ഭാരതത്തില്‍ 1920 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചതിനെ തുടര്‍ന്ന് പില്ക്കാലത്ത് നല്ല വേരോട്ടം പ്രതീക്ഷിക്കുകയും, കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നതുമായ കാലഘട്ടത്തിലാണ്, ഭാരതീയതയിലൂന്നിനിന്നുകൊണ്ടുള്ള തൊഴിലാളി പ്രസ്ഥാനമെന്ന നിലയില്‍ ഭാരതീയ മസ്ദൂര്‍ സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഭാരതീയ മസ്ദൂര്‍സംഘം 1955 ജൂലൈ 23-നാണ് രൂപീകൃതമാകുന്നത്. സ്ഥാപകനായ ദത്തോപാന്ത് ഠേംഗ്ഡിജി സംഘടനാ രൂപീകരണ പ്രഖ്യാപനം നടത്തുന്ന വേളയില്‍ യൂണിയനുകളോ അംഗങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ 1967-ല്‍ ആദ്യസമ്മേളനം നടക്കുമ്പോള്‍ അഖിലഭാരതീയ ഫെഡറേഷനുകളും, 541 യൂണിയനുകളും, 2,45,902 അംഗങ്ങളും ബിഎംഎസ്സിനുണ്ടായിരുന്നു.
‘ദേശീയബോധമുള്ള തൊഴിലാളി’, ‘രാഷ്ട്രീയാതീത ട്രേഡ് യൂണിയന് പ്രവര്‍ത്തനം’ എന്നിങ്ങനെ നൂതന ആശയങ്ങളുടെ അടിത്തറയോടെയാണ് ഭാരതീയ മസ്ദൂര്‍ സംഘം ആരംഭിച്ചത്. ഭാരത ട്രേഡ് യൂണിയന് ചരിത്രത്തില്‍ സമാനതകളില്ലാത്ത ആശയങ്ങളാണ് ബിഎംഎസ് മുന്നോട്ടുവച്ചതെന്നും അത് രാഷ്ട്രപുരോഗതിക്ക് എക്കാലത്തും ആശ്രയിക്കാവുന്ന ആശയങ്ങളാണെന്നും ഇന്ന് നമുക്കറിയാം.
‘തൊഴിലാളീകരിച്ച വ്യവസായം, വ്യവസായവത്കൃത രാഷ്ട്രം’ എന്നതുതന്നെയെടുത്താല് വ്യവസായനയത്തില്‍ എത്രത്തോളം തൊഴിലാളി പങ്കാളിത്തമുണ്ടാവണമെന്നും, രാജ്യപുരോഗതിക്ക് എത്രമാത്രം വ്യവസായ വളര്‍ച്ച ആവശ്യമാണെന്നും ഈ മുദ്രാവാക്യം ചൂണ്ടിക്കാട്ടുന്നതായി കാണാം.
രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമായ ട്രേഡ് യൂണിയന് പ്രവര്‍ത്തനം തൊഴിലാളി താല്‍പ്പര്യങ്ങളെ ഹനിക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് ഠേഗ്ഡിജി ‘രാഷ്ട്രീയാതീത ട്രേഡ് യൂണിയന് പ്രവര്‍ത്തനം’ എന്ന ആശയത്തിലൂന്നി ബിഎംഎസ്സിന്റെ നയരൂപീകരണം നടത്തിയത്.
61 വര്‍ഷക്കാലത്തെ അനുഭവത്തില്‍നിന്ന് ആ തീരുമാനം എത്രമാത്രം ശരിയായിരുന്നുവെന്ന് ബിഎംഎസ് വളര്‍ച്ചയിലൂടെ തെളിയിച്ചു.
കേന്ദ്രഗവര്‍മെന്റിന്റെ അംഗത്വ പരിശോധനയില്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി ബിഎംഎസ് അംഗീകരിക്കപ്പെടുന്നതും, അന്താരാഷ്ട്ര തൊഴില്‍ കാര്യസമിതിയിലടക്കം (ഐഎല്‍ഒ) രാജ്യത്തെ തൊഴിലാളി സംഘടനകളുടെ നായകസ്ഥാനം വഹിക്കുന്നതും ബിഎംഎസാണ്.
വിശ്വകര്‍മ്മജയന്തിയാണ് ഭാരതീയ മസ്ദൂര്‍സംഘം ദേശീയ തൊഴിലാളിദിനമായി ആചരിക്കുന്നത്. മറ്റെല്ലാ മുദ്രാവാക്യത്തിലുമെന്നപോലെ ഭാരതത്തിന്റെ തനതു സാംസ്ക്കാരിക ദേശീയതയെ ഉയര്‍ത്തുന്ന തരത്തിലാണ് ഇക്കാര്യത്തിലും ഠേംഗ്ഡിജി ചിന്തിച്ചത്. വൈദേശികമായ കടമെടുപ്പുകള്‍ മാത്രമാണ് ഇതരസംഘടനകള്‍ നടത്തുന്നതെന്ന തിരിച്ചറിവില്‍നിന്നാണ്, നമ്മുടെ നാടിന്റെ ചരിത്രവും പ്രാചീന സംസ്ക്കാരവും തൊഴിലാളികള്‍ മനസ്സിലാക്കണമെന്നും നാടിന്റെ സംസ്ക്കാരത്തോട് തൊഴിലാളികള്‍ ഇഴുകിച്ചേരേണ്ടവരാണെന്നും അദ്ദേഹം കരുതിയത്.
നമ്മുടെ ഭരണാധിപന്മാര് പ്രതിസന്ധികളില്‍ കൂട്ടുപിടിച്ചതും മാതൃകയായി സ്വീകരിച്ചതും നാടിന്റെ പാരമ്പര്യത്തെയായിരുന്നു. ഇതിനൊരു ഉദാഹരണമാണ് ശ്രീരാമന്റെ പ്രഖ്യാപനം. കാട്ടിലേക്കു പോകേണ്ടിവന്ന അവസരത്തില്‍ വിഷമിക്കുന്ന തന്റെ അച്ഛനെ ആശ്വസിപ്പിച്ച് രാമന് ചൂണ്ടിക്കാണിച്ചത് രാജ്യത്തിന്റെ പാരമ്പര്യത്തെയാണ്. തന്റെ യൗവ്വനം അച്ഛന് ദാനംചെയ്ത പുരുവിനെയും തന്റെ പൂര്‍വ്വികര്‍ക്ക് മോക്ഷപ്രാപ്തിക്കുവേണ്ടി ഗംഗയെ ഭൂമിയിലേക്കു കൊണ്ടുവരാന്‍ പ്രയത്നം നടത്തിയ ഭഗീരഥനേയും പോലുള്ള പുത്രന്മാരുടെ നാടാണിത്. അതൊക്കെ പരിഗണിക്കുമ്പോള്‍ സിംഹാസനമുപേക്ഷിച്ച് കാട്ടിലേക്കു പോകുന്നത് എത്രയോ ചെറിയ കാര്യമാണെന്നാണ് രാമന് അച്ഛനോടു പറഞ്ഞത്.
എന്തുകൊണ്ട് വിശ്വകര്‍മ്മാവ്?
ഭാരതീയ പുരാണങ്ങളില്‍ എല്ലാതരത്തിലുമുള്ള നിര്‍മ്മാണത്തിന്റേയും ആചാര്യനാണ് വിശ്വകര്‍മ്മാവ്. തച്ചുശാസ്ത്രം മുതല്‍ സാങ്കേതിക വിദ്യയുടെ ഉത്തുംഗതയിലുള്ള ശബ്ദതരംഗങ്ങളേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന പുഷ്പകമെന്ന വിമാനംവരെ ഈ ഗണത്തില്‍പ്പെടും.
വിശ്വകര്‍മ്മാവിനെക്കുറിച്ച് നിരവധി പുരാണങ്ങള്‍, മഹാഭാരതം ആദിപര്വ്വം, ഋഗ്വേദം, അഥര്‍വ്വവേദം, വാജസനേയസംഹിത, ബ്രാഹ്മണങ്ങള്‍ തുടങ്ങിയവയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഋഗ്വേദത്തില്‍ (10:12) അദ്ദേഹം പൃഥി, ജലം, ജീവജാലങ്ങള്‍ മുതലായവ സൃഷ്ടിച്ചതായി പറയുന്നു.
സൗരോര്‍ജ്ജം, ഇന്നത്തെ സോളാര്‍ എനര്‍ജി കണ്ടുപിടിച്ചത് വിശ്വകര്‍മ്മാവാണ്. ശ്രീകൃഷ്ണനുവേണ്ടി സുദര്‍ശനചക്രം, ശിവനുവേണ്ടി ത്രീശൂലം, സുബ്രഹ്മണ്യനുവേണ്ടി വേല്, ഇന്ദ്രനുവേണ്ടി വിജയം എന്നുപേരുള്ള രഥവും നിര്‍മ്മിച്ചു. വാസ്തുശാസ്ത്ര സംബന്ധിയായ ചരിത്രത്തിലെ ആദ്യരേഖതന്നെ വിശ്വകര്‍മ്മാവ് രചിച്ച ‘വിശ്വകര്‍മ്മ വാസ്തു ശാസ്ത്രം’ ആണ്. കൃഷ്ണനുവേണ്ടി ദ്വാരക, വൃന്ദാവനം, പാണ്ഡവര്‍ക്കുവേണ്ടി ഇന്ദ്രപ്രസ്ഥവും ഹസ്തിനപുരിയും നിര്‍മ്മിച്ചത് വിശ്വകര്‍മ്മാവാണ്. എല്ലാ സൗകര്യങ്ങളോടുംകൂടി ദേവേന്ദ്രനുവേണ്ടി ത്രികുടപര്വ്വതത്തിനുമുകളില് അദ്ദേഹം നിര്‍മ്മിച്ച സ്വര്‍ണ്ണമയമായ നഗരിയായിരുന്നു ശ്രീലങ്ക. പിന്നീടാണത് രാവണന് കൈവശപ്പെടുത്തിയത്.
ആയിരക്കണക്കിന് ആയുധങ്ങള്‍, അസ്ത്രങ്ങള്‍, ശില്പ്പങ്ങള് യന്ത്രങ്ങള്‍ തുടങ്ങി ഏതാണ്ട് 12000ത്തോളം സാമഗ്രികള്‍ വിശ്വകര്‍മാവ് കണ്ടുപിടിച്ചതായി കണക്കാക്കുന്നു. ഒന്നിനും അദ്ദേഹം പേറ്റന്റ് എടുത്തിട്ടില്ലെന്നു മാത്രം ! ‘ഇദം രാഷ്ട്രായ, ഇദം നഃമമ:’ എന്നതായിരുന്നു ഭാരതീയ ഋഷിപരമ്പരയുടെ വിചാരധാര. ശില്പകല മാത്രമല്ല സംഗീതം, കഥ, നൃത്തം ചിത്രകല തുടങ്ങിയ കലകളും വിശ്വകര്‍മ്മാവിന്റെ കണ്ടുപിടുത്തത്തില്പ്പെടുന്നവയാണ്.
പ്രാചീനകാലത്തുതന്നെ വിശ്വകര്‍മ്മാവിനെ തൊഴിലിന്റെ ആചാര്യനെന്ന നിലയില്‍ ഭാരതത്തില്‍ ആദരിച്ചിരുന്നു. നിര്‍മ്മിതിയില്‍ മാത്രമല്ല ത്യാഗത്തിന്റേയും രാജ്യസ്നേഹത്തിന്റേയും ഉത്തമമായ മാതൃകയാണ് താനെന്ന് സ്വജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. ദീര്‍ഘകാലം തപസ്സുചെയ്ത് തനിക്കു ജനിച്ച പുത്രന്, വൃത്രന് ക്രൂരനും ലോകോപദ്രവകാരിയുമായിതീര്ന്നപ്പോള് പുത്രന്റെതന്നെ നിഗ്രഹണത്തിനുള്ള വജ്രായുധം ഇന്ദ്രനു നിര്മ്മിച്ചുനല്കി ലോകഹിതമാണ് തന്റെ ലക്ഷ്യമെന്നദ്ദേഹം തെളിയിച്ചു.
ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന് വിശ്വകര്മ്മാവിനെയല്ലാതെ മറ്റാരെയാണ് തൊഴിലാളിദിനത്തിനായി പരിഗണിക്കാനുള്ളത്? ഭാരതീയ മസ്ദൂര്‍ സംഘവും ഠേംഗ്ഡിജിയും, അങ്ങനെ ഏറ്റവും ശ്രേഷ്ഠനായ വിശ്വകര്‍മ്മാവിന്റെ ജയന്തി, സെപ്തംബര്‍ 17 ദേശീയതൊഴിലാളിദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. ഇതംഗീകരിച്ചുകൊണ്ട് ജാംഷഡ്പൂരിലെ ടാറ്റ ഉരുക്കുനിര്മ്മാണശാലയടക്കമുള്ള വിവിധ കമ്പനികളിലും ഇതര സംസ്ഥാനങ്ങളിലും വിശ്വകര്‍മ്മജയന്തി ശമ്പളത്തോടുകൂടിയുള്ള അവധി നല്കിപ്പോരുന്നുണ്ട്.
അനുകരണത്തിന്റെ മെയ്ദിനം
ശുക്രനീതിയെന്ന പുസ്തകം ഇപ്പോഴും ലഭ്യമാണ്. തൊഴിലാളികളുടെ ജോലിസമയത്തെക്കുറിച്ചും, വിശ്രമസമയത്തെക്കുറിച്ചും, അവധിയെ സംബന്ധിച്ചും ബോണസ്സിനെക്കുറിച്ചും, എന്തിനധികം ആധുനിക ട്രേഡ് യൂണിയന് നേതൃത്വം ഇനിയുമെത്തിപ്പെടാത്ത തൊഴിലവകാശങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ശുക്രനീതി. ഇത്രമാത്രം അവകാശബോധമുള്ള സമൂഹത്തില്‍ അവരെയൊന്നും നേതൃസ്ഥാനീയരായി കാണാതിരിക്കുകയും വിദേശ യജമാനന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയുമായിരുന്നു കമ്മ്യൂണിസ്റ്റുകള്‍.
എട്ടുമണിക്കൂര്‍ ജോലി സമയമെന്ന മുദ്രാവാക്യം വിളിച്ച് 1886-ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന പണിമുടക്കും അതിനെതുടര്‍ന്ന് പോലീസ്സുമായുണ്ടായ ഏറ്റുമുട്ടലില്‍ തൊഴിലാളി മരിക്കുവാന്‍ ഇടയായത് മുന്‍നിര്‍ത്തിയാണ് ഇന്നും മെയ്ദിനാചരണം നടക്കുന്നത്. വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ ലക്ഷ്യത്തെ തിരിച്ചറിഞ്ഞ അമേരിക്ക 1928 മുതല്‍ മെയ് ഒന്ന് ‘ശിശു’ ദിനമായി ആചരിക്കാന്‍ ഔദ്യോഗികമായിതന്നെ തീരുമാനമെടുക്കുകയുണ്ടായി. ഇറ്റലി, കാനഡയടക്കമുള്ള രാജ്യങ്ങളൊന്നും മെയ്ദിനം തൊഴിലാളിദിനമായി ആചരിക്കുന്നില്ല.
ഭാരതത്തിലാകട്ടെ 1927-ല്‍ എഐടിയുസിയാണ് ആദ്യമായി മെയ്ദിനം ആചരിച്ചത്. മെയ്ദിനാഘോഷത്തില്‍ ഒളിഞ്ഞിരിക്കുന്നത് തൊഴിലാളികളുടെ അവകാശബോധമല്ല, കമ്മ്യൂണിസ്റ്റ് അധിനിവേശ താല്പ്പര്യമാണെന്നതാണ് വസ്തുത. ഭാരതത്തിനു വേണ്ടത് മെയ്ദിനമല്ല മറിച്ച് വിശ്വകര്‍മ്മജയന്തിയാണ്. വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളിദിനമായി പരിഗണിച്ച് തൊഴിലാളിക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.
വിദേശീയമായതെന്തും വാഴ്ത്തിപ്പാടുകയാണ് കമ്മ്യൂണിസ്റ്റുകളുടെ ശീലം! ഈ നാടിനെതിരെ, ഇവിടുത്തെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ, സംസ്കൃതിക്കെതിരെ നിലക്കൊള്ളുക. ചൈനയ്ക്കും, റഷ്യയ്ക്കുംവേണ്ടി വിടുപണി ചെയ്യുക.
1942 ഏപ്രില്‍ 2-ന് അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പി.സി.ജോഷി പത്തു പേജുവരുന്ന കത്ത് ബ്രിട്ടീഷ് സര്‍ക്കാരിനെഴുതുകയുണ്ടായി. അതില്‍പ്പറഞ്ഞിരിക്കുന്നത് ഞങ്ങളുടെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ബ്രീട്ടീഷുകാര്‍ ഇന്ത്യവിട്ടുപോകണമെന്നാവശ്യപ്പെടുന്ന ‘ക്വിറ്റ് ഇന്ത്യാ’ സമരത്തിനെതിരെ പ്രവര്‍ത്തിക്കാനും ബ്രീട്ടിഷ് പട്ടാളത്തിനനുകൂലമായ നിലപാട് സ്വീകരിക്കാനും തയ്യാറാണെന്നും, ആ വിധമുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നുമാണ്.
1942 ജൂലൈ 23-ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമേലുണ്ടായിരുന്ന നിരോധനം നീക്കുകയും അവരുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് അനുമതി നല്‍കുകയും നേതാക്കന്മാര് ജയില്‍ വിമോചിതരാവുകയുമുണ്ടായി.
1962 ലെ ചൈന-ഭാരത യുദ്ധത്തിലും ഇതേ നിലപാട് ആവര്‍ത്തിച്ചു. ശത്രുരാജ്യത്തോടൊപ്പം ചേര്‍ന്ന് ‘മധുരമനോഹര മനോജ്ഞചൈന’ എന്ന പാട്ടുപാടി നടന്നു. 2016 ഫെബ്രുവരി 9-ന് ജെഎന്‍യുവില്‍ ഭാരത പാര്‍ലമെന്റ് ആക്രമിച്ച് അംഗങ്ങളെ വധിക്കാന്‍ ശ്രമിച്ച കേസ്സില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി തൂക്കിലേറ്റിയ ഭീകരവാദി അഫ്സല് ഗുരുവിനെ അനുസ്മരിക്കുന്ന ചടങ്ങു നടത്തുകയും ചെയ്തു.
രാഷ്ട്രത്തിന്റെ അഭിമാനം ഉയരണം. തൊഴിലാളികളില്‍ രാഷ്ട്രചിന്ത ഉണരണം. ഏത് തൊഴിലിനും അതിന്റേതായ മഹത്വമുണ്ട് എന്നുകണ്ടുകൊണ്ടാണ് ഠേംഗ്ഡിജി ‘അദ്ധ്വാനം ആരാധനയാണ്’ എന്നത് ബിഎംഎസ്സിന്റെ മുദ്രാവാക്യമായി സ്വീകരിച്ചത്. രാജ്യത്തിന്റെ ജിഡിപി ഉയരണം, ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം തൊഴിലാളി സമൂഹത്തില്‍ ആത്മവിശ്വാസം വളര്‍ന്നാല്‍ മാത്രമെ ഇത് സാദ്ധ്യമാവുകയുള്ളൂ. വിശ്വകര്‍മ്മജയന്തി ആഘോഷിക്കുന്നതിലൂടെ നമ്മുടെ നാടിന്റെ പാരമ്പര്യത്തിലും കഴിവുകളിലും നമുക്ക് ഊറ്റംകൊള്ളാന്‍ സാധിക്കുകയും രാഷ്ട്രചേതന പ്രകടമാവുകയും ചെയ്യും.
(ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: