അമ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെയാണ് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയെ ജനസംഘത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
അമ്പതാണ്ടുകള്‍ക്കിപ്പുറം അതേ നഗരത്തില്‍തന്നെ ദീനദയാല്‍ജിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കായി നാം സമ്മേളിച്ചിരിക്കുകയാണ്. ജനസംഘത്തില്‍ നിന്നു ജനതാപാര്‍ട്ടിയായി മാറി. എന്നാല്‍ ദീനദയാല്‍ജി പകര്‍ന്നുനല്‍കിയ ചരൈവേതി എന്ന മന്ത്രവുമായി നാം മുന്നോട്ടുപോകുന്നു.
ദീനദയാല്‍ജിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ബദല്‍ രാഷ്ട്രീയം രാജ്യത്തിനാവശ്യമാണ്. ഭാരതീയ ജനസംഘത്തെ മനസ്സിലാക്കാന്‍ അന്നു പരാജയപ്പെട്ടവര്‍ ഇന്ന് ബിജെപിയെ മനസ്സിലാക്കുന്നതിലും പരാജയപ്പെടുകയാണ്. മതേതരത്വത്തെ വികൃതമായാണ് പലരും ഇന്ന് ചിത്രീകരിക്കുന്നത്.
മുസ്ലിങ്ങളെ ബഹിഷ്ക്കരിക്കുകയോ വേര്‍തിരിച്ച് നിര്‍ത്തുകയോ അല്ല വേണ്ടതെന്നും അവരെ പരിഷ്ക്കരിക്കുകയാണ് ചെയ്യേണ്ടതെന്നും ദീനദയാല്‍ജി പറഞ്ഞിട്ടുണ്ട്. മുസ്ലിങ്ങള്‍ വോട്ട് ബാങ്കിനുള്ള വസ്തുക്കളല്ല. അവരെ തുല്യരായി കാണുകയാണ് വേണ്ടതെന്നും ദീനദയാല്‍ജി പറഞ്ഞിട്ടുണ്ട്. ഇതാണ്, മുസ്ലിങ്ങളെ അടക്കം എല്ലാവരെയും തുല്യരായി കാണുന്നതാണ് ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും നയം.
സമൂഹത്തിലെ അന്തിമ വ്യക്തിയില്‍ വരെ എത്തിച്ചേരുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയശേഷം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ തന്നെ സര്‍ക്കാര്‍ ദരിദ്രര്‍ക്കൊപ്പമാണെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന റോഡിന്റെ പേര് ജനകല്യാണ്‍ മാര്‍ഗ് എന്നാക്കി തീര്ത്തതുള്പ്പെടെ നല്കുന്ന സന്ദേശം പാര്‍ട്ടിയും സര്‍ക്കാരും പാവപ്പെട്ടവര്ക്കൊപ്പമാണെന്നതാണ്.
ബിജെപിയെ മികച്ച കേഡര്‍ പാര്ട്ടിയുമാക്കണം. അതേസമയം ബഹുജന സ്വാധീനമുള്ള പാര്ട്ടിയുമാക്കിത്തീര്ക്കണം. കേഡര്‍ സംവിധാനവും ബഹുജനാടിത്തറയും ഒരേപോലെ ശക്തമാക്കേണ്ടതുണ്ട്. പാര്‍ട്ടി അംഗങ്ങളായ 11 കോടിപേരെ മികച്ച കേഡര്‍മാരാക്കി തീര്‍ക്കണം. ഇതുവഴി ഭാരതത്തിന്റെ രാഷ്ടീയ രംഗത്തിന്റെ മുഖച്ഛായ മാറ്റാനാകും. ഈ ലക്ഷ്യത്തിനായി ദീനദയാല്‍ജി ജന്മശതാബ്ദി വര്‍ഷത്തില്‍ എല്ലാ പ്രവര്‍ത്തകരും നേതാക്കളും കുറച്ചു കാലത്തേക്ക് മുഴുവന്‍ സമയ പ്രവര്‍ത്തകരായി മാറണം.
മൂന്നുമാസമോ ആറുമാസമോ ഒരുവര്‍ഷം മുഴുവനോ പാര്‍ട്ടിക്കുവേണ്ടി പൂര്‍ണ്ണ സമയ പ്രവര്‍ത്തകരായി മാറണം.
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിഷ്ക്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമാകുകയാണ്. വലിയ ചെലവ് വരുന്ന നിലവിലെ രീതിക്ക് മാറ്റംവരുത്തണമെന്ന് രാഷ്ട്രീയ നേതാക്കളടക്കം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. മഥനം ചെയ്തുചെയ്ത് അമൃത് ലഭിക്കുക തന്നെ ചെയ്യും.
സ്വാതന്ത്ര്യലബ്ദിക്ക് ശേഷം രാഷ്ട്രീയത്തിന്റെ നിലവാരം വലിയ തോതില്‍ ഇടിയുന്നതായി കാണാന്‍ സാധികും. ഇത് ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ആദര്‍ശത്തില്‍ ഉറച്ചുനില്ക്കാന് ബിജെപിക്ക് സാധിച്ചു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ ബാധിച്ച അസുഖം പടര്‍ന്നുപിടിക്കാതെ ശ്രദ്ധിച്ചു മുന്നോട്ടുപോകണം.
ഭാരതത്തിന്റെ ഒരു പ്രദേശം വികസിച്ചില്ലെങ്കില്‍ ഭാരതം വികസിച്ചില്ല എന്നാണര്‍ത്ഥം. യുവാക്കള്‍ ധാരാളമുള്ള ഭാരതത്തിന്റെ സ്വപ്നങ്ങളിലും യൗവനം ആവശ്യമാണ്. യുവത്വത്തിന്റെ വേഗതവും ഭാരതത്തിനാവശ്യമാണ്.
ആഗോള താപനം തടയാന്‍ ലക്ഷ്യമിട്ട് പാരിസ് ഉച്ചകോടിയിലെ തീരുമാനങ്ങളെ രാജ്യം സ്വാഗതം ചെയ്യുകയാണ്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കോപ്പന്‍ഹേഗന്‍ ഉടമ്പടിയില്‍ ഭാരതം ഒപ്പുവെയ്ക്കും.
മാധ്യമങ്ങളുടെ ശ്രദ്ധയ്ക്കായി ഒരുകാര്യം പറയുകയാണ്. കേരളത്തിലെ കൊലപാതക രാഷ്ട്രീയമാണ് ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കേണ്ട വിഷയം. രാഷ്ട്രീയത്തില്‍ കൊലപാതകങ്ങള്‍ നടത്താന്‍ ആരും തയ്യാറാവരുത്. വത്യസ്ത പ്രത്യയശാസ്ത്രം പിന്തുടരുന്നവരെ ആക്രമിക്കുന്നത് ജനാധിപത്യ മാര്‍ക്ഷമല്ല.
കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ എല്ലാ മാധ്യമങ്ങളും കാണേണ്ടതാണ്. അങ്ങു ദല്‍ഹിവരെ അക്രമ രാഷ്ട്രീയത്തില്‍ ചര്‍ച്ച നടക്കണം. മനുഷ്യാവകാശ ലംഘനങ്ങള്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തേണ്ടതുണ്ട്. എന്തിനാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് ബുദ്ധിജീവികളടക്കം ചര്‍ച്ചചെയ്യണം. കൊലപാതക രാഷ്ട്രീയക്കാരെ നാം വെറുതെ വിടില്ല.
മുഴുവന്‍ ഭാരതവും കേരളത്തിലെ കാര്യകര്‍ത്താക്കള്‍ക്കൊപ്പം ഇക്കാര്യത്തില്‍ നിലയുറപ്പിക്കുകയാണ്. ഉച്ചഭക്ഷണ സമയത്ത് ഒരു പ്രവര്ത്തകന് എന്റെ അടുത്തെത്തി. അക്രമത്തിനിരയായി മൂന്നുമാസത്തോളം മരണത്തെ മുഖാമുഖം കണ്ട് കിടന്ന ശേഷം രക്ഷപ്പെട്ടതാണ് പ്രവര്ത്തകന്. ഇതൊന്നും വിവരിക്കാന്‍ വാക്കുകള്‍ മതിയാകുന്നില്ല. കൗണ്‍സിലിനുശേഷം രാജ്യം മുഴുവനും, എല്ലാ സംസ്ഥാനങ്ങളിലും കേരളത്തിലെ അക്രമങ്ങള്‍ ചര്‍ച്ചചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: