പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുഭരണം തുടങ്ങിയിട്ട് നാലുമാസമേ ആയുള്ളൂ. ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിന്റെ ആദ്യഭരണം കെട്ടുനാറാന്‍ ഒരുവര്‍ഷമെടുത്തുവെങ്കില്‍ പിണറായി വിജയന് സര്‍ക്കാര്‍ അതിവേഗമാണ് ജനങ്ങളില്‍നിന്ന് അകലുന്നത്. അടിയും കുത്തും കൊലയും നിത്യസംഭവമായി. തെരുവില്‍ ഇതൊക്കെ അരങ്ങേറുമ്പോള്‍ ചര്‍ച്ചചെയ്യേണ്ട വേദിയാണ് നിയമസഭ.
നിയമസഭയില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് പാര്‍ട്ടി ഗ്രാമത്തില്‍ സഖാക്കള്‍ കാട്ടുന്ന ധാര്‍ഷ്ട്യത്തെ കവച്ചുവയ്ക്കുന്നതായി. പ്രതിപക്ഷത്തിന്റെ സമരവും സ്വാശ്രയപ്രശ്നവും നടക്കുമ്പോള്‍ സ്വാഭാവികമായും സഭയില്‍ ഉന്നയിക്കും. ഉന്നയിക്കുന്ന അംഗങ്ങളെ പരിഹസിക്കുകയും, എന്റെയടുത്ത് ഇതൊന്നും നടപ്പില്ലെന്ന് മാത്രമല്ല ‘പോയ് വേറെ പണിനോക്കെടോ’ എന്നൊക്കെ പറയുന്ന മുഖ്യമന്ത്രി കേരളത്തിന് എന്ത് അന്തസ്സാണ് ഉണ്ടാക്കിത്തന്നത്.
കേരളത്തില്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഇമ്മാതിരി പ്രസ്താവന കേള്‍ക്കാന്‍ ഇടവന്നിട്ടില്ല. കമ്യൂണിസമെന്നാല്‍ മനുഷ്യസ്നേഹമെന്നവകാശപ്പെടാറുണ്ട്. എന്നാല്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ മനസ്സ് മൃഗീയമാണെന്ന് പറഞ്ഞാല്‍ മൃഗങ്ങളില്‍നിന്ന് പ്രതിഷേധം ഉയരും. മൃഗങ്ങളോടുപോലും ഉപമിക്കാന്‍ പറ്റാത്ത മനസ്സാണ് പ്രത്യേകിച്ച് കണ്ണൂരില്‍ നിന്നെത്തുന്ന സിപിഎമ്മുകാര്‍ക്കുള്ളത്. പോലീസവര്‍ക്ക് പുല്ലാണ്. കോടതിയവര്‍ക്ക് ബൂര്‍ഷ്വയാണ്.
ജഡ്ജിമാരെ അവര്‍ വിശേഷിപ്പിക്കുന്നത് ശുംഭന്മാരും കൊഞ്ഞാണന്മാരുമെന്നാണ്. ഘടകകക്ഷിമന്ത്രിമാരെ പോഴന്മാരെന്നാക്ഷേപിക്കാനും മാര്‍ക്സിസ്റ്റുകാര്‍ക്ക് മടിയില്ല. മാധ്യമങ്ങളെ ആക്ഷേപിക്കാനും പിണറായിക്ക് ഉത്സാഹമാണ്. അതാണവരുടെ സംസ്കാരവുമെന്നാവുമ്പോള്‍ ലജ്ജിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാനാവുകയെന്ന് മൂല്യബോധമുള്ളവര്‍ ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒട്ടും വിശ്വാസമില്ലാത്ത കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ജനാധിപത്യം പിന്തിരിപ്പന് സമീപനമാണെന്നും തങ്ങള്‍ക്കതില്‍ വിശ്വാസമില്ലെന്നും, അധികാരം തോക്കിന്‍കുഴലിലൂടെയെന്നും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പാര്‍ട്ടിയാണത്. പിന്നീട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അധികാരത്തിലേറാനും കഴിഞ്ഞത് അടവുനയം സ്വീകരിച്ചതുകൊണ്ടാണ്. ജനാധിപത്യം കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രച്ഛന്നവേഷമാണ്.
ഏത് പെയ്ന്റില്‍ കുളിച്ചുവന്നാലും വാതുറന്നാല്‍ കാക്കയെ തിരിച്ചറിയാം. അതാണ് സിപിഎമ്മുകാര്‍ നേരിടുന്ന പ്രതിസന്ധി. തെരഞ്ഞെടുപ്പില്‍ ജയിക്കുകയും ഭരണത്തിലെത്തുകയുമൊക്കെ ചെയ്യും. പക്ഷേ ഭരണം തുടങ്ങുമ്പോള്‍ സ്വഭാവം പുറത്തുവരും. ആദ്യനിയമസഭയുടെ ആദ്യസമ്മേളനത്തില്‍ മുഖ്യമന്ത്രി നമ്പൂതിരിപ്പാട് ഒരു പ്രസ്താവന നടത്തിയിരുന്നു. ”കോണ്‍ഗ്രസിന്റെ ഫെയ്സ്പൂര് സമ്മേളനംമുതലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കാനാണ് കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്.” കോണ്‍ഗ്രസിന്റെ 50-ാം സമ്മേളനമായിരുന്നു ഫെയ്സ്പൂരിലേത്. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ഫെയ്സ്പൂര് സമ്മേളനത്തില്‍ നെഹ്റുവായിരുന്നു അധ്യക്ഷന്‍. ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമ്മേളനം ജനാധിപത്യവും പ്രതിപക്ഷ ബഹുമാനവും സ്നേഹവും സാഹോദര്യവുമൊക്കെ എടുത്തുപറഞ്ഞതാണ്.
കമ്മ്യൂണിസ്റ്റ് തീവ്രവാദികളെ നിരാശപ്പെടുത്തിയ നമ്പൂതിരിപ്പാടിന്റെ പ്രസ്താവനയ്ക്ക് അല്‍പ്പായുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. നിയമം കയ്യിലെടുക്കാനും പ്രതിയോഗികളെ തല്ലിച്ചതക്കാനും പ്രതിപക്ഷത്തെ അവഹേളിക്കാനും കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഒരുമടിയും മനസ്സാക്ഷിക്കുത്തുമില്ല. അത് എന്നും അങ്ങനെയായിരുന്നു.
ഇതൊക്കെ പറഞ്ഞത് യൂത്ത് കോണ്‍ഗ്രസുകാരുടെ അക്രമസമരത്തെ ന്യായീകരിക്കാനല്ല. തലസ്ഥാനത്ത് രണ്ടുദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലും കുറുവടിയുമായി അഴിഞ്ഞാടുകയായിരുന്നു. സ്വാശ്രയ സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങാനും ഇഷ്ടംപോലെ കച്ചവടം ചെയ്യാനും അവസരമൊരുക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. അന്നതിനെ എതിര്‍ത്ത ഇടതുപക്ഷം അവസരം വന്നപ്പോള്‍ വെളുക്കുവോളം കക്കുക എന്ന സമീപനമാണ് സ്വീകരിച്ചത്. ഇടതു-വലതു സര്‍ക്കാരുകള്‍ ഉന്നത വിദ്യാഭ്യാസരംഗം ചന്തയാക്കിത്തീര്‍ത്തെന്ന കാര്യത്തില്‍ സംശയമില്ല.
രണ്ടുമുന്നണികളും ഒരേ കള്ളനാണയത്തിന്റെ ഇരുപുറങ്ങളാണ്. ഇപ്പോള്‍ നടക്കുന്ന സമരവും അതിനെ നേരിടുന്ന രീതിയും മാനേജുമെന്റിന് സഹായകമായാണ് സംഭവിക്കാന്‍ പോകുന്നത്. ഇരുമുന്നണികളും നടത്തുന്ന സമരങ്ങള്‍ പലപ്പോഴും ഒത്തുകളിയായി മാറിയതാണ് അനുഭവം. തങ്ങള്‍ നല്കിയ സൗജന്യങ്ങള്‍ തിരിച്ചുലഭിക്കുന്നില്ലല്ലോ എന്ന പരിഭവമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തങ്ങളെ അലോസരപ്പെടുത്തുന്ന സമരങ്ങളാണെങ്കില്‍ പോലും അതിനെ തെരുവിലും സഭയിലും നേരിടുന്നത് മര്യാദയോടെയാകണം.
ജീവനക്കാര്‍ക്ക് മര്യാദപഠിപ്പിക്കാന്‍ തയ്യാറായ സര്‍ക്കാരിന് മര്യാദവേണ്ടെന്നുണ്ടോ? കഴിഞ്ഞ ദിവസമാണ് ”മാന്യമായ പെരുമാറ്റം ജീവനക്കാര്‍ക്ക് വേണ”മെന്ന് സര്‍വ്വീസ് ചട്ടത്തില്‍ കൂട്ടിച്ചേര്‍ത്തത്. മാന്യമായ പെരുമാറ്റം ചട്ടപ്രകാരം ചെയ്യേണ്ടതല്ല. ഒരു മനുഷ്യന് സഹജീവിയോട് നന്നായി പെരുമാറുന്നത് സംസ്കാരമാണ്. എതിരഭിപ്രായക്കാരെ അവഹേളിക്കുകയല്ല, ആദരിക്കുന്ന സംസ്കാരമുള്ള നാടാണിത്. സംസ്കാരം സര്‍ക്കാര്‍ ജീവനക്കാരായതിനുശേഷം പഠിക്കേണ്ടതല്ല. ഏതായാലും ഇപ്പോഴെങ്കിലും മാന്യതയും മര്യാദയും ജീവനക്കാര്‍ പുലര്‍ത്തണമെന്ന് പറയുന്ന സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തൊലിപ്പുറത്തല്ല, മനസ്സിനാണ് ചികിത്സ വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: