സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന കാര്യത്തില്‍ സംശയമില്ല. കേസ് നടത്തുന്നതിലും പരമോന്നത നീതി പീഠത്തിന് മുന്നില്‍ തെളിവുകള്‍ ഹാജരാക്കുന്നതിലും പ്രോസിക്യൂഷനും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു. സ്ത്രീ സുരക്ഷയെപ്പറ്റി വാചാലരാകുന്ന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം ഗുരുതരമായ വീഴ്ചയുണ്ടായത് എന്ന കാര്യം ഞെട്ടിപ്പിക്കുന്നതുമാണ്. ആ യാഥാര്‍ത്ഥ്യം നില നില്ക്കുമ്പോള് തന്നെ ഇതിന്റെ മറുവശം കൂടി അന്വേഷിക്കേണ്ടതാണ്. ഏകാകിയായി അലഞ്ഞു നടന്ന ഗോവിന്ദച്ചാമിക്ക് സുപ്രീം കോടതി വരെ കേസ് നടത്താന്‍ ആവശ്യമായ സൗകര്യം ചെയ്ത് കൊടുത്തത് ആരാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. ജില്ലാ കോടതികളില്‍ പോലും ഒരു കേസ് നടത്താന്‍ സാധാരണക്കാരന് കഷ്ടപ്പെടുമ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി ഗോവിന്ദച്ചാമിയെന്ന നിര്ദ്ധനന് സുപ്രീംകോടതി വരെ പോയത്. ഗോവിന്ദച്ചാമി വെറുമൊരു ഭിക്ഷക്കാരന് മാത്രമാണോ? അതോ ഏതെങ്കിലും മാഫിയാ സംഘം പിന്നിലുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം തേടാത്ത സര്‍ക്കാരിന്റെ നിലപാട് പൊതു സമൂഹത്തിന് ഭീഷണിയാണ്. കാരണം ഇത്തരം നിരവധി ഗോവിന്ദച്ചാമിമാര്‍ നമ്മുടെ ട്രെയിനുകളിലും പൊതു ഇടങ്ങളിലും ഇപ്പോഴും വിഹരിക്കുന്നുണ്ട്. ഗോവിന്ദച്ചാമിയെപ്പറ്റി കൂടുതല്‍ അന്വേഷിച്ചാല്‍ ഒരു പക്ഷേ മാന്യതയുടെ മുഖം മൂടിയണിഞ്ഞ പലരുടേയും യഥാര്‍ത്ഥ ചിത്രം വെളിപ്പെട്ടേക്കാം. ഇതാണോ കൂടുതല്‍ അന്വേഷണത്തില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നത്? സുപ്രീം കോടതിയിലെ സര്‍ക്കാരിന്റെ ദയനീയ പ്രകടനം ഈ സാഹചര്യത്തിലാണ് സംശയത്തിന്റെ നിഴലിലാകുന്നത്. അതു കൊണ്ട് പുനപരിശോധനാ ഹര്‍ജിയെന്ന സ്വാഭാവിക നടപടിയല്ല സര്‍ക്കാരില്‍ നിന്ന് ബിജെപി ആവശ്യപ്പെടുന്നത്. ഗോവിന്ദച്ചാമിയെപ്പറ്റിയും അയാളുടെ സഹായികളെപ്പറ്റിയുമുള്ള സമഗ്രമായ അന്വേഷണമാണ്. ഇവരുടെ പിന്നില്‍ ഉള്ളവര്‍ ആരാണെന്ന് അറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്. ഇപ്പോഴും അതിനുള്ള സമയം വൈകിയിട്ടില്ല. ഇനിയും സൗമ്യമാര്‍ ഉണ്ടാകാതിരിക്കാന്‍ ഈ നടപടി അനിവാര്യമാണ്. അതിന് ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു. നീതിക്കായി സൗമ്യയുടെ അമ്മയും ബന്ധുമിത്രാദികളും നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം ബിജെപി ഉണ്ടാകും. വധശിക്ഷ വേണ്ടെന്ന സിപിഎമ്മിന്റെ നിലപാട് തന്നെയാണോ സര്‍ക്കാരിനെന്നും അറിയാന്‍ പൊതു സമൂഹത്തിന് ആഗ്രഹമുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന ഉദാസീന മനോഭാവം ജിഷ വധക്കേസിലും ഉണ്ടാകുമെന്ന ആശങ്ക ഇതോടൊപ്പം ഉയര്‍ന്നു വരുന്നുണ്ട് . സ്ത്രീ സുരക്ഷ എന്നത് വെറും വാഗ്ദാനം മാത്രമായി മാറരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: