തിരുവനന്തപുരം: കൊയിലാണ്ടി എം.എല്‍.എ കെ.ദാസനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സ്വാശ്രയ പ്രവേശനം ചര്‍ച്ച ചെയ്യപ്പെടണമെന്ന അടിയന്തിര പ്രമേയത്തിനും അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു. ഇതിനു ശേഷമാണ് ബഹിഷ്കരണം ഉണ്ടായത്.
ദാസനെ മര്‍ദ്ദിച്ചതില്‍ സഭ പിരിയുന്നതിന് മുമ്പ് വിശദീകരണം നല്‍കാമെന്ന് നേരത്തെ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി വിശദികരണം നല്കി. എന്നാലിതില്‍ പ്രതിപക്ഷം തൃപ്തരായില്ല. പഴയ വിശദീകരണത്തിന്റെ ആവര്‍ത്തനം മാത്രമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ എം.എല്‍..എ കെ.ദാസന്റെ വൂണ്ട് സര്‍ട്ടിഫിക്കറ്റിലെ മൊഴിയും എം.എല്‍.എ നല്കിയ മൊഴിയും വ്യത്യസ്തമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം എം.എല്‍.എ സഭയില്‍ പറഞ്ഞത് അനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്നായിരുന്നു പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്രതിഷേധത്തിന് ശേഷം പിന്നീട് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിക്കുകയായിരുന്നു.
പിറവം ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകളുമായി രഹസ്യകരാറില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എം.എ. ബേബി ആരോപിച്ചു. ഇതിന് പ്രത്യുപകാരമായാണ് സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാര്‍. പുതിയ കരാറിലൂടെ 4 കോടി 28 ലക്ഷം രൂപയാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് അധികമായി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്നും ബേബി പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ ക്വാട്ടയിലുള്ള എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ വഹിക്കുമെന്ന് അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. അഞ്ചു വര്‍ഷം വിദ്യാഭ്യാസ വകുപ്പ് ഭരിച്ച് കുളമാക്കിയ എം.എ.ബേബിക്ക് ഇതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു വര്‍ഷം ഭരിച്ചിട്ട് ഒരു എസ്.സി, എസ്.ടി വിദ്യാര്‍ഥിക്കു പോലും സ്വകാര്യ സ്വാശ്രയ കോളജില്‍ പ്രവേശനം നല്കാന് കഴിയാത്തവരാണ് ഇപ്പോള്‍ എതിര്പ്പുമായിവരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്‍.ആര്.ഐ ക്വാട്ടയില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനം കൊണ്ട് സര്‍ക്കാരുമായി ധാരണയിലെത്തിയ ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജുകളിലെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് വേണ്ടി ഫണ്ട് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: