സത്യത്തെ ദീര്‍ഘദര്‍ശനം ചെയ്യുന്നപോലെ അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുകയെന്നതും കവിസഹജമാണ്. ഇതുകൊണ്ടുകൂടിയാണ് കവി ഋഷിയാകുന്നത്. എഴുത്തച്ഛന് മുതല്‍ ബാലചന്ദ്രന് ചുള്ളിക്കാടുവരെയുള്ളവര് ഇതിന് മടികാണിച്ചിട്ടില്ല. എന്നാല്‍ അപ്രിയ സത്യങ്ങള്‍ പറയുന്ന മലയാളത്തിലെ ഒരു കവിക്ക് ഇപ്പോള്‍ ചില കോണുകളില്‍നിന്ന് അപ്രതീക്ഷിതമായി വിലക്ക് വന്നിരിക്കുന്നു. ഇതര സംസ്ഥാനത്തൊഴിലാളികളുടെ നിയമവിരുദ്ധവും ക്രമാതീതവുമായ കുടിയേറ്റം കേരളത്തിലുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ‘ജന്മഭൂമി’യുടെ ഓണപ്പതിപ്പില്‍ സാന്ദര്‍ഭികമായി പരാമര്‍ശിച്ചുപോയതാണ് സുഗതകുമാരി ടീച്ചര്‍ക്കെതിരായ ഫത്വയ്ക്ക് കാരണം.
”അവരെയും (ഇതരസംസ്ഥാനത്തൊഴിലാളികളെ) വോട്ടേഴ്സ് ലിസ്റ്റില്‍പ്പെടുത്തി സ്വന്തം പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താനാകുമോ എന്നതാണ് രാഷ്ട്രീയ നേതാക്കള്‍ നോക്കുന്നത്. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ ക്രമാതീതമായ കുടിയേറ്റം. സാംസ്കാരികമായി വന്‍ ദുരന്തത്തിലേക്കാണ് ഇത് കേരളത്തെ കൊണ്ടുചെന്നെത്തിക്കുക. നമുക്ക് സാംസ്കാരികമായി ഒരുതരത്തിലും പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ് ഇവിടെ ജോലിക്കായി എത്തുന്നത്. വിദ്യാഭ്യാസ നിലവാരം കുറഞ്ഞവര്‍ മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലത്തിലുള്ളവരുമാണ് ഇവരില്‍ അധികവും. അവര്‍ ഇവിടെ വീടുംവച്ച് ഇവിടെനിന്ന് കല്യാണവും കഴിച്ച് ഇവിടുത്തുകാരായി മാറും. നമ്മുടെ പാവം പെണ്‍കുട്ടികളെ വളച്ചെടുക്കാന്‍ അവര്‍ക്ക് പ്രയാസമൊന്നും കാണില്ല. ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ നമ്മുടെ കുട്ടികളെ സ്വാധീനിച്ച് കൊണ്ടുപോകാന്‍ കഴിയുന്നു.”
ഇതാണ് ലീലാമേനോനുമായുള്ള സംഭാഷണത്തിനിടെ ‘ജന്മഭൂമി’ ഓണപ്പതിപ്പില്‍ സുഗത കുമാരി പറഞ്ഞത്. ഇതിലൊരു ഭാഗം ‘മാതൃഭൂമി’ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്ന വാചകമേള പംക്തിയില്‍ കൊടുത്തതോടെയാണ് വിവാദത്തിന്റെ തുടക്കം. ജമാഅത്തെ ഇസ്ലാമിക്കുവേണ്ടി ഇരപിടിക്കാനിരിക്കുന്ന കവി സച്ചിദാനന്ദന് സുഗതകുമാരിയുടെ ‘വംശീയവിദ്വേഷ’ത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തുവരികയും, സുഗതകുമാരി ‘മാതൃഭൂമി’യിലൂടെ ‘അത് എന്റെ ഭാഷയല്ല’ എന്ന വിശദീകരണം നല്‍കുകയും ചെയ്തു. പ്രശ്നം അവിടെ അവസാനിക്കേണ്ടതായിരുന്നു. മാധ്യമങ്ങള്‍ക്കായി അഭിമുഖം നല്കുന്നവരുടെയും പ്രതികരിക്കുന്നവരുടെയും അവര്‍ ആശയം പ്രകടിപ്പിക്കാന്‍ ഉപയോഗിച്ച അതേ ഭാഷ തന്നെയായിരിക്കണമെന്നില്ല ലേഖകനോ ലേഖികയോ പകര്‍ത്തുക. എങ്ങനെ പറയുന്നു എന്നതിലല്ല, എന്തുപറയുന്നു എന്നതാണ് പ്രസക്തം.
സുഗതകുമാരിയുടെതായി ‘ജന്മഭൂമി’യില്‍ വന്ന പരാമര്‍ശത്തില്‍ വംശീയവിദ്വേഷം കുത്തിത്തിരുകാന്‍ ശ്രമിച്ചവര്‍ ഇതര സംസ്ഥാനത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന, ഇപ്പോഴത്തെ നിലയ്ക്കുപോയാല്‍ വന്‍ദുരന്തമായി മാറാന്‍ പോകുന്ന പ്രശ്നങ്ങളെ തികഞ്ഞ ദുഷ്ടലാക്കോടെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതര സംസ്ഥാനത്തൊഴിലാളികളുടെ അനിയന്ത്രിതമായ തള്ളിക്കയറ്റംവഴി ശരാശരി മലയാളി നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുക മാത്രമാണ് സുഗതകുമാരി ചെയ്തത്. ഇത് വംശീയവിദ്വേഷമാണെങ്കില് ഇക്കാര്യത്തില്‍ ജാതിമതഭേദമെന്യെ ഭയവും ആശങ്കയും ഉള്ളിലൊതുക്കി കഴിയുന്ന ഗണ്യമായ വിഭാഗം മലയാളികളും വംശീയവിദ്വേഷികളാണെന്ന് പറയേണ്ടിവരും. തൊട്ടതിനും പിടിച്ചതിനുമൊക്കെ ജാതീയത ആരോപിക്കുന്നവരുടെ മനസ്സിലായിരിക്കും യഥാര്‍ത്ഥ ജാതിവിദ്വേഷം. ഇതുപോലെ എന്തിനും ഏതിനും മറ്റുള്ളവരെ വംശീയവിദ്വേഷികള്‍ എന്ന് അധിക്ഷേപിക്കുന്നവരായിരിക്കും യഥാര്‍ത്ഥ വംശീയവിദ്വേഷികള്‍.
ഇതരസംസ്ഥാനത്തൊഴിലാളികളുമായി ബന്ധപ്പെട്ട മാനുഷികവശം മാത്രമാണ് മാധ്യമങ്ങള്‍ പലപ്പോഴും ചര്‍ച്ചചെയ്യുക. ഇത് ആവശ്യമില്ലെന്നല്ല. എന്നാല്‍ ഇക്കാര്യത്തിലെ മാനുഷിക വശത്തിലുള്ള ഏകപക്ഷീയമായ ഊന്നലുകള്‍ നിഷേധാത്മക വശങ്ങളെ മറച്ചുപിടിക്കുന്നു. ഇപ്പോള്‍ ചില സത്യങ്ങള്‍ പറഞ്ഞുപോയതിന് സുഗതകുമാരിയെയും ലീലാമേനോനെയും ക്രൂശിക്കാന്‍ ശ്രമിക്കുന്നവര്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലേക്ക് വരട്ടെ. അക്ഷരാര്‍ത്ഥത്തില്‍ ‘ഭായി’മാര്‍ ഹൈജാക്ക് ചെയ്തിരിക്കുന്ന ഈ നഗരത്തില്‍ ചില ദിവസങ്ങള്‍ ചെലവഴിക്കട്ടെ. അപ്പോഴറിയാം ഇതൊരു കുടിയേറ്റത്തിന്റെയും ചൂഷണത്തിന്റെയും മാത്രം പ്രശ്നമല്ലെന്ന്.
തീര്‍ച്ചയായും കേരളത്തിലെത്തുന്ന മറുനാടന്‍ തൊഴിലാളികള്‍ ഏതൊരു മലയാളിക്കുമുള്ള പൗരാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരാണ്. ഇവരെ ഏതെങ്കിലും തരത്തില്‍ അന്യരായി കാണേണ്ടതുമില്ല. മറ്റിടങ്ങളില്‍ ‘മദ്രാസി’, ‘കേരളവാല’ എന്നൊക്കെയുള്ള അധിക്ഷേപവും പരിഹാസ്യവും അനുഭവിച്ച മലയാളികള്‍ ഇതര സംസ്ഥാനത്തൊഴിലാളികളോട് മാന്യമായി പെരുമാറാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പ്രശ്നം ഇവിടെ അവസാനിക്കുന്നില്ല.
2016 ഏപ്രില്‍ വരെയുള്ള ഒരു കണക്കനുസരിച്ച് സംസ്ഥാനം തിരിച്ചുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ സംഖ്യ ഇപ്രകാരമാണ്: ബംഗാള്‍ (20%), ബീഹാര്‍ (18.10%), ആസ്സാം (17.28%), ഉത്തര്‍പ്രദേശ് (14.81%), ഒഡിഷ (6.67%), മറ്റുള്ളവര്‍ (23.13%). ഇവരില്‍ എത്രപേര്‍ ഈ സംസ്ഥാനങ്ങളില്പ്പെടാത്തവരുണ്ട് എന്ന് അന്വേഷിക്കാന്‍ തുടങ്ങുന്നിടത്ത് മാനുഷികമായ എല്ലാ മാനദണ്ഡങ്ങളും മാറ്റിവയ്ക്കേണ്ടിവരും. ബംഗാള്‍, ആസ്സാം, ബീഹാര്‍ എന്നിവിടങ്ങളില്നിന്നെത്തിയെന്ന് പറയപ്പെടുന്ന പലരും ബംഗ്ലാദേശില്‍നിന്നുള്ളവരാണ്. ഇവരില്‍ പലരുടെയും കയ്യില്‍ തങ്ങള്‍ ഏതു നാട്ടുകാരാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഉണ്ടാവില്ല. ഉണ്ടെങ്കില്‍ത്തന്നെ വ്യാജമായിരിക്കും. എവിടെനിന്നാണ് എന്നുചോദിച്ചാല്‍ അധികംപേരും പറയുക കൊല്‍ക്കത്തയില്‍നിന്ന് എന്നായിരിക്കും. കൊല്‍ക്കത്തയില്‍ എവിടെ എന്നുചോദിച്ചാല്‍ മാള്‍ഡ, മൂര്‍ഷിദാബാദ്, നാദിയ എന്നിങ്ങനെ അതിര്ത്തിജില്ലകളുടെ പേരുപറയും. ബംഗ്ലാദേശികളാണ് എന്ന് തിരിച്ചറിയുമെന്നുവന്നാല് ഇവര്‍ പെട്ടെന്ന് അപ്രത്യക്ഷരാവുകയും ചെയ്യും.
അക്ഷരാര്‍ത്ഥത്തില്‍ ‘പെരു ഭായ് ഊര്’ ആയി മാറിയിരിക്കുന്ന പെരുമ്പാവൂരില്‍ തിങ്ങിപ്പാര്‍ക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ‘ഭായി’മാരില്‍ നല്ലൊരു ശതമാനം സുഗതകുമാരി കൃത്യമായി ചൂണ്ടിക്കാട്ടുന്നപോലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ”കേരളത്തിലേക്ക് വരുന്ന ആയിരക്കണക്കിന് കുടിയേറ്റത്തൊഴിലാളികള്ക്കൊപ്പം നിരവധി കുറ്റവാളികളുമുണ്ട്. ഇവരില്‍ ഭീകരവാദികളും ഭീകരരെ റിക്രൂട്ട് ചെയ്യുന്നവരും സ്വന്തം നാടുകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട പിടികിട്ടാപ്പുള്ളികളുമുണ്ട്.
കൊള്ള, ബലാത്സംഗം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളുമായി നേരിട്ട് ബന്ധമുള്ളവരുമുണ്ട്” എന്നാണ് 2012 ല്‍ സ്ഥലം എസ്ഐ ഒരു പത്രത്തോട് പ്രതികരിച്ചത്. ഇതൊരു മുന്നറിയിപ്പായി കണ്ട് ആവശ്യമായ നടപടികളെടുത്തിരുന്നെങ്കില്‍ ജിഷ എന്ന പെണ്‍കുട്ടിയുടെ അതിഭീകരമായ കൊലപാതകം ഒഴിവാക്കാമായിരുന്നില്ലേ? ഭീകര സംഘടനയായ ലഷ്ക്കറെ തൊയ്ബയുടെ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് പോകുന്നതിനിടെ കശ്മീരില്‍ വെടിയേറ്റ ഒരു ഭീകരനെ ചികിത്സിച്ചത് പെരുമ്പാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു. പെരുമ്പാവൂരിനടുത്ത് മതപഠന ക്ലാസ് നടത്താന്‍ വന്ന രണ്ട് പേരില്‍ ഒരാള്‍ ഗുജറാത്തില്‍നിന്നുള്ള തീവ്രവാദിയായിരുന്നു. ഇയാളെ സ്ഥലത്തെ ചില പ്രമുഖരാണ് പോലീസില്‍നിന്ന് വിടുവിച്ചത്.
ഇതര സംസ്ഥാനത്തൊഴിലാളികളുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് സാംസ്കാരികവും സാമൂഹ്യവുമായ പൊരുത്തക്കേടൊന്നുമില്ലെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. ജിഷ വധക്കേസിലെ പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത് ഒരു ആടിന്റെ ജനനേന്ദ്രിയം ഛേദിച്ച സംഭവമാണല്ലോ. പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ രണ്ട് ലക്ഷത്തിലേറെ വരുമെന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ത്ഥത്തില്‍ ഇതിലും പല മടങ്ങാണ് ഇവരുടെ സംഖ്യ. എന്നാല്‍ സ്ത്രീകളുടെ എണ്ണം തീരെ പരിമിതമാണ്. ഈ അവസ്ഥ മുതലെടുത്ത് നിരവധി വേശ്യാലയങ്ങള്‍ പെരുമ്പാവൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെരുമ്പാവൂരില്‍ പ്രചാരമുള്ള ഒരു ഹിന്ദി മാസിക ഗിഫ്റ്റായി നല്കുന്നതുപോലും ഗര്‍ഭനിരോധന ഉറകളാണ്. ഇത് സാംസ്കാരിക പ്രശ്നമല്ലെന്നുണ്ടോ?
തലകറങ്ങി വീണതാണ് എന്നുപറഞ്ഞ് ഒരിക്കല്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പതിനഞ്ചുകാരിയായ ഇതര സംസ്ഥാന പെണ്‍കുട്ടിയെ കൊണ്ടുവന്നവര്‍ പെട്ടെന്ന് അപ്രത്യക്ഷരായി. പെണ്‍കുട്ടി പ്രസവിച്ചിട്ട് മൂന്നോനാലോ ദിവസമേ ആയിട്ടുള്ളൂ എന്ന് വ്യക്തമായപ്പോഴായിരുന്നു ഇത്. കോളജ് പഠനകാലത്ത് ‘ഭായി’യെ പ്രണയിച്ച് വിവാഹിതയായ പെണ്‍കുട്ടി അമ്മയായശേഷം ഒറീസയിലെ ഭര്തൃവീട്ടിലേക്കുപോയെങ്കിലും അവിടെനിന്ന് കുഞ്ഞിനെയുംകൊണ്ട് ആത്മരക്ഷാര്‍ത്ഥം കേരളത്തിലേക്ക് ഓടിപ്പോരുകയായിരുന്നു. ഭര്‍തൃവീട്ടിലുള്ള എല്ലാവരും ഭര്ത്താക്കന്മാരെപ്പോലെ പെരുമാറിത്തുടങ്ങിയപ്പോഴായിരുന്നു ഇത്. കേരളത്തില്‍ വന്ന് കുഞ്ഞിനെയും എടുത്തുകൊണ്ടുപോയ ഈ ഭര്‍ത്താവിനെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ല. ഈ കുഞ്ഞിന് എന്ത് സംഭവിച്ചിരിക്കാം! ഇത് സാംസ്കാരിക പൊരുത്തക്കേടല്ലേ? വിവരിക്കാനാവാത്ത ഇത്തരം നിരവധി സംഭവങ്ങള്‍ വേറെയുമുണ്ട്.
ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ബംഗാളിലെ മാള്‍ഡ ജില്ല കലാപങ്ങളുടെയും കഞ്ചാവിന്റെയും നാടാണ്. മുസ്ലിം തീവ്രവാദികള്‍ സമാന്തര ഭരണം നടത്തുന്ന മാള്‍ഡയില്‍നിന്ന് ‘പെരു ഭായ് ഊരി’ലേക്ക് ഇപ്പോള്‍ വിളിപ്പാടകലം മാത്രം!
മലകളുടെയും നദികളുടെയും നാശത്തില്‍ വേദനിക്കുന്ന കവി മനസ്സാണ് സുഗതകുമാരിക്കുള്ളത്. പനിനീരൊഴുകിയിരുന്ന പെരിയാര്‍ ഇന്ന് കാലടിക്കിപ്പുറം വിഷവാഹിനിയാണ്. ഒരിക്കല്‍ കൈക്കുമ്പിളില്‍ കോരിയെടുത്ത് കുടിക്കാമായിരുന്ന ഈ നദിയിലെ ജലത്തില്‍ ഇന്ന് കാലുനനയ്ക്കാന്പോലും തോന്നില്ല. മണല്‍മാഫിയ ജീവച്ഛവമാക്കിയ പെരിയാറിനെ ഈ പരുവത്തിലാക്കിയതിന്റെ മുഖ്യപങ്ക് പെരുമ്പാവൂരിലെ ‘ഭായി’മാര്‍ക്കാണ്. ഇവര്‍ ഈ നദിയോട് ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരത കണ്ടാല്‍ ശാപവചസ്സുകള്‍ തന്നെയാവും സുഗതകുമാരിയുടേതെന്നല്ല, ഏതൊരു കവിയുടെയും നാവില്‍നിന്ന് ഉണ്ടാവുക.
പെരുമ്പാവൂര്‍ മറ്റൊരു മാള്ഡയാവണമെന്ന് ആഗ്രഹിക്കുന്ന ശക്തികളുടെ ആശങ്കകളല്ല ഇതൊന്നും എന്നറിയാം. അനധികൃതമായ കുടിയേറ്റത്തിന് പച്ചക്കൊടി കാട്ടുന്നവരുടെ ദുഷ്ടലാക്ക് വ്യക്തമാണ്. ഇതരസംസ്ഥാനക്കാര്‍ എണ്ണത്തില്‍ കുറവായാല്‍ തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ള ക്രിമിനലുകളെ ഒളിപ്പിക്കാനാവില്ല. ‘ഭായി’മാരുടെ എണ്ണം കൂടുന്തോറും ക്രിമിനലുകള്‍ക്ക് അവരോടൊപ്പം ചേര്‍ന്ന് സുരക്ഷിതരാവാം. ഇതാണ് പെരുമ്പാവൂരിലും മറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ വിരല്‍ചൂണ്ടുന്നത് വംശീയവിദ്വേഷമായി മുദ്രകുത്തുന്നവരുടെ മുഖംമൂടി വലിച്ചുകീറേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: