ലക്നൗ: പുളകിത് ശര്‍മ്മ ബറേലിയില്‍ ഒരു സ്വകാര്യ കമ്പനിയുടെ മാര്‍ക്കറ്റിംങ് എക്സിക്യുട്ടീവാണ്. ശര്‍മ്മയുടെ വീട്ടില്‍ വലിയൊരു പെട്ടി നിറയെ പത്തു രൂപ നാണയമാണ്. കഴിഞ്ഞ രണ്ടുമൂന്നു മാസം കടയുടമകള്‍ നല്‍കിയതാണിവ. ഇവയിപ്പോള്‍ ശര്‍മ്മയ്ക്ക് വലിയ ബാധ്യതയാണ്.
ആരും പത്തു രൂപ നാണയം എടുക്കുന്നില്ല. പണമാണ്. കളയാനുമാവില്ല.
പ്രശ്നത്തിന്റെ കാരണം ലളിതം, പത്തു രൂപ നാണയം പിന്‍വലിച്ചെന്നും അത് ഇനി ആരുമെടുക്കില്ലെന്നും അതിന് നിയമസാധുതയില്ലെന്നും വാട്ട്സാപ്പില്‍ ആരോ മെസേജിട്ടു. അത് വാട്ട്സാപ്പിലും ഫേസ്ബുക്കിലും മെസഞ്ചറിലും എല്ലാം വ്യാപകമായി പടര്‍ന്നു കേറി. ഇതോടെ കടകളിലും വാഹനങ്ങളിലും ചന്തകളിലും പത്തു രൂപ നാണയമെടുക്കാതായി. പലയിടങ്ങളിലും പ്രശ്നം രൂക്ഷമാണ്.
ഒടുവില്‍ പിലിഭിത്ത് മജിസ്ട്രേറ്റ് ശനിയാഴ്ച ഉത്തരവിറക്കി, പത്തു രൂപ നാണയം രാജ്യത്തിന്റെതാണ്. അത് നിരസിക്കാന്‍ ആര്‍ക്കും അധികാരമില്ല. നാണയം കൈയിലിരിക്കുന്നയാള്‍ക്ക് പത്തു രൂപ നല്‍കുമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്യുന്നുമുണ്ട്. അതിനാല്‍, ഈ നാണയം വാങ്ങാന്‍ വിസമ്മതിക്കുന്നവര്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കും. മജിസ്ട്രേറ്റ് മസൂം അലി സര്‍വ്വറിന്റെ ഉത്തരവില്‍ പറയുന്നു. (ഇങ്ങനെ കേസ് എടുക്കാന്‍ ആര്‍ബിഐ നിയമവുമുണ്ട്)
രണ്ടു മൂന്നു മാസമായി യുപിയില്‍ പ്രശ്നം ഗുരുതരമാണ്. പത്തു രൂപ നാണയം മൂല്യമുള്ളതാണെന്ന് ഈ മാസം 20ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: