എല്ലാ മാധ്യമങ്ങളിലും പതിവായി ഇടം നേടാറുള്ള രണ്ടു വാര്‍ത്തകളാണ് ഹെല്‍മെറ്റ് വേട്ട, കഞ്ചാവ് വേട്ട എന്നൊക്കെ. ഇതൊന്നും യഥാര്‍ത്ഥത്തില്‍ വേട്ട എന്നൊരര്‍ത്ഥത്തില്‍ വരുന്നവയല്ല. ഓടുന്ന മൃഗത്തെ പിന്നാലെ ചെന്ന് കൊല്ലുകയോ കൊല്ലാതെ പിടിക്കുകയോ ചെയ്യുന്ന പ്രവൃത്തിയാണ് യഥാര്‍ത്ഥത്തില്‍ വേട്ട എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇവരണ്ടിലും മൃഗമില്ല. സ്വയം ഓടാന്‍ കഴിവുള്ളവയല്ല ഹെല്‍മെറ്റും കഞ്ചാവും. പിന്നെ എങ്ങനെ വേട്ടയാകും?
എന്നാല്‍ ഈ പറയപ്പെടുന്ന രണ്ടു വേട്ടകളിലും പ്രധാനവേട്ട ഹെല്‍മെറ്റ് വേട്ടയാണ്. ഹെല്‍മെറ്റ് വേട്ടയെന്നാല്‍ ഹെല്‍മെറ്റ് വെച്ച് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന ആള്‍ക്കാരെ വേട്ടയാടുക എന്ന അര്‍ത്ഥമാണ് സ്വാഭാവികമായി വരിക. ഇവിടെ ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരെ ഓടിച്ചിട്ടു പിടിക്കുന്ന പണിക്കും വേട്ടയെന്നാണ് പേര്.
ഇവിടെ എല്ലാത്തരത്തിലും വേട്ടയാടപ്പെടുന്നവര്‍ ജനങ്ങളാണ്. നിയമങ്ങള്‍ നിയമങ്ങള്‍ക്ക് വേണ്ടിയല്ല; നേരേമറിച്ച് ജനങ്ങള്‍ക്ക് വേണ്ടിയാണ്. നമ്മുടെ നാട്ടില്‍ ഇതാണോ നടക്കുന്നത്. ഏതോ ഒരു ചെറുപ്പക്കാരന് ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ പാഞ്ഞുപോയി അപകടപ്പെട്ടു മരിച്ചു. അയാളുടെ പിതാവ് എല്ലാ ഇരുചക്രവാഹനയാത്രക്കാരും ഹെല്‍മെറ്റ് ധരിച്ചേ വാഹനമോടിക്കാവൂ എന്ന് കോടതിയില്‍ വാദിക്കുകയും കോടതി അപ്രകാരം വിധി പുറപ്പെടുവിക്കുകയും ചെയ്തു. നല്ലത്; കോടതിയുടെ ഉദ്ദേശശുദ്ധിയെ മാനിക്കണം.
എന്നാല്‍ ഇതേപോലെ പൊതുജനങ്ങള്‍ പാലിക്കേണ്ട അനേകം വിധികള്‍ ഇതേ ഹൈക്കോടതി പുറപ്പെടുവിച്ചുണ്ട്. വേട്ടക്കാരായ പോലീസ് രാജാക്കന്മാര് എന്തുകൊണ്ട് അത്തരത്തിലുള്ള വിധികളിന്മേല് വേട്ടനടത്തുകയോ കുറ്റക്കാരെ ശിക്ഷിക്കുകയോ ചെയ്യാറില്ല എന്നുള്ളതാണ് ജനങ്ങളുടെ ചോദ്യം. പൊതുനിരത്തുകളില്‍ കഫം തുപ്പുകയോ കാറിത്തുപ്പുകയോ ചെയ്യരുതെന്ന് ഇതേ ഹൈക്കോടതിയുടെ വിധിയുണ്ട്. പൊതു നിരത്തിലിട്ട് സ്വകാര്യവ്യക്തിയുടെ ആവശ്യത്തിനോ സര്‍ക്കാര്‍ ആവശ്യത്തിനോ കരിങ്കല്ല് പൊട്ടിക്കരുതെന്ന് ഹൈക്കോടതി വിധിയുണ്ട്.
കവനമന്ദിരം പങ്കജാക്ഷന്, ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: