കൊച്ചി: പെട്രോള്‍ വിലവര്‍ധനവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറെ ലാഭകരമാണ്. അതുകൊണ്ടുതന്നെ വിലവര്‍ധനവ് സര്‍ക്കാരുകള്‍ തത്വത്തില്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഓരോ വിലവര്‍ധനവിലും നികുതിയിനത്തില്‍ ഖജനാവില്‍ ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് കോടി രൂപയാണ്. ഈ നികുതികള്‍ കുറയ്ക്കാനാകട്ടെ സര്‍ക്കാരുകള്‍ തയ്യാറുമല്ല.
(ഒന്നാം ഭാഗം – സ്വകാര്യകമ്പനികള്‍ കോടികള്‍ കൊയ്യുന്നു. ദുരിതം ജനങ്ങള്‍ക്ക്)
ക്രൂഡ് ഓയിലിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ അമ്പത് ശതമാനത്തിലേറെ വിവിധ നികുതികളും കമ്പനികളുടെ ലാഭവുമാണ് പെട്രോളിന് ഈടാക്കുന്നത്. ക്രൂഡ് ഓയിലിന്റെ 54.1 ശതമാനമാണ് കമ്പനികളുടെ വരുമാനം. 4.3 ശതമാനം കസ്റ്റംസ് തീരുവ. 23.3 ശതമാനം എക്സൈസ്, കേന്ദ്ര ലെവികള്‍. 16.3 ശതമാനം സംസ്ഥാന നികുതി. 1.5 ശതമാനം ഡീലര്‍മാരുടെ കമ്മീഷന്. ഇങ്ങനെ 31 രൂപയാണ് ക്രൂഡ് ഓയില്‍ വിലയെങ്കില്‍ അത് വിപണിയിലെത്തുമ്പോള്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടത് 63.37 രൂപയാണ്. ഏതാണ്ട് യഥാര്‍ത്ഥ വിലയുടെ ഇരട്ടിയേക്കാള്‍ കൂടുതല്‍.
അഡ്മിനിസ്ട്രേറ്റീവ് പ്രൈസ്മെക്കാനിസം (എപിഎം) നിലവിലുണ്ടായിരുന്ന സമയത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലവര്‍ധിക്കുന്ന അവസരത്തില്‍ കമ്പനികള്‍ക്ക് ഉണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കാണുന്നതിനായിട്ടാണ് ഇത്രയും വലിയ നികുതി ഏര്‍പ്പെടുത്തിയത്. വിലവര്‍ധനവ് ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുവാന്‍ സാധിക്കുന്നതോടെ നാണയപ്പെരുപ്പം നിയന്ത്രിക്കുവാനും സര്‍ക്കാരിന് കഴിയുമായിരുന്നു.
എന്നാല്‍ എപിഎം സമ്പ്രദായം മാറി ഓയില്‍ കമ്പനികള്‍ക്ക് വിലനിര്‍ണയാവകാശം നല്‍കിയെങ്കിലും നികുതിഘടന മാറ്റുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓയില്‍ പൂളിലെ നഷ്ടം ഇല്ലാത്ത സാഹചര്യത്തില്‍ നികുതി കുറയ്ക്കാതെ കൊടിയ വഞ്ചനയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്തുടരുന്നത്. വിലവര്‍ധനവിന് അനുപാതമായി ലഭിക്കുന്ന അധിക വരുമാനംപോലും ഒഴിവാക്കി ജനങ്ങളുടെ ഭാരം കുറയ്ക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളാണ് മൂന്ന് എണ്ണക്കമ്പനികളുമെന്നതിനാല് ലാഭമായാലും നഷ്ടമായാലും സര്‍ക്കാരിനാണ് അതിന്റെ ഗുണവും ദോഷവും.
അതേസമയം അമേരിക്കപോലുള്ള വികസിത രാഷ്ട്രങ്ങളില്‍പ്പോലും ഇന്ത്യയുടെ അത്രയും നികുതി പെട്രോളിന് ഈടാക്കുന്നില്ല. അതുകൊണ്ടുതന്നെ വലിയ വിലക്കുറവ് അവിടെയുണ്ട്. കമ്പനികളുടെ വിലനിര്‍ണയത്തിന്റെ ഗുണഫലം അമേരിക്കയില്‍ പ്രകടമാണ്. മൊബെയില്‍ കമ്പനികള്‍ മത്സരിക്കുന്നതുപോലെയാണ് അവിടെ ഓയില്‍ കമ്പനികളുടെ മത്സരം. ഇത് ഉപഭോക്താവിന് ഏറെ പ്രയോജനം ചെയ്യുന്നു. സമീപ രാജ്യങ്ങളിലെല്ലാംതന്നെ ഇന്ത്യയേക്കാള്‍ കുറവ് വിലയാണ് പെട്രോളിനുള്ളത്. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വാറ്റ് സമ്പ്രദായം കൊണ്ടുവന്നപ്പോള്‍ പെട്രോളിന് മാത്രം വ്യത്യസ്തമാക്കിയതും ഈ തട്ടിപ്പിനായിരുന്നു.
അതേസമയം ഡീസലിന്റെ കാര്യത്തിലാകട്ടെ സബ്സിഡിയുള്ളതുകൊണ്ട് ഇതിന്റെ പ്രയോജനം ചൂഷണം ചെയ്യുന്നത് വിദേശകപ്പലുകളാണ്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുന്ന വിദേശകപ്പലുകള്‍ ഒരേസമയം 60,000 കൂടുതല്‍ ലിറ്റര്‍ ഡീസല്‍ കണ്‍സ്യും ചെയ്യുന്നു. 4,50,000 മൊബെയില്‍ ടവറുകളില്‍ ഉപയോഗിക്കുന്നതും ഇതേ ഡീസലാണ്. ഇക്കാര്യത്തില്‍ ഒരുതരംതിരിവോ മാനദണ്ഡമോ ഉണ്ടാക്കുവാനായിട്ടില്ല.
അതുപോലെ പെട്രോളിയം കമ്പനികള്‍ നഷ്ടത്തിലാണെന്ന വാദം തികച്ചും തെറ്റാണ്. ഏറ്റവും വലിയ ഓയില്‍ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ 2009-10 വര്‍ഷത്തെ ലാഭം പതിനായിരം കോടിയിലേറെയാണ്. സകല ധൂര്ത്തുക്കള്ക്കും ശേഷമാണ് ഇത്രയേറെ ലാഭമെടുക്കുന്നത്.
എല്ലാ മേഖലകളിലും കമ്പ്യൂട്ടറൈസേഷന് വരികയും ജീവനക്കാരുടെ എണ്ണം കുറയുമ്പോള്‍ ഓയില്‍ കമ്പനികളില്‍ ജീവനക്കാരുടെ എണ്ണം കൂടുകയാണ്. എണ്ണക്കമ്പനികളില്‍ 2005 ല്‍ 40628 ജീവനക്കാരുണ്ടായിരുന്നെങ്കില്‍ 2010 ല്‍ 41387 ആയി വര്‍ധിച്ചു. ആധുനികവല്‍ക്കരണത്തിന്റെ യാതൊരു ഗുണവും കമ്പനികള്ക്കുണ്ടായിട്ടില്ല.
ഏറ്റവും വലിയ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 34,353 ഉദ്യോഗസ്ഥരുണ്ട്. ഇതില്‍ 14,644 പേര് ഓഫീസര്‍ ഗ്രേഡിലുള്ളവരാണ്. ഏതാണ്ട് 800 കോടി രൂപയാണ് ഓഫീസര്‍മാരെ മാത്രം പോറ്റാന്‍ ഐഒസിക്ക് ശമ്പളയിനത്തില്‍ വേണ്ടിവരുന്നത്.
മൂന്ന് എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമാണെങ്കില്‍ പരസ്പരം മത്സരിച്ചാണ് പരസ്യങ്ങള്‍ക്കായി കോടികള്‍ വലിച്ചെറിയുന്നത്. ഇന്ത്യയില്‍ ആരുംതന്നെ ബ്രാന്‍ഡ് അടിസ്ഥാനത്തില്‍ പെട്രോള്‍ വാങ്ങാറില്ല. കേരളത്തിലാകട്ടെ കൊച്ചിന് റിഫൈനറീസില്നിന്നും ശുദ്ധീകരിച്ച ഒരേ പെട്രോളാണ് മൂന്ന് കമ്പനികളും വാങ്ങി വിതരണം ചെയ്യുന്നത്.
ഐഒസിക്ക് മാത്രം 55 തരം മാധ്യമപരസ്യങ്ങള്‍, റോഡ് ഷോ എന്നിവയ്ക്ക് പുറമെ സ്പോണ്‍സേഡ് പരിപാടികളുമുണ്ട്. വിവിധ ഏജന്‍സികള്‍ വഴി കോര്‍പ്പറേറ്റ് പരസ്യങ്ങള്‍-11, ഓട്ടോ ഗ്യാസ്-5, എക്സ്ട്രാ റിവാര്‍ഡ്-6, എക്സ്ട്രാ മെയില്‍-2, എക്സ്ട്രാ പ്രീമിയം-4, എക്സ്ട്രാ കീയര്‍-6, എക്സ്ട്രാ പവര്‍-7, സെര്‍വോ ലൂബ്രിക്കന്റ്സ് -8, ഊര്‍ജസംരക്ഷണം-5 എന്നിങ്ങനെയാണ് പരസ്യങ്ങളുടെ എണ്ണം. 2009 ല്‍ സുവര്‍ണജൂബിലി ഐഒസി ആഘോഷിച്ചത് കോടികള്‍ പൊടിപൊടിച്ച് വര്‍ണാഭമായ പരസ്യങ്ങളോടെ ആര്‍ഭാടമായിട്ടായിരുന്നു. ഈ ധൂര്‍ത്ത് അവസാനിപ്പിച്ചാല്തന്നെ നൂറുകണക്കിന് കോടി രൂപയാണ് കമ്പനിക്ക് ലാഭിക്കാവുന്നത്.
അതുപോലെ വടക്കേ ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് ഡീസല്‍ പമ്പ്സെറ്റ്, ട്രാക്ടര്‍ എന്നിവയ്ക്കായി കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത കിസാന്‍കേന്ദ്ര പോലുള്ള ആശയങ്ങള്‍ എണ്ണക്കമ്പനികള്‍ ദുരുപയോഗം ചെയ്യുകയാണ്. ഇതിന്റെ മറവിലാണ് സംസ്ഥാനത്തെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഒട്ടും അനുയോജ്യമല്ലാത്ത പ്രദേശങ്ങളില്‍ കമ്പനികള്‍ മത്സരിച്ച് പമ്പുകള്‍ അനുവദിച്ച് അനാരോഗ്യകരമായ മത്സരം നടത്തി നഷ്ടമുണ്ടാക്കുന്നു. നഷ്ടത്തിന്റെ ശതമാനം ഉയരുവാന് സാഹചര്യമൊരുക്കുകയും ചെയ്യുന്നു. പല പമ്പുകളും പിന്നീട് അടച്ചുപൂട്ടുകയും ചെയ്യുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന പമ്പുകളുടെ കാര്യത്തില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നതെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു. ഒരു വില്‍പ്പന സാധ്യതയും ഇല്ലാത്ത സ്ഥലങ്ങളില്‍ പമ്പ് അനുവദിക്കുകയും ഏറ്റവും പഴകിയ മെഷിനറികള്‍ നല്കി തട്ടിക്കുകയും ചെയ്യുന്നു. ഇതിന് ചുറ്റുവട്ടത്ത് മറ്റ് കമ്പനികള്‍ പമ്പുകള്‍ ആരംഭിക്കുകയും ചെയ്യും. ഫലത്തില്‍ പട്ടികവിഭാഗക്കാര്‍ക്ക് അനുവദിക്കപ്പെട്ട പമ്പുകള്‍ പൂട്ടിപ്പോവുകയും ചെയ്യുന്നു. നഷ്ടത്തിലായി ആത്മഹത്യ ചെയ്തവര്‍ വരെയുണ്ടെന്ന് ഡീലേഴ്സ് അസോസിയേഷന് പറയുന്നു.
പമ്പുകള്‍ അനുവദിക്കുമ്പോള്‍ ടെണ്ടര്‍ തുകകള്‍ കൂട്ടിക്കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നതത്രേ. അതുപോലെ പമ്പുകളില്‍ സ്ഥാപിക്കുന്ന മെഷിനറികളെല്ലാം വിദേശങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുവാനാണ് കമ്പനികള്‍ക്ക് താല്‍പ്പര്യം. ഇതിലൂടെ മറിയുന്നതും കോടികളാണ്. ഇതിന്റെയെല്ലാം ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നതാകട്ടെ വിലവര്‍ധനവിലൂടെ സാധാരണ ജനങ്ങളും.
അടിക്കടിയുള്ള പെട്രോളിന്റെ വിലവര്‍ധനവ് പമ്പുടമകളെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് ദേശീയ ജോയിന്റ് സെക്രട്ടറിയും കേരളാ സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ആര്.ശബരീനാഥ് പറയുന്നു.
പെട്രോളിന് പമ്പ് ഉടമകള്‍ക്ക് വിലയിലല്ല കമ്മീഷന് അളവ് കണക്കാക്കിയാണ്. പെട്രോളിന് വില വര്‍ധിക്കുമ്പോള്‍ ബാഷ്പീകരണനഷ്ടം പോയിന്റ് 75 ശതമാനം കൂടിയാകുമ്പോള്‍ നഷ്ടമാണ് സംഭവിക്കുന്നത്. ഇതിന് പരിഹാരമായി വിലപ്പന വിലയുടെ അഞ്ച് ശതമാനം കമ്മീഷനായി അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. എണ്ണക്കമ്പനികള്‍ നമുക്ക് ലിറ്ററില്‍ പെട്രോള്‍ നല്കുമ്പോള് മെട്രിക് ടണ്ണിലാണ് അവര്‍ നികുതി നല്‍കുന്നത്.
അളവ് നിശ്ചയിക്കുന്നതില്‍ എണ്ണക്കമ്പനികള്‍ തട്ടിപ്പ് നടത്തുന്നതായും പമ്പ് ഉടമകള്‍ക്ക് പരാതിയുണ്ട്. ക്രൂഡ് ഓയില്‍ എണ്ണക്കമ്പനികള്‍ റിഫൈനറിയില്‍ എത്തിക്കുമ്പോഴും റിഫൈനറില്നിന്നും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കമ്പനികള്‍ ടെര്‍മിനലുകളില്‍ എത്തിക്കുമ്പോഴും കമ്പനികള്‍ മറ്റ് പെട്രോളിയം കമ്പനികള്‍ക്ക് റിഫൈന്‍ ചെയ്ത ഉല്‍പ്പന്നം കൈമാറ്റം ചെയ്യുമ്പോഴും ഉല്‍പ്പന്നങ്ങള്‍ 15 ഡിഗ്രി സെന്റിഗ്രേഡിലുള്ള തത്തുല്യമായ അളവാണ് ആധാരം. ഇതാണ് അന്താരാഷ്ട്രതലത്തില്‍ നിലവിലുള്ള ഒഇഎംഎല് സ്റ്റാന്‍ഡേര്‍ഡ്. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിക്കുന്നതത്രേ. ഉയര്‍ന്ന ഊഷ്മാവില്‍ റിഫൈന്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ നല്കുമ്പോള് പമ്പുടമകളും ഉപഭോക്താക്കളും വഞ്ചിതരാകുന്നു. ഫലത്തില്‍ പെട്രോളിയം കമ്പനികള്‍ സമര്‍ത്ഥമായ തട്ടിപ്പുകളാണ് നടത്തുന്നത്. ഒപ്പം നഷ്ടമാണെന്ന പതിവ് പല്ലവിപാടി കേന്ദ്രസര്‍ക്കാരും ഓയില്‍ കമ്പനികളും ചേര്‍ന്ന് സാധാരണക്കാരെ കൊള്ളയടിക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി സര്‍ക്കാരിന്റെ നികുതികള്‍ കുറയ്ക്കുകയോ വില നിയന്ത്രണാവകാശം ഏറ്റെടുക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
(അവസാനിച്ചു)
-എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: