ശരീരം നിലനില്‍ക്കാനുള്ള കര്‍മങ്ങള്‍ ഉള്‍പ്പെടെയുള്ള സകല പ്രവൃത്തികളും (നിത്യം, നൈമിത്തികം, കാമ്യം) ഭഗവദാരാധനയായി ചെയ്ത് കര്‍മങ്ങളെ അകര്മമാക്കി മാറ്റേണ്ടതെങ്ങനെയെന്ന് അറിഞ്ഞവനാണ് പണ്ഡിതന് എന്ന് ജ്ഞാനികളും ഋഷികളും പറയുന്നു. ഈ യാഗം ചെയ്ത് ഞാന്‍ സ്വര്‍ഗം നേടും എന്ന സങ്കല്‍പ്പം-കാമ സങ്കല്‍പ്പം- ഉപേക്ഷിക്കണം.
ശ്രീകൃഷ്ണന്റെ അവതാരോത്സവം ആഘോഷിക്കുക തുടങ്ങിയ ഭഗവത് സംബന്ധമായ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ പോലും ഫലേച്ഛ ഉണ്ടായേക്കാം; അതുണ്ടാവരുത് എന്നാണ് നിംബാര്‍ക്കാചാര്യന്റെ അഭിപ്രായം. അങ്ങനെ പറയാനുള്ള കാരണമാണ്, ജ്ഞാനാഗ്നിദഗ്ദ്ധ കര്മാണംഎന്ന പദംകൊണ്ട് പറയുന്നത്. ആഗ്രഹസങ്കല്പ്പമില്ലാതെയും ഭഗവദാരാധനയായും കര്‍മങ്ങള്‍ ചെയ്താല്‍, അന്തഃകരണത്തിലെ കാമം (ആഗ്രഹം) തുടങ്ങിയ മാലിന്യം നീങ്ങും. അവിടെ ജ്ഞാനമാകുന്ന അഗ്നി കത്തി ജ്വലിക്കും. എന്താണീ ജ്ഞാനം?
ഭഗവാന് മാത്രമാണ് കര്‍മങ്ങളുടെ യഥാര്‍ത്ഥ കര്‍ത്തൃത്വം. ഞാന്‍ ഭഗവാന്റെ ദാസന് മാത്രമാണ്. ഭഗവാനെ സന്തോഷിപ്പിക്കുവാന്‍വേണ്ടി കര്‍മം ചെയ്യുന്നുവെന്നതാണ് തത്വജ്ഞാനം.
ആ ജ്ഞാനാഗ്നിയുടെ താപം (ചൂട്) ഏല്ക്കുകയാല് കര്‍മങ്ങളുടെ ഫലോത്പാദന ശക്തി നശിച്ചുപോകുന്നു. അതിനാല്‍ ഭാവിയില്‍ ചെയ്യുന്ന കര്‍മങ്ങളുടെ ശക്തിയും നശിക്കുന്നു. സസ്യങ്ങളുടെ വിത്തു തീയില്‍ വറുത്താല്‍, മുളക്കാനുള്ള ശക്തി നശിച്ചുപോകുമല്ലോ; അതുപോലെ.
വറുത്തവിത്തും വറുക്കാത്ത വിത്തും കണ്ടാല്‍ ഒരുപോലെ തോന്നാം. പക്ഷേ വറുത്ത വിത്തു നാട്ടാല് മുളയ്ക്കുകയില്ല എന്ന ഭേദമുണ്ട്. അതുപോലെ ഭഗവദ്ഭക്തന്റെ എല്ലാത്തരം കര്‍മവും ഭക്തനല്ലാത്തവന്റെ കര്‍മങ്ങളും കണ്ടാല്‍ ഒരുപോലെയിരിക്കും. ചെയ്യുന്ന രീതിയും ഒരുപോലെയിരിക്കും. ഭക്തന്റെ ഭഗവദര്‍പ്പിത കര്‍മം; പാപത്തിനോ പുനര്‍ജന്മത്തിനോ കാരണമാവുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: