കോഴിക്കോട്: മഹാസമ്മേളനത്തില്‍ ജനലക്ഷങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ശ്രവിക്കാന്‍ ഉച്ച മുതല്ക്കേ കടപ്പുറത്തേക്ക് ജനപ്രവാഹമായിരുന്നു. ആറ് വടക്കന്‍ ജില്ലകളില്‍ നിന്നെത്തിയ ബിജെപി പ്രവര്‍ത്തകര്‍ കോഴിക്കോടിനെ കാവിക്കടലാക്കി. കാവിപതാകയും താമരയുമേന്തിയ പ്രവര്‍ത്തകര്‍ നഗരവീഥികളിലൂടെ ഒഴുകിയെത്തിയത് ഇതരസംസ്ഥാന പ്രതിനിധികളെ അത്ഭുതപ്പെടുത്തി. കോഴിക്കോടിന്റെ ചരിത്രത്തില്‍ ഇതുവരെയും കണ്ടിട്ടില്ലാത്ത സമ്മേളനത്തിനായിരുന്നു കടപ്പുറം സാക്ഷ്യം വഹിച്ചത്.
നരേന്ദ്ര മോദിയെയും എല്‍.കെ. അദ്വാനിയടക്കമുള്ള നേതാക്കളെയും ഒരു നോക്കു കാണാന്‍ ജനം തിക്കിതിരക്കി. ജനസാഗരത്തെ കണ്ട പ്രതിനിധികള്‍ പറഞ്ഞു, അത്ഭുതം. ഒരിക്കലും ഇത്രയധികം ആളുകളെ കണ്ടിട്ടില്ലെന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. മോദിയുടെയും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ചിത്രങ്ങള്‍ പതിച്ച ബലൂണുകള്‍ പാറിക്കളിച്ചു.
അഭിസംബോധന ചെയ്യാന്‍ മോദിയെത്തിയപ്പോള്‍ ഹര്‍ഷാരവത്തോടെയും മുദ്രാവാക്യം വിളിയോടെയുമാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ കട്ടൗട്ടുകളും താമരപ്പൂക്കളുമായി പ്രവഹിച്ച ജനം മൂന്നരക്കിലോമീറ്ററോളം നിറഞ്ഞു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: