ദേശീയ സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ട് നടത്തിയ പ്രസംഗം ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. പാക്കിസ്ഥാന് ഭരണകൂടത്തെ കണക്കിന് കളിയാക്കി, ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നറിയിപ്പ് നല്കിയുമുള്ളതാണ് പ്രസംഗം.
ഉറി സംഭവത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, പാക്കിസ്ഥാനെ കാത്തിരിക്കുന്നത് ദയനീയ തോല്‍വിയാകുമെന്നും മുന്നറിയിപ്പ് നല്കി. പാക്കിസ്ഥാനിലെ ജനങ്ങളോടായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. പാക്കിസ്ഥാന് അയല്‍രാജ്യത്തോട് യുദ്ധം ചെയ്യുകയല്ല, അവിടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഭരണകൂടത്തിന്റെ പരാജയം മറച്ചുവയ്ക്കാനാണ് ഭീകരരെ പ്രോത്സാഹിപ്പിച്ച് അക്രമങ്ങളുണ്ടാക്കുന്നത്. ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും പാര്പ്പിടമില്ലായ്മയെയും ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തില്‍ ഭാരതത്തോട് മത്സരിക്കാന്‍ തയ്യാറുണ്ടോ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. പാക്കിസ്ഥാനില്‍ പല സ്ഥലത്തും സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാണ്. നിത്യവും സ്ഫോടനവാര്ത്തയാണ്. പാക്കധീന കശ്മീരിലും ബലൂചിസ്ഥാനിലും പക്ത്തൂണിലുമെല്ലാം പ്രശ്നങ്ങളാണ്. അതവസാനിപ്പിക്കാന്‍ കഴിയാത്തവര്‍ കശ്മീരിന്റെ പേരില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്.
അയല്ക്കാരന്റെ ഭീഷണികളെ നേരിടാന്‍ നമ്മുടെ സൈന്യം സജ്ജമാണ്. അവര്‍ക്ക് ആയുധമല്ല, ജനങ്ങളുടെ പിന്‍ബലമുണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആത്മവിശ്വാസവും അഭിമാനവും സൃഷ്ടിക്കുന്നതാണെന്ന് പറയേണ്ടതില്ല. സൈനികര്‍ മഞ്ഞും വെയിലും മഴയും അതിജീവിച്ചാണ് അതിര്‍ത്തിയില്‍ കഴിയുന്നത്. അവര്‍ക്ക് ആയുധം കളിപ്പാട്ടംപോലെയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, സൈന്യത്തിന് ശക്തി ജനങ്ങളുടെ പ്രാര്‍ത്ഥനയും ഐക്യദാര്ഢ്യവുമാണെന്നാണ് പറഞ്ഞത്.
ഉറിയില്‍ ബലിദാനികളായ 18 ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി വിരല്‍ചൂണ്ടിയത് പാക്കിസ്ഥാനുനേരെയാണെന്നതും എടുത്തുപറയേണ്ടതുണ്ട്. ഒരേസമയത്ത് സ്വാതന്ത്ര്യം ലഭിച്ചവരാണ് ഭാരതവും പാക്കിസ്ഥാനും. ഭാരതം വിവരസാങ്കേതികവിദ്യ വികസിപ്പിച്ച് കയറ്റുമതി ചെയ്യുന്നു. പാക്കിസ്ഥാന് കയറ്റുമതി ചെയ്യുന്നതാകട്ടെ ഭീകരരേയും. ഇതുവരെ പാക്കിസ്ഥാന് ചെയ്ത കാര്യങ്ങള്‍ മറക്കാനോ പൊറുക്കാനോ പറ്റുന്നതല്ലെന്ന നരേന്ദ്ര മോദിയുടെ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ലോകം മുഴുവന്‍ ഭാരതമാണ് ശരിയെന്ന് വിലയിരുത്തുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കേരളം പലതും അര്‍ഹിക്കുന്നുണ്ട്. കേന്ദ്രം ഇതിന് മുമ്പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാട്ടിയത്. അത് അവസാനിപ്പിക്കാന്‍ പോവുകയാണെന്നാണ് പ്രധാനമന്ത്രി പ്രസ്താവിച്ചത്. കേരളത്തിന്റെ ഏത് ആവശ്യവും അനുഭാവപൂര്‍വം പരിഗണിക്കുമെന്ന നരേന്ദ്ര മോദിയുടെ ഉറപ്പ് വെറും വാക്കാകുകയില്ല. ദൈവത്തിന്റെ സ്വന്തം നാടിന് മുന്തിയ പരിഗണന ലഭിക്കണമെന്നുതന്നെയാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. കേരളം ഭരിക്കുന്നവര്‍ യഥാസമയം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആവശ്യമുള്ള പദ്ധതികളേതെന്ന് മുന്‍ഗണന നല്കി സമര്‍പ്പിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവേണ്ടതാണ്.
ബിജെപി വികസനരേഖ സമര്‍പ്പിച്ചത് സ്വാഗതംതന്നെ. അതോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ ശ്രമവും കൂടിയേ തീരൂ. കേരളം ആവശ്യപ്പെടാതെതന്നെ നിരവധി പദ്ധതികള്‍ കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. അതിനായി കേരളവും മനസ്സുവയ്ക്കണം. കേരളകാര്യത്തിനായി കൂടുതല്‍ ശ്രദ്ധവയ്ക്കുന്ന പ്രധാനമന്ത്രി, ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള പ്രയത്നത്തിന് പ്രചോദനമായത് കേരളത്തില്‍നിന്നാണെന്നും എടുത്തുപറഞ്ഞിട്ടുണ്ട്. ബിജെപിയുടെ തത്വസംഹിതയായ ഏകാത്മ മാനവദര്‍ശനം പാര്‍ട്ടി അംഗീകരിച്ചത് കേരളത്തിലാണ്. സമാജത്തിന്റെ നീണ്ടനിരയിലെ ഒടുവിലെ അറ്റത്തുള്ളവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ മുന്‍ഗണന നല്‍കുന്നതാണ് ദീനദയാല്‍ജിയുടെ അന്ത്യോദയ പദ്ധതി. അത് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഏതായാലും സമഗ്ര മേഖലയിലും പരിവര്‍ത്തനവുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരില്‍നിന്നും കൂടുതല്‍ ജനോപകാരപ്രദവും രാജ്യരക്ഷാപരവുമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് നരേന്ദ്ര മോദിയുടെ വാക്കുകള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: