പ്രജാപതിയുടെ വിദ്യാര്‍ത്ഥികളായി ദേവതകളും മനുഷ്യരും അസുരന്മാരും വസിച്ച കാലം. ദേവന്മാര് അഭ്യര്‍ത്ഥിച്ചു: ‘ഞങ്ങളെ പഠിപ്പിക്കുക.’ പ്രജാപതി ഉച്ചരിച്ചു: ‘ദാ’ എന്നിട്ടു ചോദിച്ചു, ‘മനസ്സിലായോ?’ അവര്‍ ഉത്തരം പറഞ്ഞു: ‘ദമ്യത’ – ആത്മനിയന്ത്രണം പലിക്കുക. പ്രജാപതി ‘ശരി’ എന്നു തലകുലുക്കി. പ്രജാപതി പിന്നെയും പറഞ്ഞു ‘ദാ.’ എന്നിട്ടു ചോദിച്ചു: ‘മനസ്സിലായോ?’ അവര്‍ പറഞ്ഞു: ‘ഉവ്വ്’, ദത്ത, ദാനം ചെയ്യുക. പ്രജാപതി സമ്മതിച്ചു. പിന്നെയും അരുളി: ‘ദാ.’ മനസ്സിലായോ എന്ന ചോദ്യത്തിന് അവര്‍ പറഞ്ഞു: ‘ദയത്വം’ – ദയ കാണിക്കുക. ‘ശരി.’ പ്രജാപതിയുടെ ശരി മഴമേഘങ്ങള്‍ കയ്യടിച്ച് അംഗീകരിച്ചു: ‘ദാ, ദാ, ദാ’ – ഇടിമുഴക്കം. സ്രഷ്ടാവ് ഇടി മുഴക്കുമ്പോള്‍ അവര്‍ കേട്ടു ദാനം, ദയത്വം, ദമ്യത – ആത്മനിയന്ത്രണം, ദാനം, ദയ – അവര്‍ ഇടിവെട്ടിന്റെ വെളിപാടിനെ വായിച്ചറിഞ്ഞു.
ഈ പ്രപഞ്ചത്തില്‍ ഇന്നും വായിക്കാതെയും തിരിച്ചറിയാതെയും പോകുന്ന വെളിപാടിന്റെ ശബ്ദങ്ങള്‍. ഈ ശബ്ദങ്ങള്‍ക്ക് അഥവാ വെളപാടുകള്‍ക്കു ഭാഷണവും അര്‍ത്ഥവും കല്പിച്ചു ഉപനിഷത്തുകള്‍. ടി.എസ്. എലിയട്ടിന്റെ പ്രസിദ്ധമായ ‘തരിശുനിലം’ എന്ന കവിത ഈ ഇടിവെട്ടിന്റെ മൂന്നു ശബ്ദങ്ങളുടെ വെളിപാടുകൊണ്ട് അവസാനിപ്പിക്കുന്നു. എലിയട്ടിനെ സംബന്ധിച്ചിടത്തോളം ഭൂമി മരണത്തിന്റെ ചാവുനിലമാകുന്നതു പാറയുടെ അദൃശ്യമായ വെളിച്ചം കാണാതെ മര്‍ത്യന്റെ കണ്ണിനു മാരകമായ തിമിരം ബാധിക്കുമ്പോഴും കാലത്തില്‍ നിത്യതയുടെ നിഴലുകളുടെ നീക്കം കാണാതാകുമ്പോഴും പ്രപഞ്ചസംഗീതം കേള്‍ക്കാനാകാതെ കാത് മന്ദീഭവിക്കുമ്പോഴുമാണ്.
ജെറുസലേമിന്റെയും ആഥന്‍സിന്റെയും അലക്സാന്‍ഡ്രിയായുടെയും സംസ്കാരങ്ങള്‍ കാലിടറി വീഴുന്നതു മനുഷ്യന് കാണാതെ പോകുന്നു. പ്രപഞ്ചസംഗീതവും അതിന്റെ താളലയങ്ങളും കേള്‍ക്കാതെയും അവയ്ക്കു ഭാഷ കൊടുക്കാതെയും പേകുമ്പോള്‍ ദുരന്തം വന്നു വീഴുന്നു. പര്‍വതസാനുക്കളിലും മലമുകളിലും ഉറഞ്ഞുനില്‍ക്കുന്നത് ഏകാന്തതയോ നിശ്ശബ്ദതയോ അല്ല. അതു വാചാലമായ മൗനമാണ്. ഈ മൗനങ്ങള്‍ക്ക് അര്‍ത്ഥം കല്പിക്കാനാവാത്ത കാലങ്ങള്‍ തരിശുനിലങ്ങളുടെ വന്ധ്യതയാണ് തീര്‍ക്കുന്നത്.
പ്രജാപതിയുടെ ഇടിനാദം വിദ്യാര്‍ത്ഥികള്‍ വ്യാഖ്യാനിക്കുകയായിരുന്നു. ആഖ്യാനത്തിന്റെ ഭാഷണത്തിലാണ് ദാനവും സംയമനവും ദയയും ഉടലെടുക്കുന്നത്. മനുഷ്യനു ചുറ്റുമുള്ള ലോകത്തിന്റെ വസ്തുവകകളില്‍ ഒന്നിനും അതില്‍ത്തന്നെ അര്‍ത്ഥമില്ല. മനുഷ്യനാണ് എല്ലാം അളക്കുന്നത്. മൂല്യമൂര്‍ത്തിയായ ഈശ്വരപദത്തിന്റെ അളവില്‍ എല്ലാം അളക്കുന്നു. അല്ലെങ്കില്‍ ഹെരാക്ലീറ്റസ് എഴുതിയതുപോലെ എല്ലാറ്റിന്റെയും അളവ് മനുഷ്യനാകുന്നു. ഈ അളവിന്റെ വിധിനിര്‍ണയത്തിലും വീക്ഷണത്തിലുമാണ് ഭാഷണ ലോകത്തില്‍ എല്ലാറ്റിനും ഇടവും സ്ഥാനവും അര്‍ത്ഥവും കല്പിച്ചുകൊടുക്കുന്നു. ദാര്‍ശനികനായ ഹൈഡഗര്‍ എഴുതി: ”ഭാഷയാണ് അസ്തിത്വത്തിന്റെ ഭവനം.” മനുഷ്യന് ഭാഷയില്‍ വസിക്കുന്നു. മനുഷ്യനു ഭാഷയും കാവ്യവും ലോകം ഉണ്ടാക്കികൊടുക്കുന്നു.
മനുഷ്യന് പ്രപഞ്ചശക്തികളോടും പ്രപഞ്ചവസ്തുക്കളോടുമൊപ്പം വസിക്കുന്നു. ഒത്തുവസിക്കുകയും സഹവസിക്കുകയുമാണ് മനുഷ്യന്. വാസം വീടുണ്ടാക്കുന്ന പ്രശ്നമല്ല – ലോകമുണ്ടാക്കുന്ന പ്രശ്നമാണ്. ലോകവീക്ഷണത്തിന്റെ ഭവനമാണ് ഉണ്ടാക്കപ്പെടുന്നത്. അത് ലോകത്തെയും അതിലുള്ള എല്ലാറ്റിനെയും സംബന്ധിക്കുന്ന വീക്ഷണമാണ്. എല്ലാമായി എത്ര അടുത്തും എത് അകലത്തിലും വസിക്കുന്നുവെന്നത് ഒരു മൂല്യപരിഗണനയുടെ പ്രശ്നമാണ്. എല്ലാം അളക്കണം; അതുകൊണ്ടു മൂല്യനിര്‍ണയമില്ലാതെ വാസമില്ല; ലോകമില്ലാതെ വീടില്ല.
കാവ്യമാണ് ഭാഷയില്‍ മൂല്യസൃഷ്ടിയുടെ വേദിയാകുന്നത്; അഥവാ മൂല്യസൃഷ്ടികളാണ് കാവ്യം. അതുകൊണ്ട് ഹൈഡഗര്‍ എഴുതി കാവ്യം മനുഷ്യനു വീടും ലോകവും ഉണ്ടാക്കുന്നു. മനുഷ്യന് ആകാശത്തിലേക്കു കണ്ണുകളും കൈകളും ഉയര്‍ത്തുന്നു. ഇടിനാദത്തിലും അതിന്റെ മിന്നല്‍പ്പിണരിലും അതിന്റെ പ്രഭാപൂരത്തിലും ഇരുട്ടിലും നിശ്ശബ്ദതയിലും അതിന്റെ ഹുങ്കാരത്തിലും അവര്‍ എന്തൊക്കെയോ കേള്‍ക്കുന്നു, മനസ്സിലാക്കുന്നു. അതു ഭാഷയാക്കുമ്പോള്‍ അതില്‍ വെളിപാടുണ്ടാകുന്നു.
ജര്‍മന്‍ കവിയായ ഹെല്‍ഡര്‍ലീന്‍ എഴുതി: ”ഇടിവെട്ടിന്റെ ശബ്ദത്തിലും വെളിച്ചത്തിലും അതിന്റെ കാറ്റിലും മനുഷ്യന് വസിക്കുന്നു.” ”മഹാനായ ഇടിവെട്ടുകാരന്റെ ശബ്ദം ഞാന്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നു, ഉച്ചനേരത്തുപോലും. എല്ലാം നന്നായി അറിയുന്നവന് അടുത്തു വരുന്ന നേരങ്ങള്‍. അവന്റെതന്നെ വീടിന്റെ അടിസ്ഥാനങ്ങള്‍ ഇളക്കിയും അതിനെ കഴുകി തലോടിയും അതിന്റെ പ്രകമ്പനങ്ങള്‍ എന്നെയാകെ നനയ്ക്കുന്നു.’ഈ ഭൂമിയില്‍ അളവുകോലുണ്ടോ? ഇല്ലതന്നെ.
സൃഷ്ടിക്കപ്പെട്ട ലോകം ഒരിക്കലും ഇടിവെട്ടിന്റെ വഴി തടഞ്ഞട്ടില്ല. ഹെല്‍ഡര്‍ലിനു ഇടിവെട്ടിന്റെ വഴിയാണു കാവ്യപഥം. അതുകൊണ്ടു കവിയായ ഹെല്‍ഡര്‍ലിന്‍ മറ്റു കവികളെ ഉപദേശിച്ചു: ”ദൈവത്തിന്റെ കൊടുങ്കാറ്റിനടിയില്‍ നിങ്ങള്‍ ശിരോവസ്ത്രമോ കവചമോ ഇല്ലാതെ നില്ക്കൂ. പിതാവായ ദൈവത്തിന്റെ ഇടിമിന്നലിനെ കൈകളില്‍ പിടിച്ചെടുക്കുക, അതു വാക്കില്‍ പൊതിഞ്ഞു ജനങ്ങള്‍ക്കു കൊടുക്കുക. പ്രിയ സുഹൃത്തുക്കളേ, നാം വരാന്‍ വൈകി; ദൈവങ്ങള്‍ തീര്‍ച്ചയായും ജീവിക്കുന്നു; നമ്മുടെ തലയ്ക്കുമുകളില്‍, മറ്റൊരു ലോകത്തില്‍.”
ഈ കാവ്യഭാഷണത്തിന്റെ മൂല്യഗേഹങ്ങളാണ് വേദങ്ങള്‍. ഏതു പുസ്തകമാണ് വേദമാകാനാവത്തത്? ”ഞാന്‍ എല്ലായിടത്തും ശാന്തി അന്വേഷിച്ചു; ഒരിടത്തും അതു കിട്ടിയില്ല, ഒരു പുസ്തകവുമായി ആളില്ലാത്ത മൂലയില്‍ ഇരിക്കുമ്പോള്‍ ഒഴികെ” എന്നു തോമസ് അകമ്പിസ് എഴുതി. പുസ്തത്തിന്റെ വിശുദ്ധ ലോകം തരുന്നത് ആശ്വാസമാണ്.
വിക്ടര്‍ ഹ്യൂഗോ തന്റെ ‘പാവങ്ങള്‍’ എന്ന നോവലില്‍ എഴുതി: ”വായനക്കാരന് ഇപ്പോള്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ഈ പുസ്തകം ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ പരിഗണിക്കുന്നതു തിന്മയുടെ നന്മയിലേക്കുള്ള പുരോഗതിയാണ്; അനീതിയുടെ നീതിയിലേക്കും; തെറ്റ് ശരിയിലേക്കും, ഇരുട്ടു വെളിച്ചത്തിലേക്കും, അന്ധമായ കാമം മനഃസാക്ഷിയിലേക്കും, ദുഷിപ്പ് ജീവനിലേക്കും, മൃഗീയത ഉത്തരവാദിത്വത്തിലേക്കും, നരകം സ്വര്‍ഗത്തിലേക്കും, പാതാളത്തില്‍ നിന്നു ദൈവത്തിലേക്കും, വെറും ഭൗതിക പിണ്ഡമായി തുടങ്ങി എത്തിച്ചേരുന്നത് ആത്മാവിലാണ്.” ”എപ്പോഴും ഞാന്‍ ഞാനല്ലാതെ മറ്റൊന്നുമല്ല… ഇതൊക്കെ അഹംബോധങ്ങളാണ്. അഹങ്കാരത്തിന്റെ വിവിധ പതിപ്പുകള്‍. അല്പം അപരനെക്കുറിച്ചു ചിന്തിക്കാമെന്നു വച്ചാലോ? അപരനെക്കുറിച്ചു ചിന്തിക്കുന്നതാണ് ഏറ്റവും വിശുദ്ധമായ ചിന്ത.” ഈ ചിന്തയുടെ പാട്ടുകാരാണ് കവികള്‍, അവര്‍ ഇടിവെട്ടിന്റെ സന്തതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: