നിലമ്പൂര്‍: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍ സ്ഥിരീകരിക്കുന്നില്ലെങ്കിലും, പോലീസ് സംഘം രക്ഷപ്പെട്ടത് തലനാരിഴക്കാണെന്ന് ദൃക്സാക്ഷികളായ ആദിവാസികള്‍ പറയുന്നു. കേരളാ നക്സല്‍ വിരുദ്ധ സേനയുടെ വാഹനത്തില്‍ മാവോയിസ്റ്റുകളുതിര്ത്ത വെടിയുണ്ട തുളച്ചുകയറി. ആദിവാസികളെ മറയാക്കിയാണ് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടത്.
കോളനിയില്‍ പോലീസ് വെടിവെപ്പിന് തയ്യാറാകില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ് മാവോവാദികള്‍ നിറയൊഴിച്ചത്. ആദിവാസികളുടെ ജീവന് ഭീഷണിയാകുമോയെന്ന ആശങ്കയുള്ളതിനാലാണ് പോലീസ് ശക്തമായി തിരിച്ചടിക്കാതിരുന്നതും. നിലമ്പൂര്‍ നെടുങ്കയത്തെ മുണ്ടക്കടവ് ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ യോഗം നടത്തുന്നതറിഞ്ഞാണ് നാല്പതു പേരടങ്ങുന്ന തണ്ടര്‍ബോള്‍ട്ട്, കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഉള്‍പ്പെടുന്ന സംഘം യന്ത്രത്തോക്കുകളുമായെത്തിയത്. പോലീസ് സാന്നിധ്യമറിഞ്ഞ മാവോയിസ്റ്റുകള്‍ ആദിവാസികളെ മറയാക്കി.
ഭാഗ്യം കൊണ്ടാണ് പോലീസ് സംഘത്തിലെ പലരും വെടികൊള്ളാതെ രക്ഷപ്പെട്ടത്. മാവോയിസ്റ്റുകള്‍ ആദിവാസികളെ മറയാക്കിയതിനാല് പോലീസിന് കൃത്യമായ ലക്ഷ്യം പലവട്ടവും ഒഴിവാക്കേണ്ടി വന്നു.
നിലമ്പൂര്‍ മേഖലയില്‍ ആദിവാസികളെ പരിചകളാക്കി മാവോയിസ്റ്റുകള്‍ ഒളിപ്പോര് തുടരുകയാണ്. നിലമ്പൂര്‍ മുതല്‍ സൈലന്റ്വാലി വരെയും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും വ്യാപിച്ചുകിടക്കുന്ന കൊടുംവനത്തില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്ന് വിവരം ലഭിച്ചിട്ടും അധികൃതര്‍ക്ക് കൃത്യമായ നടപടിക്ക് കഴിഞ്ഞിട്ടില്ല.
മലപ്പുറം ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പലതവണ മാവോയിസ്റ്റുകള്‍ എത്തി ആദിവാസികള്‍ക്ക് ക്ലാസുകള്‍ നല്കി. സമീപകാലത്ത് ഫോറസ്റ്റ് ഔട്ട്പോസ്റ്റ് അഗ്നിക്കിരയാക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആദിവാസികള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: