ന്യൂദല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് രാഹ, നാവിക സേനാ ഉപമേധാവി വൈസ് അഡ്മിറല്‍ കരംബീര്‍ സിങ് എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. (നാവിക സേനാ മേധാവി സുനില്‍ ലാംബ സ്ഥലത്തില്ല.) ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ഉണ്ടായിരുന്നു.
ഉറി ആക്രമണത്തെത്തുടര്‍ന്നുണ്ടായ സ്ഥിതിവിശേഷമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. ഭാരതം തിരിച്ചടിക്കാന്‍ പൂര്‍ണമായും സജ്ജമാണെന്ന് പ്രധാനമന്ത്രിയുടെ വസതിയിലെ യുദ്ധമുറിയില്‍ നടന്ന യോഗത്തില്‍ സേനാ മേധാവികള്‍ അറിയിച്ചു. പാക്കിസ്ഥാന് നടത്തുന്ന ഒരുക്കങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും എല്ലാം വിശദമായി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ആക്രമണത്തിന് യുക്തമായ മറുപടി നല്കാന് എന്തു ചെയ്യാമെന്നതും ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: