംപോലും മനുഷ്യന് കയ്യേറി നികത്താന്‍ ശ്രമിച്ചു തുടങ്ങിയപ്പോഴാണ്.
കേരളം സൃഷ്ടിച്ചത് പരശുരാമനാണെന്നാണല്ലൊ ഐതിഹ്യം. ഒരുകാലത്ത് കേരളം മുഴുക്കെ നിബിഡവനമായിരുന്നത്രെ. വനത്തില്‍ മുഴുവന്‍ പാമ്പുകളും. പാമ്പുകള്‍ ജീവിതം ദുസ്സഹമാക്കി തുടങ്ങിയപ്പോഴാണ് മനുഷ്യന് അവയെ പൂജിക്കാന്‍ തുടങ്ങിയതെന്ന് പറയാറുണ്ട്. പാമ്പുകളും മനുഷ്യനും തമ്മിലുള്ള യുദ്ധം രൂക്ഷമായപ്പോള്‍ പരശുരാമന് ഇടപെട്ട് ഇനിമുതല്‍ പാമ്പുകള്‍ക്ക് പ്രത്യേക സ്ഥലം നീക്കിവയ്ക്കണം എന്നുത്തരവിട്ടുവത്രെ. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍പ്പങ്ങള്‍ക്ക് തെക്കുപടിഞ്ഞാറ് ഭാഗത്ത് (കന്നിമൂല) കാവുകള്‍ സ്ഥാപിക്കപ്പെട്ടതും സര്‍പ്പപൂജ തുടങ്ങിയതെന്നുമാണ് വിശ്വാസം.
നൂറുകൊല്ലം മുന്‍പ് കേരളത്തില്‍ 30,000 സര്‍പ്പക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നുവത്രെ. ഇപ്പോള്‍ വികസനത്തിന്റെ പേരില്‍ സര്‍പ്പക്കാവുകളും നശിപ്പിക്കപ്പെടുന്നു. സര്‍പ്പക്കാവുകള്‍ പരിസ്ഥിതി സംരക്ഷിക്കുന്നു. സര്‍പ്പങ്ങള്‍ക്ക് അനുവദിച്ചുകൊടുത്ത സ്ഥലത്ത് മനുഷ്യന് പ്രവേശിക്കാത്ത കാരണം അതിനുള്ളില്‍ ശരിയായ ആവാസവ്യവസ്ഥ നിലനില്ക്കുന്നു. ധാരാളം മരങ്ങളും ചെടികളും വള്ളിച്ചെടികളും പച്ചമരുന്നുകളും പക്ഷികളും വളരുന്ന കാവുകള്‍ ജലസ്രോതസ്സുകള്‍ കൂടിയാണ്.
സര്‍പ്പക്കാവിനുള്ളില്‍ പെയ്യുന്ന മഴവെള്ളം താഴോട്ടിറങ്ങി സംഭരിക്കപ്പെടുകയും, പറമ്പിലെ കിണറുകളും തോടുകളും ജലസമൃദ്ധമായിരിക്കുകയും ചെയ്യുന്നു. പണ്ട് പുള്ളുവര്‍ സര്‍പ്പപ്രീതിയ്ക്ക് പാട്ടുപാടാന്‍ വീടുകളില്‍ എത്തിയിരുന്നു. പുള്ളുവന്‍ വീണയും, പുള്ളോത്തി കുടവും കൊട്ടിയാണ് പാടിയിരുന്നത്. ഇന്ന് ഇത് കാണണമെങ്കില്‍ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള ആമേട ക്ഷേത്രത്തില്‍ പോകണം. അവിടെ ആറ് നാഗപ്രതിഷ്ഠയാണുള്ളത്.
വികസന ഭ്രാന്തരായ നാം ഇപ്പോള്‍ ചെയ്യുന്നത് സര്‍പ്പങ്ങളെ ആവാഹിച്ച് മണ്ണാറശാലയിലും പാമ്പുമ്മേക്കാട്ടും കൊണ്ടുപോയി ഇരുത്തുകയാണ്. മണ്ണാറശ്ശാലയില്‍ 30,000 പാമ്പു പ്രതിമകളുണ്ടത്രെ. നാഗപൂജ ഇപ്പോഴും നടക്കുന്നു.
വിവാഹപ്രായമെത്തിയിട്ടും വിവാഹിതരാകാത്തവര്ക്കുവേണ്ടി വീട്ടില്‍ നടത്തുന്നതാണ് സര്‍പ്പബലി. മണ്ണാറശാലയില്‍ പോയി ഉരുളി കമഴ്ത്തിയാല് കുട്ടികളുണ്ടാകും എന്നാണ് വിശ്വാസം. പ്രകൃതിയുമായി ഇഴചേര്‍ന്നു ജീവിക്കുന്നതിന്റെ ചിഹ്നമാണ് സര്‍പ്പക്കാവുകള്‍. ഇന്ന് സര്‍പ്പക്കാവ് നിലനില്‍ക്കുന്ന പുരയിടങ്ങള്‍ വാങ്ങാന്‍ തയ്യാറാകുന്നത് ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ്.
കേരളത്തില്‍ ഇന്ന് എല്ലാം മലിനമാണ്. അതിന് പ്രധാന കാരണം മാലിന്യ സംസ്കരണം എന്നത് മലയാളിയുടെ ജീവിതരീതിയല്ലാത്തതിനാലാണ്. മാലിന്യങ്ങള്‍ തള്ളുന്നത് റോഡിലും കാനകളിലും തോടുകളിലും നദികളിലും മറ്റുമാണ്.
നാടന്‍ പട്ടികള്‍ പെരുകി. കുട്ടികളെ ഉള്‍പ്പടെ വീട്ടില്‍ കയറിപോലും ആക്രമിക്കുന്നത് ഇന്ന് സര്‍വസാധാരണമാണ്. അവരുടെ ആഹാരം നമ്മള് തള്ളുന്ന മാലിന്യങ്ങളായതു കാരണമാണിത്. പണ്ടും ആളുകള്‍ പട്ടികളെ വളര്‍ത്തിയിരുന്നു. പക്ഷെ അവരെ തെരുവുകളില്‍ അലയാന്‍ വിട്ടിരുന്നില്ല. ഇന്ന് കുളിപ്പിക്കാന്‍ മടിയില്‍ കിടത്തുന്ന കുട്ടിയെയും, കുടിലില്‍ ഉറങ്ങുന്ന സ്ത്രീയെയും വരെ പട്ടികള്‍ ആക്രമിക്കുന്നു. ഈയിടെ തെരുവ് നായ്ക്കളുടെ കടിയേറ്റ് ഒരു സ്ത്രീ മരിക്കുകയുണ്ടായല്ലോ.
പ്രകൃതി നശീകരണവും മലിനീകരണവും വിദേശസഞ്ചാരികളെ അകറ്റാന്‍ കാരണമായേക്കാം. കുടിവെള്ള മലിനീകരണം മൂര്‍ദ്ധന്യാവസ്ഥയിലെത്തി കുപ്പി വെള്ളംപോലും മലിനമാണ്.
ഇപ്പോള്‍ മദ്യത്തിലും മലിനീകരണം നടക്കുന്നു. വ്യാജവാറ്റ് പെരുകുകയും, മായംകലര്‍ന്ന മദ്യം മലയാളികള്‍ കുടിക്കുകയും ചെയ്യുന്നു. ഓണക്കാലത്ത് കേരളത്തില്‍ മദ്യപാനം കൂടും. അത് മുന്നില്‍ക്കണ്ടാണ് ചിലര്‍ വ്യാജമദ്യം ഉണ്ടാക്കുന്നത്. വ്യാജമദ്യം കഴിച്ച് ഒരു തിരുവോണ നാളില്‍ വൈപ്പിന്‍ ദ്വീപിലുണ്ടായ മരണങ്ങളും അന്ധതയും ഇന്നും മലയാളി മനസ്സില്‍നിന്ന് മായുന്നില്ല.
കേരളത്തിലാണ് നശീകരണം ഏറ്റവുമധികമുള്ളത്.
മനുഷ്യന് നാട്ടിന്‍പുറം ഉപേക്ഷിച്ച് ഫ്ളാറ്റുകളിലേക്ക് ചേക്കേറുമ്പോള്‍ വയലുകളില്ലാതെ, മരങ്ങളില്ലാതെ, സര്പ്പക്കാവുകളില്ലാതെ നാട്ടിന്‍പുറം പ്ലൈവുഡ് ഫാക്ടറികളുടെ കേന്ദ്രമായി മാറുന്നു. പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകയും കവിയിത്രിയുമായ സുഗതകുമാരി പറയുന്നത് ജൈവ സമൂഹം ഏറ്റവും സങ്കീര്‍ണവും പരസ്പരാശ്രിതവും അത്യദ്ഭുതകരവുമായ ആവാസവ്യവസ്ഥയാണെന്നും, കോടാനുകോടി ജീവാത്മാക്കള്‍ മുതല്‍ സര്‍വാധിപതി എന്ന് അഹങ്കരിക്കുന്ന മനുഷ്യന് വരെ ഈ ജൈവശൃംഖലയിലെ കണ്ണികളാണെന്നുമാണ്. പരിസ്ഥിതി നശിക്കുമ്പോള്‍ ജലയുദ്ധംവരെ ഉണ്ടാകുമെന്നതിന് തെളിവാണ് ജലവുമായി ബന്ധപ്പെട്ട തമിഴ്നാട്-കര്‍ണാടക ഏറ്റുമുട്ടല്‍.
ഇത് ഓണക്കാലമാണ്. പണ്ട് ഓണപ്പൂത്തറ ഉണ്ടാക്കി അതില്‍ ചാണകം മെഴുകിയാണ് പൂവിട്ടിരിക്കുന്നത്. ഇന്ന് ചാണകമെവിടെ? പശുക്കളും രോഗാതുരരായി ദയാവധത്തിന് വിധേയമാകുന്നു. ഓണപ്പൂക്കള്‍ പറിക്കുക കുട്ടികളുടെ ഉത്സവമാണ്. അന്ന് നാടന്‍ പൂക്കള്‍കൊണ്ടാണ് പൂവിട്ടിരുന്നത്. തുമ്പ, മുക്കൂറ്റി, അരിപ്പൂ, ചെത്തി, കദളിപ്പൂ മുതലായവ മലകളില്‍ സുലഭമായിരുന്നു.
ഇന്ന് കേരളത്തിലേക്ക് പൂക്കള്‍ വരുന്നത് തമിഴ്നാട്ടില്‍നിന്നാണ്. ഇന്നത്തെ കുട്ടികള്‍ക്ക് തുമ്പപ്പൂവോ മുക്കുറ്റി പൂവോ പരിചിതംപോലും അല്ല. പണ്ട് കര്‍ക്കടകമാസത്തില്‍ മുക്കൂറ്റിയുടെ ഇലകൊണ്ട് ചാന്ത് ഉണ്ടാക്കി പൊട്ടുതൊട്ടിരുന്നു. വയലുകളില്‍ നെല്ലിപ്പൂക്കള്‍ നിറഞ്ഞിരുന്നു. വയല്‍ വരമ്പുകളില്‍ ചിറ്റാടപ്പൂക്കള് സുലഭമായിരുന്നു. തിരുവോണത്തിന്റെ അന്ന് ഓണത്തപ്പനെ തുമ്പച്ചെടി അറുത്തുകൊണ്ടുവന്നാണ് നാട്ടിന്‍പുറങ്ങളില്‍ ഉണ്ടാക്കിയിരുന്നത്. ഇന്ന് തുമ്പ എവിടെ, മുക്കുറ്റി എവിടെ, കദളി എവിടെ, ചിറ്റാട എവിടെ? എല്ലാം പ്രായമായവരുടെ ഓര്‍മയില്‍ മാത്രം.
ഇപ്പോള്‍ നമ്മള് ഓണസദ്യ ഉണ്ടാക്കുന്നത് തമിഴ്നാട്ടിലെ കീടനാശിനി അടിച്ച പച്ചക്കറികള്‍ കൊണ്ടല്ലേ? സ്വന്തം പറമ്പില്‍ കൃഷി ചെയ്യാന്‍ പറമ്പുകളില്ലല്ലോ. ചില പ്രകൃതി സ്നേഹികള്‍ ടെറസിന് മുകളില്‍ പച്ചക്കറി വളര്‍ത്തുന്നുണ്ട്.
ഓണപ്പൂക്കളം ഓഫീസില്‍ ഒരുക്കുന്നത് പിണറായി സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഓഫീസ് സമയത്ത് പൂക്കളം ഒരുക്കരുതെന്ന ഉത്തവിനുശേഷം പൂക്കളം ഓഫീസ് സമയത്തിന് മുമ്പെത്തിയാണ് ഒരുക്കുന്നത്. ഇപ്പോള്‍ പൂക്കള മത്സരം നടക്കുന്നതും തമിഴ്നാട്ടിലെ പൂക്കള്‍ ഉപയോഗിച്ചാണ്.
ഓണസദ്യയ്ക്കുള്ള കായ, ചേന, ഇഞ്ചി, മാങ്ങ, അരി എല്ലാം പണ്ട് പറമ്പില്‍ ഉണ്ടാക്കുമായിരുന്നു. കായ വറുക്കുന്ന മണം കേട്ട് കുട്ടികള്‍ ഉപ്പേരി വാരാന്‍ ഓടിവരുമായിരുന്നു. പായസങ്ങളും വീടുകളില്‍ ഉണ്ടാക്കിയിരുന്നു. ഇന്ന് ‘ഫോണ്‍ ഓണം’ ആണ്. എല്ലാ വിഭവങ്ങളും ഫോണില്‍ക്കൂടി ഓര്‍ഡര്‍ ചെയ്ത് ലഭിക്കുന്ന ഓണസദ്യ.
മാറ്റം വരാത്ത ഒരു കാര്യം ഓണക്കോടി ഉടുക്കുന്നതാണ്. അത് സ്ത്രീകളുടെ വകുപ്പായതിനാലും പല സ്ത്രീകളും ഉപഭോക്തൃത സംസ്കാരത്തിന്റെ അടിമകളായതിനാലും ഓണക്കോടി വീട്ടില്‍ എല്ലാവരും ധരിക്കും. ഇത് തിരിച്ചറിഞ്ഞ് എല്ലാ കടകളിലും ‘സെയില്‍’ ഉണ്ട്. സമ്മാനങ്ങളും ഉണ്ട്. അതില്‍ ആകൃഷ്ടരായി സ്ത്രീകള്‍ കടകളിലും പ്രദര്‍ശന സ്ഥലങ്ങളിലും എത്തുന്നു.
ഓണം സമൃദ്ധിയുടെ മാത്രമല്ല, പരിസ്ഥിതിയുടെയും കൂടി ഉത്സവമായിരുന്നു. വീടുകളില്‍ കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു.
ആവാസ വ്യവസ്ഥ സുരക്ഷിതമായിരുന്നു. പക്ഷേ കൃഷി ആദായകരമല്ലാതാകുകയും കീടനാശിനി ഉപയോഗം കൂടുതലാകുകയും ചെയ്തപ്പോള്‍ മലയാളി കൃഷി ഉപേക്ഷിച്ച് നഗരങ്ങളിലേക്കും വിദേശത്തേക്കും ചേക്കേറുന്നു. വിദേശ മലയാളികളുടെ മനസ്സിലും ഓണം സ്വപ്നമാണ്. തിരുവോണത്തിന് നാട്ടിലെത്തി, ഓണക്കോടിയുടുത്ത് വീട്ടുകാരോടൊപ്പം സദ്യ ഉണ്ണുക എന്ന സ്വപ്നം. ഇന്ന് ഓണക്കോടി എന്നാല്‍ പാന്റുകളും ഷര്‍ട്ടുകളും സാരികളുമുണ്ടാകാം. ക്രമേണ മുണ്ടും കേരളത്തില്‍നിന്ന് അപ്രത്യക്ഷമാകും. പിന്നെ മുണ്ടുടുക്കുന്നവരെ കാണണമെങ്കില്‍ തമിഴ്നാട്ടില്‍ പോകേണ്ടിവരും. പരശുരാമന് സൃഷ്ടിച്ച കേരളം ഇന്ന് എവിടെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: