പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ കാലാതീത ദാര്‍ശനികനായിരുന്നു, സാമൂഹ്യ ചിന്തകനും അസാധാരണ സംഘാടകനും ശ്രേഷ്ഠ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. ഉയര്‍ന്ന ചിന്തയും ലളിത ജീവിതശൈലിയുമുണ്ടായിരുന്ന അദ്ദേഹം ഭാരതരാഷ്ട്രീയ നഭസ്സിലെ സൂര്യതേജസാണിന്നും. ധാര്‍മ്മിക രാഷ്ട്രീയത്തിന്റെ പൂജകനായിരുന്ന അദ്ദേഹം,കാലാതീതമായ, ഏകാത്മ മാനവ ദര്‍ശനമെന്ന, പുരോഗാമിയായ ദര്‍ശനം അവതരിപ്പിച്ചു. ഭാരത സംസ്കാരം, മതം, ഭാരതീയത, ഐക്യം, അഖണ്ഡത, ജനാധിപത്യം, രാഷ്ട്രീയം, സാമൂഹ്യ ഘടന തുടങ്ങിയ മേഖലകളില്‍ ദീനദയാല്‍ജി അവതരിപ്പിച്ച കാഴ്ചപ്പാടുകളും നിലപാടുകളും അദ്ദേഹത്തിന്റെ എതിരാളികള്‍ പോലും ഇന്ന്, അവിതര്‍ക്കിതവും സാര്‍വകാലികവുമായ യാഥാര്‍ത്ഥ്യങ്ങളെന്ന്,അംഗീകരിക്കുന്നു.
ഇവയെല്ലാം ആഴത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ദര്‍ശനം സുവ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ദര്‍ശനത്തില്‍ ആദ്യത്തേത്, സ്വന്തം സംസ്കാരത്തില്‍ വിശ്വസിക്കുകയെന്നതാണ്. അദ്ദേഹം പറഞ്ഞിട്ടുണ്ട്, ” ഭാരതത്തില്‍ ജീവിക്കുന്ന, ഭാരതം മാതൃഭുമിയെന്നു മാനിക്കുന്നവര്‍ക്ക് പൊതുസ്വഭാവമുണ്ട്; അവരുടെ ജീവിതരീതി, കല, സാഹിത്യം, ദര്‍ശനം, എല്ലാം ചേര്‍ന്നതാണ് ഭാരത ദര്‍ശനം, അങ്ങനെ, ഭാരത ദേശീയതയുടെ അടിത്തറ സാംസ്കാരമാണ്. രാഷ്ട്രത്തിന്റെ ഏകതക്ക് സംസ്കാരത്തിലുള്ള വിശ്വാസം നിര്‍ണ്ണായകമാണ്.”
അതായത്, സംസ്കാരം ജീവിതരീതിയാണ്. ആഗോള കുടുംബം എന്ന സങ്കല്‍പ്പം ഭാരതീയ സംസ്കാരമാണ്, അതുകൊണ്ടാണ് ഭാരതത്തില്‍ എല്ലാ മതങ്ങളും ബഹുമാനിക്കപ്പെടുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. നൂറ്റാണ്ടു പഴക്കമുള്ള നമ്മുടെ ജീവിത ദര്‍ശനം വിശകലനം ചെയ്താല്‍, ദേശീയ മനസ്സ് എക്കാലത്തും ഐക്യത്തിനും തുല്യതക്കും വേണ്ടി ശ്രമിക്കുകയും അതില്‍ വലിയൊരളവ് വിജയിക്കുകയും ചെയ്തുവെന്ന് മനസ്സിലാക്കാമെന്ന്, ‘പാഞ്ചജന്യ’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം എഴുതി.
ഭൂമിയും മനുഷ്യരും സംസ്കാരവും വെവ്വേറെയാണെന്ന് നാമൊരുകാലത്തും ചിന്തിച്ചിട്ടില്ല, പകരം ഇവയുടെ ഐക്യത്തിന്റെ പ്രകടീകരണമാണ് നമ്മുടെ രാഷ്ട്രം എന്നുകണ്ടു. കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ, ഒരേ രക്തത്തിലും ധര്‍മ്മത്തിലുമുള്ളതാണ് രാജ്യമെന്ന, ഏകഭാരതമെന്ന വികാരം വേണമെന്ന് അദ്ദേഹം സങ്കല്പ്പിച്ചു. അദ്ദേഹം പറഞ്ഞു,”നമ്മുടെ ദേശീയതക്ക് അടിത്തറ ഭാരതമാതാവാണ്, ഭാരതം മാത്രമല്ല. അതില്‍നിന്ന് മാതാവ് മാറ്റിയാല്‍ ഭാരതം ഒരു ചെറുതുണ്ട് മണ്ണു മാത്രമാകും.”
ഭാരതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയം മൗലികമായിരുന്നു. ഭാരതത്തിന്റെ ആത്മാവറിയാന്‍, സാംസ്കാരിക കോണിലൂടെ കാണണം, രാഷ്ട്രീയമോ സാമ്പത്തികമോ ആയി മാത്രം പോരാ. ഭാരതത്തിന് ലോകത്തെ പഠിപ്പിക്കാനുള്ളത് നമ്മുടെ സാംസ്കാരിക സഹിഷ്ണുതയും കര്‍മ്മത്തിലും സേവനത്തിലുമൂന്നിയ ജീവിതവുമാണ് എന്നദ്ദേഹം പഠിപ്പിച്ചു.
ഭാരത സമ്പദ്രംഗത്തിന്റെ അടിത്തറ, എല്ലാവര്ക്കും ജോലി നടപ്പാക്കുന്നതിലൂടെയാണെന്ന് പണ്ഡിറ്റ്ജി ശക്തമായി വിശ്വസിച്ചു. അദ്ദേഹം പറഞ്ഞു, ”ജനാധിപത്യ രാജ്യത്ത് പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം വോട്ടവകാശം നല്‍കുന്നത് നിര്‍ബന്ധിതമായിരിക്കുന്നതുപോലെ, പുരോഗാമിയായ ജനാധിപത്യ വികസനത്തിന് എല്ലാവര്ക്കും തൊഴില്‍ ഉറപ്പാക്കേണ്ടതുണ്ട്. തൊഴില്‍ ജീവസന്ധാരണത്തിനുതകുന്നതാകണം, ഓരോരുത്തര്‍ക്കും അതു തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടാകണം. ഒരാള്‍ക്ക് അയാളുടെ ജോലിക്ക് അര്‍ഹമായ വിഹിതം കിട്ടുന്നില്ലെന്നായാല്‍, അതിനെ അടിമപ്പണിയായി കണക്കാക്കണം.”
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍, പണ്ഡിറ്റ് ദീനദയാല്‍ജിയുടെ സങ്കല്‍പ്പങ്ങള്‍ സഫലമാക്കാന്‍ പല പദ്ധതികള്‍ നടപ്പാക്കി. നൈപുണ്യ പദ്ധതി, പ്രധാന് മന്ത്രി മുദ്രാ ബാങ്ക് പദ്ധതി, സ്റ്റാര്‍ട് അപ് പദ്ധതി തുടങ്ങിയവ എല്ലാവര്ക്കും തൊഴിലെന്ന സങ്കല്പ്പത്തിലേക്കുള്ള വഴികളാണ്.
രാഷ്ട്രീയത്തിന്റെയും എല്ലാ സംവിധാനത്തിന്റെയും കേന്ദ്രബിന്ദു മനുഷ്യരാശിയായിരിക്കണമെന്ന് ദീനദയാല്‍ജി വിശ്വസിച്ചു. മുംബൈയിലെ ചരിത്രപ്രസിദ്ധ പ്രസംഗത്തില്‍, ഏകാത്മ മാനവ ദര്‍ശന സങ്കല്‍പ്പം അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: ”ലോക വിജ്ഞാനവും കാലാതിവര്‍ത്തിയായ നമ്മുടെ സമഗ്ര പാരമ്പര്യ ഘടനയുംകൊണ്ട്, പൗരാണിക ഭാരതത്തേക്കാള്‍ മികച്ചതും മഹത്തുമായ ഭാരതം നമുക്ക് സൃഷ്ടിക്കാനാകും. ഭാരതത്തില്‍ ജനിച്ച ഒരാള്‍ക്ക്, തന്റെ വ്യക്തിത്വത്തെ, മുഴുവന്‍ മാനവികതക്കു മാത്രമല്ല, വിശ്വമാകമാനം വളര്‍ത്തി, മനുഷ്യാവസ്ഥയില്‍നിന്ന് ദൈവസമാനനായി മാറാനാവും. ഇതാണ് ഭാരത സംസ്കാരത്തിന്റെ അന്തര്‍ധാരയും ആത്യന്തിക ദിവ്യതയും. ആഗോള മനുഷ്യന് നാല്ക്കവലയില് സ്തംഭിച്ചുനില്‍ക്കുമ്പോള്‍, ഇതാണ് നമ്മുടെ ദിവ്യദര്‍ശനം.”
ഇരുപതാം നൂറ്റാണ്ടിന്റെ ആ മഹദ് വ്യക്തിത്വത്തിന്, ദിവ്യവ്യക്തിത്വത്തിന്, ശ്രേഷ്ഠ ചിന്തകന്‍, ദേശപ്രേമിക്ക്, പണ്ഡിറ്റ് ദീനനയാല്‍ജിക്കുമുന്നില്‍ അദ്ദേഹത്തിന്റെ ജന്മവാര്ഷിക ദിനത്തില്‍ ഞാന്‍ ശിരസുനമിക്കുന്നു. ലോകത്തിന് ഭാരതസംസ്കാരത്തിന്റെ വെളിച്ചം പകരുന്ന, അദ്ദേഹത്തിന്റെ ആശയങ്ങളും ദര്‍ശനങ്ങളും പ്രചരിപ്പിക്കാനുള്ള കരുത്തിന് നമുക്ക് സര്‍വേശ്വരനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: