തിരുവോണത്തിനുശേഷം തൃശൂരില്‍ അരങ്ങേറുന്ന പുലിക്കളി പുരുഷന്മാരുടെ മാത്രം ഉത്സവമാണ്. എന്നാല്‍ ഇക്കുറി മൂന്ന് സ്ത്രീകളും പുലി വേഷമിട്ട് പുരുഷന്മാരോടൊപ്പം ചുവടുവച്ച് ഏതുരംഗത്തും തങ്ങള്‍ പുരുഷന്മാരോടൊപ്പമാണെന്ന സത്യത്തിന് അടിവരയിട്ടു.
പക്ഷെ ഈ സമാനത കളികളില്‍ ഒതുങ്ങുന്നു. സ്ത്രീ-പുരുഷ സമത്വം ഭരണഘടന വാഗ്ദാനം ചെയ്യുന്നതാണ്. പക്ഷേ അത് ഭരണഘടനയില്‍ മാത്രം ഒതുങ്ങുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. സ്ത്രീകള്‍ ഇന്നും പുരുഷവിധേയകളായി, തങ്ങളുടെ കടമ ഉത്തമ ഭാര്യയും അമ്മയും ആകുന്നതാണെന്ന വിശ്വാസം മുറുകെ പിടിക്കുന്നു. ശാരീരിക ബലത്തില്‍ പിന്നിലാണെങ്കിലും ബൗദ്ധികമായി സ്ത്രീ ഒട്ടും പിന്നിലല്ല എന്ന് അവര്‍ എല്ലാ തലങ്ങളിലും തെളിയിച്ചു കഴിഞ്ഞു. പക്ഷേ ഇത് അവളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടോ?
ഭാരത ഭരണഘടനയുടെ നാലാം ഭാഗത്തില്‍ 44-ാം അനുഛേദമായി നിര്‍ദ്ദേശിക്കുന്നത് ഭാരതത്തിലാകെ എല്ലാ പൗരന്മാര്ക്കും ബാധകമാകത്തക്കവിധം ഒരു ഏകീകൃത സിവില്‍കോഡ് വേണമെന്നാണ്. ഇന്ന് മതാചാരങ്ങള്‍ക്കനുസൃതമായാണ് വിവാഹചടങ്ങും മരണാനന്തര ചടങ്ങും മറ്റും നടക്കുന്നത്. ഹിന്ദുക്കളുടെ ഇടയില്‍ പോലും നായര്‍ക്കും നമ്പൂതിരിക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും പ്രത്യേകം ആചാരാനുഷ്ഠാനങ്ങളാണ്. സ്പെഷ്യല്‍ മാരേജ് ആക്ട് നിലവില്‍ വന്നെങ്കിലും അതിനെപ്പറ്റി എത്ര സ്ത്രീകള്‍ക്കറിയാം?
ഏകീകൃത സിവില്‍ നിയമം പ്രമുഖ മതവിഭാഗക്കാര്‍ക്ക് ഒരേ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ്. പക്ഷേ മുസ്ലിം മതവിശ്വാസികളായ പുരുഷന്മാര്ക്ക് നാലുവിവാഹം കഴിയ്ക്കാം. ഭാര്യയെ ഫോണില്‍ക്കൂടെയോ ഇ-മെയില്‍ വഴിയോ മൂന്നുപ്രാവശ്യം തലാക്ക് ചൊല്ലിയാല്‍ അവളുടെ വിവാഹം അസ്ഥിരപ്പെടും. ഈ രീതി മുസ്ലിം വനിതകള്‍ക്ക് ഹൃദയഭേദകമാണ്.
കമലാ സുരയ്യ എന്റെ ഉറ്റ സുഹൃത്തായിരുന്നു. കമല, സുരയ്യയായി മാറി അബ്ദുള്‍ സമദ് സമദാനിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ രണ്ടു ഭാര്യമാരുള്ള സമദാനിയുടെ മൂന്നാം ഭാര്യയാകില്ലേ എന്ന ചോദ്യത്തിന് അവര്‍ തന്ന മറുപടി ”ഒരു ഭാര്യ അടുക്കള കാര്യം നോക്കും. രണ്ടാമത്തെ ഭാര്യ പുറത്തെ കാര്യങ്ങള്‍ നോക്കും. ഞാന്‍ ഡ്രോയിങ് റൂമില്‍ ഇരിക്കും” എന്നായിരുന്നു. എന്റെ കമല അത്ര നിഷ്കളങ്കയായിരുന്നു.
ഏകീകൃത സിവില്‍ കോഡ് ദത്തെടുക്കല്‍ നിയമവും മറ്റും ഏകോപിപ്പിക്കാനാണ് ശ്രമിക്കുന്നത്. മധ്യപ്രദേശുകാരിയായ ഷബാനു എന്ന സ്ത്രീ 1985 ല്‍ ശ്രമിച്ചത് മുസ്ലിം വ്യക്തിനിയമം മാറ്റാനായിരുന്നു. മുസ്ലിം വ്യക്തി നിയമം ശരിയത്ത് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. പക്ഷേ അത് അനുസ്യൂതം തുടരുമ്പോള്‍ തലാക്കും ബഹുഭാര്യാത്വവും വര്‍ധിക്കുന്നു. ഏകീകൃത സിവില്‍ കോഡ് കൊണ്ടുമാത്രമേ വിവാഹരീതികളിലെ വ്യത്യസ്തതകള്‍ക്ക് പരിഹാരം കാണാനാവൂ. മുസ്ലിം പേഴ്സണല്‍ നിയമം ഖുറാന്റെ അടിസ്ഥാനത്തിലാണെന്നാണ് പറയപ്പെടുന്നത്. ഹിന്ദു സ്ത്രീകളും പലവിധത്തിലുള്ള വിവേചനങ്ങളും അനുഭവിച്ചിരുന്നു. എന്നാല്‍ ഹിന്ദു കോഡ് ബില്ലിലൂടെ ഇതില്‍ പലതും പരിഹരിക്കാനായി.
ഇപ്പോള്‍ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന് (ബിഎംഎംഎ) എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നിരവധി സ്ത്രീകള്‍ ദേശീയ വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത് മുത്തലാക്ക് (മൂന്ന് പ്രാവശ്യം ‘തലാക്ക്’ എന്നുപറയല്‍) അവസാനിപ്പിക്കണം എന്നഭ്യര്‍ത്ഥിച്ചാണ്. ഫോണില്‍ കൂടെയും ടെക്സ്റ്റ് മെസേജില്‍ കൂടെയും ഇ-മെയിലില്‍ കൂടെയും മുത്തലാക്ക് ചൊല്ലി ഭാര്യയെയും കുഞ്ഞുങ്ങളെയും വഴിയാധാരമാക്കുന്നതിനെതിരെ കടുത്ത പ്രക്ഷോഭത്തിനിടയാക്കിയിട്ടുണ്ട്.
സ്ത്രീയുടെ അവകാശം ഭരണഘടന സംരക്ഷിക്കുന്നുണ്ട്. പക്ഷേ ശരിയത്ത് കോടതികളും, ഖാസികളും സ്ത്രീകളെ ഈ ശ്രമത്തില്‍നിന്ന് പിന്തിരിപ്പിച്ച് പഴയ നിയമത്തില്‍ തുടരാന്‍ നിര്‍ബന്ധിതരാക്കുകയാണ്. അനുഛേദം 44 വ്യവസ്ഥ ചെയ്യുന്നത് ഏകീകൃത സിവില്‍കോഡ് കൊണ്ടുവരണമെന്നാണ്. ഈ വ്യവസ്ഥ ഒരു നോക്കുകുത്തിയല്ല.
ഷബാനു ബീഗം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ ക്രിമിനല്‍ കോഡിന്റെ 125-ാം വകുപ്പ് പ്രകാരം സമ്പന്നനായ തന്റെ ഭര്‍ത്താവില്‍നിന്ന് സംരക്ഷണ ചെലവ് ആവശ്യപ്പെട്ടപ്പോള്‍ സുപ്രീംകോടതി വിധി വന്നത് 125-ാം വകുപ്പിന്റെ പരിരക്ഷ മൊഴി ചൊല്ലപ്പെട്ട സ്ത്രീയ്ക്കും ഉണ്ട് എന്നാണ്.
ക്രിസ്ത്യന്‍ സമുദായത്തില്‍ വിവാഹിതയായ പെണ്‍കുട്ടിക്ക് പിതൃസ്വത്തില് അവകാശമില്ലെന്ന ക്രിസ്ത്യന്‍ സമുദായ ക്രമം വിശകലനം ചെയ്ത് വിധി വന്നത് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികളോടൊപ്പം അവകാശമുണ്ട് എന്നായിരുന്നു. പക്ഷേ പള്ളികള്‍ പഴയനിയമത്തെ പിന്തുണയ്ക്കുന്നു. ഇതിനെതിരെ നിയമയുദ്ധം നടത്തിയ മേരി റോയ് പിതൃസ്വത്തില് വിവാഹിതരായ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികളോടൊപ്പം അവകാശമുണ്ട് എന്ന വിധി സമ്പാദിക്കുകയുണ്ടായി.
ലിംഗനീതി എല്ലാ സമുദായങ്ങള്‍ക്കും ബാധകമാക്കണം. പക്ഷെ മുസ്ലിം സമുദായത്തില്‍ ഇപ്പോഴും ബഹുഭാര്യാത്വം, അതായത് ഒരു പുരുഷന് നാല് ഭാര്യമാരാകാം എന്ന വ്യവസ്ഥ നിലനില്ക്കുന്നു. ഒരു ഭാര്യയെ മൊഴി ചൊല്ലി മറ്റൊരു ഭാര്യയെ സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ട്.
മുസ്ലിംസ്ത്രീക്ക് ഈ വക അവകാശങ്ങളോ, സ്വന്തം നിലനില്‍പ്പിന് സംരക്ഷണമോ ഇല്ല. സമുദായത്തിന് വ്യക്തിനിയമം പരിശുദ്ധമായതിനാല്‍ മുസ്ലിം സമുദായത്തില്‍ സ്ത്രീകള്‍ രണ്ടാംകിട പൗരന്മാരാണ്. സ്ത്രീകള്‍ പര്‍ദ്ദയിട്ട്, ഹിജാബ് ധരിച്ച്, കണ്ണുകള്‍ മാത്രം കാണത്തക്ക വിധത്തില്‍ വേഷം ധരിയ്ക്കണമെന്ന വ്യവസ്ഥയും വന്നു. ഈ വ്യവസ്ഥ മെഡിക്കല്‍ പരീക്ഷ എഴുതാന്‍ വന്ന ബുര്‍ക്ക ധരിച്ച കുട്ടികള്‍ക്ക് പ്രശ്നമായി മാറുന്നത് നാം ദൃശ്യമാധ്യമങ്ങളില്‍ക്കൂടി കണ്ടതാണ്.
ഈ സാഹചര്യത്തിലാണ് ഒരു ഏകീകൃത സിവില്‍കോഡിന്റെ ആവശ്യം സ്പഷ്ടമാകുന്നത്. സ്വാതന്ത്ര്യലബ്ധിയുടെ കാലയളവില്‍ നമ്മുടെ ഭരണഘടനാ നിര്‍മാണസമിതിയാണ് വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ മാര്‍ഗനിര്‍ദ്ദേശകതത്വങ്ങള്‍ എന്ന നിലയില്‍ ഇത് ഉള്‍ക്കൊള്ളിച്ചത്.
ഹിന്ദുനിയമങ്ങള് പുരോഗമനപരമായി പരിഷ്കരിക്കാനുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹിന്ദു കോഡ് ബില്‍ നിലവില്‍ വന്നത്. ഇതുവഴി ബഹുഭാര്യാത്വം അവസാനിപ്പിക്കാനും, ഭാര്യക്കും മക്കള്‍ക്കും തുല്യാവകാശം ലഭിക്കാനും, വിധവകള്‍ക്കും പുനര്‍വിവാഹത്തിനുമൊക്കെ അവകാശങ്ങള്‍ അനുവദിക്കപ്പെട്ടു.
വിവാഹം ഇന്നും ദൈവികമാണ്, പവിത്രമാണ്. പക്ഷെ ഇപ്പോള്‍ ഭര്‍ത്താവിനെ കൊന്ന് കാമുകനോടൊപ്പം നാടുവിടുന്ന സ്ത്രീയും, വീട്ടില്‍തന്നെ പെണ്‍വാണിഭം നടത്തുന്ന സ്ത്രീകളും പെരുകുകയാണ്. സ്ത്രീകളെ ചതിക്കുന്നത് സ്ത്രീകള്‍തന്നെയെന്ന് സൂര്യനെല്ലി പെണ്‍കുട്ടിയുടെ അനുഭവം പഠിപ്പിച്ചതാണ്. ഇന്നും സ്ത്രീയെ വിശ്വസിക്കുന്ന പെണ്‍കുട്ടികളാണ് വിദേശത്തേക്ക് കയറ്റി അയയ്ക്കപ്പെടുന്നതും സെക്സ് റാക്കറ്റില്‍പ്പെടുന്നതും.
കേരളം പുരോഗമിച്ചു. സ്ത്രീകള്‍ അഭ്യസ്തവിദ്യരായി, എല്ലാ രംഗങ്ങളിലും സാന്നിധ്യമുറപ്പിക്കുന്നു; മന്ത്രിസഭയിലൊഴികെ. രാഷ്ട്രീയത്തില്‍ സ്ത്രീ ഇന്നും ജാഥാതൊഴിലാളികളാണ്. ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും വോട്ടുപിടിക്കുന്ന യന്ത്രങ്ങള്‍ മാത്രം. ഇവര്‍ക്ക് കാബിനറ്റ് പദവി ഇപ്പോഴും അകലെ.
സ്ത്രീസമത്വം ഇന്ന് കുറ്റകൃത്യങ്ങളിലും കാണാം. മോഷണമടക്കമുള്ള ബഹുവിധ കുറ്റകൃത്യങ്ങള്‍ ഇന്ന് സ്ത്രീകളും ചെയ്യുന്നു.
ഇന്ന് മനുഷ്യന് വേണ്ടത് പണമാണ്, മദ്യമാണ്, ലൈംഗികതയാണ്. അതിന് സ്ത്രീയുടെ മാന്യതയോ പവിത്രതയോ തടസമാകുന്നില്ല. സ്ത്രീ അബലയാണ്. അതാണല്ലൊ ഗോവിന്ദച്ചാമി സൗമ്യയെ നിഷ്ക്കരുണം ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാല്‍സംഗം ചെയ്ത്, തലയ്ക്കടിച്ച് കൊന്നത്. ഇത്ര നിഷ്ഠുരമായ കള്ളനും കൊലപാതകിയുമായ ഒരാളെ സംരക്ഷിക്കാനും മാഫിയയുണ്ട്. വിദഗ്ധനായ വക്കീലിനെ കേസ് വാദിക്കാന്‍ ഏര്‍പ്പെടുത്താനും ആളുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചില വസ്തുതകള്‍ തിരുകിക്കയറ്റി കേസ് ദുര്‍ബലമാക്കാന്‍ ഡോക്ടറുമുണ്ട്.
സ്ത്രീയെ 14 സെക്കന്റില്‍ കൂടുതല്‍ നോക്കരുതെന്നും സ്വരക്ഷക്കായി സ്ത്രീ ആയുധം കരുതണമെന്നും ഋഷിരാജ് സിങ് മുന്നറിയിപ്പ് നല്കുന്നു. കുടുംബത്തിന്റെ സംരക്ഷണഭിത്തികള്‍ക്കുള്ളില്‍ വളര്‍ന്ന പെണ്‍കുട്ടികള്‍ വര്‍ധിച്ചുവരുന്ന ലൈംഗിക അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സ്വയരക്ഷ എന്ന് ഉറപ്പുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: