തൃശൂര്‍: സൗമ്യ വധക്കേസില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയെന്ന പരാതിയെത്തുടര്‍ന്ന് ഫോറന്‍സിക് സര്ജന് ഡോ.ഷേര്‍ളി വാസുവിനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. പോസ്റ്റ്മോര്‍ട്ടത്തിന്റെ ചുതലയുണ്ടായിരുന്ന ഡോ.എ.കെ ഉന്മേഷിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. കേസില്‍ ഷേര്‍ളി വാസുവിന്റെ ഇടപെടല്‍ ദുരൂഹമാണെന്നും ഇത് പ്രതിഭാഗത്തെ സഹായിച്ചുവെന്നും ജന്മഭൂമി ചൂണ്ടിക്കാട്ടിയിരുന്നു. ഡോ. ഉന്മേഷ് നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ഇന്നലെ തിടുക്കത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ.ശ്രീകുമാരിക്കാണ് അന്വേഷണച്ചുമതല.
ഡോ. ഉന്മേഷും ഡോ.രാജേന്ദ്രപ്രസാദും ചേര്‍ന്നാണ് സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍ താനാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത് എന്നവകാശപ്പെട്ട് ഷേര്‍ളി വാസു രംഗത്ത് വരികയായിരുന്നു. ഡോ.ഉന്മേഷ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവര്‍ തിരുത്തുകയും ചെയ്തു. അന്നുതന്നെ സംഭവം വിവാദമാവുകയും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ജോ.ഡയറക്ടര്‍ ഡോ. ആശാലതക്കായിരുന്നു അന്വേഷണ ചുമതല. ഇവര്‍ ഷേര്‍ളി വാസുവിനനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. തുടര്‍ന്ന് ഉന്മേഷിനെതിരെ വകുപ്പുതല നടപടിയെടുത്തു. ഡോ. ആശാലതയുടെ അന്വേഷണം നീതിപൂര്വ്വകമായിരുന്നില്ല എന്ന് കാണിച്ച് ഉന്മേഷ് അന്നുതന്നെ പരാതി നല്‍കിയിരുന്നു.
ഉന്മേഷാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയതെന്ന് ഡോ.രാജേന്ദ്രപ്രസാദ് നല്കിയ മൊഴി ആശാലത മറച്ചുവെച്ചു. ഷേര്‍ളി വാസു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് റോസയുടെ മൊഴിയും ആശാലത റിപ്പോര്‍ട്ടില്‍ ചേര്‍ത്തില്ല. കമ്പ്യൂട്ടര്‍ കോപ്പിയില്‍ തിരുത്തല്‍ വരുത്തിയ ശേഷം ഇത് തിരിച്ചറിയുമോയെന്ന് ഷേര്‍ളി വാസു തന്നോട് ചോദിച്ചതായി റോസ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം മറച്ചുവെച്ച് ആശാലത ഷേര്‍ളി വാസുവിനെ സംരക്ഷിക്കുകയായിരുന്നു.
ഡോ. ഉന്മേഷും രാജേന്ദ്രപ്രസാദും തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരുന്നതെങ്കില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരെ പ്രോസിക്യൂഷന് എളുപ്പത്തില്‍ കൊലക്കുറ്റം തെളിയിക്കാനാകുമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി സൗമ്യയുടെ തലയില്‍ കല്ലുകൊണ്ട് പലതവണ ഇടിച്ചതായും വ്യക്തമാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഡോ.ഷേര്‍ളി വാസുവിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട തിരുത്തിയ റിപ്പോര്‍ട്ടില്‍ മൂന്ന് കാരണങ്ങളാണ് മരണകാരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഒന്ന്. ട്രെയിനിന്റെ വാതിലില്‍ തലയിടിച്ചുണ്ടായ പരിക്ക്. രണ്ട്.
ട്രെയിനില്‍ നിന്നു വീണപ്പോള്‍ ട്രാക്കില്‍ തലയടിച്ചുണ്ടായ പരിക്ക്. മൂന്ന്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത്. ഇതില്‍ മരണം ഉറപ്പിച്ചത് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതുമൂലമാണെന്നും ഡോ.ഷേര്‍ളിവാസുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തലക്ക് പരിക്കേറ്റ സൗമ്യയെ ബലാത്സംഗം ചെയ്യണമെന്ന ഉദ്ദേശത്തോടെ മലര്‍ത്തിക്കിടത്തിയപ്പോള്‍ ശ്വാസകോശത്തിലേക്ക് രക്തം കയറിയെന്നാണ് ഷേര്‍ളിവാസുവിന്റെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇങ്ങനെ കിടത്തുന്നതുമൂലം രക്തം ശ്വാസകോശത്തില്‍ പ്രവേശിക്കുമെന്നോ മരണം സംഭവിക്കുമെന്നോ പ്രതിക്ക് അറിയുമായിരുന്നില്ലെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഇങ്ങനെ ചെയ്തിട്ടില്ലെന്നും പ്രതിഭാഗത്തിന് സമര്‍ത്ഥിക്കാനായി. ഡോ.ഷേര്‍ളിവാസു ചൂണ്ടിക്കാണിച്ച ഒന്നും രണ്ടും പരിക്കുകള്‍ പ്രതി സൃഷ്ടിച്ചതാണെന്നുപ്രോസിക്യൂഷന് തെളിയിക്കാനുമായില്ല. ഇവര്‍ രണ്ടുപേരും സര്‍വീസില്‍ നിന്ന് വിരമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: