പൂര്‍ണ്ണവിശ്വാസത്തില്‍ ചോദ്യങ്ങളില്ല. വിശ്വാസമില്ലെങ്കില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അര്‍ത്ഥവുമില്ല. പിന്നെങ്ങനെയാണ് ഉത്തരങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടാവുക? നിങ്ങളെ സംരക്ഷിക്കുന്ന, നയിക്കുന്ന ഒരാളുണ്ടെന്ന് വിശ്വാസമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ജ്യോത്സ്യനെ തേടി പോകുന്നത്? കര്‍ണാകട എക്സ്പ്രസില്‍ യാത്രചെയ്തുകൊണ്ടിരിക്കെ ഓരോ സ്റ്റേഷനെത്തുമ്പോഴും ‘ഈ ട്രെയിന്‍ എവിടേയ്ക്കാ പോകുന്നത്?’ എന്നു ചോദിക്കേണ്ട ആവശ്യമുണ്ടോ?
വിശ്വാസം എന്നത് വിശ്വാസമാണ്. അത് ഒരിക്കലും അന്ധമാകുന്നില്ല. അന്ധവിശ്വാസം എന്ന് നിങ്ങള്‍ വിളിക്കുന്നത് ഒരിക്കലും വിശ്വാസമല്ല.അറിവില്ലായ്മയുടെ അന്ധതയാണ്. നിശ്വാസം നഷ്ടപ്പെടുമ്പോള്‍ അന്ധതയുണ്ടാകുന്നു. വിശ്വസിക്കുന്ന ഒന്നിനെക്കുറിച്ചറിയാന് ബാഹ്യസഹായം എന്തിനാണ്? ഈശ്വരനെ വിശ്വസിക്കുന്നുവെങ്കില്‍ മറ്റുള്ളവരുടെ ഉത്തരമെന്തിനാണ്? ഈശ്വരനും ആത്മാവും ഒന്നും ചോദ്യോത്തരപംക്തിയിലൂടെ കണ്ടെത്താന്‍ കഴിയുന്നവയല്ല.
കുഞ്ഞിന് അമ്മയെ പൂര്‍ണ്ണവിശ്വാസമാണ്. അമ്മയെ കൂടുതല്‍ അറിയാനായി മറ്റാരുടേയും ഉത്തരങ്ങള്‍ ആരായുന്നില്ല. അതാണ് വിശ്വാസം. അറിവ്/ജ്ഞാനം അപഗ്രഥിക്കാനാവുന്ന ഒന്നാണ്. എന്നാല്‍ ‘വിശ്വാസം’ അപഗ്രഥിക്കാന്‍ കഴിയുന്നതല്ല. വിശ്വാസം എന്നത് വിഭജിക്കപ്പെടാത്ത, വിശ്രാന്തമായ ആത്മാവിന്റെ അവസ്ഥയാണ്.
രാത്രി – വിശ്രമവും സമാധാനവും പ്രദാനം ചെയ്യുന്നു. എല്ലാ രാത്രികളിലും നാം വിശ്രമിക്കുന്നു. ധ്യാനം പോലെ ശാന്തസുന്ദരമായ വിശ്രമം നാം അനുഭവിക്കുന്നു. ഇതുപോലെ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മാര്‍ച്ച്-ഏപ്രില്‍, സെപ്തംബര്‍-ഒക്ടോബര്‍ എന്നീ മാസങ്ങളില്‍ ആത്മീയ പുനരുജ്ജീവനത്തിനായി ധ്യാനിച്ചുകൊണ്ട് മൗനത്തിലിരുന്നുകൊണ്ട് സൗഖ്യം അറിയുന്നത് നല്ലതാണ്. നവരാത്രി വേളയില്‍, ചാന്ദ്രപ്രഭാവത്തില് നമുക്ക് കൂടുതല്‍ ധ്യാനിക്കുവാന്‍ സാധിക്കുന്നു. ചന്ദ്രന് നമ്മുടെ മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. നവരാത്രി ഏറെ പ്രത്യേകതകളുടെ കാലമാണ്. ദേവീമാതാവിനെ ധ്യാനിച്ച് പൂജ, യജ്ഞം, ജപം തുടങ്ങിയ നിരവധി സാധനാരീതികളിലൂടെ നാം തേടുന്നത് പൂര്‍ണ്ണ ശാന്തിയാണ്, ആനന്ദമാണ്.
ഓരോ വ്യക്തിയും അനുഷ്ഠിക്കുന്ന സാധന ഒന്നിച്ച്, ഒരിടത്ത് സംഭവിക്കുമ്പോള്‍ അത് യജ്ഞമായി മാറുന്നു. കൂട്ടായ പ്രാര്‍ത്ഥനയിലൂടെ ഫലം ഏറെ മടങ്ങാകുന്നു. വേഗത്തില്‍ ഫലം കിട്ടുന്നു. സമൂഹസാധനയ്ക്ക് ബോധത്തെ വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുന്നു.
ദുരനുഭവങ്ങളകറ്റി കൂടുതല്‍ പോസറ്റീവ് ഊര്‍ജ്ജം പ്രസരിപ്പിക്കുവാനായി യജ്ഞങ്ങള്‍ പൗരാണികകാലം മുതല്‍ നടത്തിവരുന്നു. പ്രപഞ്ചശുദ്ധീകരണം, വ്യക്തിശുദ്ധീകരണം, ആത്മീയവിമലീകരണം എന്നിവ ഇതിലൂടെ സംഭവിക്കുന്നു.
ഈശ്വരീയത എന്നാല്‍ ഊര്‍ജ്ജമാണ് – പരിപാവനവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുമുള്ള ഊര്‍ജ്ജം മന്ത്ര തന്ത്ര യന്ത്രങ്ങളിലൂടെ ഈ ഊര്‍ജ്ജശക്തിയെ സൂക്ഷ്മത്തില്‍നിന്നും സ്ഥൂലത്തിലേക്കു കൊണ്ടുവരുന്ന നാളുകളാണ് നവരാത്രിക്കാലം. ദൈവീക ഊര്‍ജ്ജം ഭൂമിതത്വത്തെ സ്പര്‍ശിക്കുമ്പോള്‍ ബാഹ്യാന്തരീക്ഷവും ആന്തരികാന്തരീക്ഷവും പവിത്രമാക്കപ്പെടുന്നു. യജ്ഞത്തില്‍ പങ്കെടുക്കുന്നവരിലും അവിടത്തെ പ്രകൃതിയിലും ഇതിന്റെ പ്രഭാവം പ്രകടമാകുന്നു.
യജ്ഞം പ്രധാനമായും മൂന്നു ഘടകങ്ങളാല്‍ വിശിഷ്ടമാണ്.
ദേവപൂജ – ദേവഗുണങ്ങളെ അറിഞ്ഞും അനുഭവിച്ചും ആദരിച്ചും നടത്തുന്ന ആരാധനയാണിത്.
സംഗതികരണ – സൃഷ്ടിയിലെ പഞ്ചഭൂതങ്ങളെ സമന്വയിപ്പിച്ച് സകലരുടേയും ഉന്നമനത്തിനുവേണ്ട സാഹചര്യത്തിന്റെ വേഗത വര്‍ദ്ധിക്കുന്നു.
ദാനം – അനുഗ്രഹീതരായവര്‍ യജ്ഞഫലം പങ്കുവയ്ക്കുന്നു.
ആരോഗ്യം, ആനന്ദം, അഭിവൃദ്ധി, തടസ്സനിവാരണം തുടങ്ങി വെവ്വേറെ ലക്ഷ്യങ്ങള്‍ക്കായി യജ്ഞങ്ങള്‍ നടത്താറുണ്ട്. വിവിധ പൂജാരീതികളിലൂടെ സല്ഫലസിദ്ധിക്കായി സംഘടിതമായി പ്രാര്‍ത്ഥിക്കുന്നു. ഒത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥന, ജപം, ധ്യാനം, അറിവുപങ്കിടല്‍, ഭജന ഇവയെല്ലാം സത്വഗുണം വര്‍ദ്ധിപ്പിക്കുന്നു. ഇത് യജ്ഞതുല്യമാണ്. ഇന്നത്തെ ലോകത്ത് ഈ രീതി അനിവാര്യമാണ്.
ഒരു ട്രാന്സിസ്റ്ററിനുള്ളില് ലോഹത്തകിടില്‍ ആലേഖനം ചെയ്ത സര്‍ക്യൂട്ട് ഡയഗ്രം കാണാം. നമ്മുടെ സെല്‍ഫോണ്‍ ചിപ്പിലും ഇതുണ്ട്. അവയുടെ സഹായത്താല്‍ ശരിയായ പ്രവര്‍ത്തനത്തിലൂടെയാണ് നാം ഇത് ഉപയോഗിക്കുന്നത്. പ്രപഞ്ചത്തില്‍ ഊര്‍ജ്ജത്തിന്റെ സഞ്ചാരത്തിനായി, ഒഴുക്കിനായി ഇത്തരം ഡയഗ്രം ആലേഖനം ചെയ്തിട്ടുണ്ട്. പൗരാണികകാലത്തെ ജ്ഞാനികള്‍ അവയെ ‘യന്ത്രങ്ങള്‍’ എന്ന് നാമകരണം ചെയ്തു. അവര്‍ ഇതേക്കുറിച്ച് നന്നായി മനസ്സിലാക്കിയിരുന്നു.
കമ്പ്യൂട്ടറിനു മുമ്പിലിരുന്ന് സൗണ്ട് റെക്കോര്‍ഡിങ്ങ് ശ്രദ്ധിച്ചാല്‍ നമുക്ക് ചില പ്രത്യേക ഡയഗ്രം അതില്‍ ഉണ്ടായിവരുന്നത് കാണാന്‍ കഴിയും. ശരിയല്ലേ? ശബ്ദതരംഗങ്ങള്‍ക്കനുസരിച്ച് ഊര്‍ജ്ജം വിവിധ പാറ്റേണുകളില്‍ സഞ്ചരിക്കുന്നു. പൗരാണികകാലത്തെ ജ്ഞാനികള്‍ ഈ ശബ്ദതരംഗങ്ങളുടെ സഞ്ചാരവീഥി മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. ഇവ പില്ക്കാലത്ത് വിവിധ യന്ത്രരൂപങ്ങളായിട്ടും ചക്രരൂപങ്ങളായിട്ടും നാം ഉപയോഗിക്കുന്നു. ഇവയില്‍നിന്നും വന്‍തോതില്‍ ഊര്‍ജ്ജപ്രസരണം നടക്കുന്നതായി ശാസ്ത്രീയപഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: