ന്യൂദല്‍ഹി: കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ നടത്തിയ മെഡിക്കല്‍ കൗണ്‍സിലിംഗ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഓരോ കോളേജിനും പ്രത്യേകം കൗണ്‍സിലിംഗ് നടത്താന്‍ ഹൈക്കോടതി നല്കിയ അനുമതിയും സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ അനുമതിയോടെയാണ് കൗണ്‍സിലിംഗ് നടത്തിയതെന്നതും അഡ്മിഷന് പൂര്‍ത്തിയായതും പരിഗണിച്ചാണ് നടപടി. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാതെ സ്വകാര്യ മാനേജ്മെന്റുകളുമായി കരാര്‍ ഉണ്ടാക്കിയ സര്‍ക്കാര്‍ നടപടിയാണ് സുപ്രീംകോടതിയില്‍ മാനേജ്മെന്റുകള്‍ക്ക് സഹായകമായത്.
നീറ്റ് പരീക്ഷക്കുള്ള നിര്‍ദ്ദേശങ്ങളില്‍ പ്രവേശനത്തിന് ഏകീകൃത കൗണ്‍സിലിംഗ് വേണമെന്നത് ചൂണ്ടിക്കാട്ടിയ കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന നിയമത്തിലെ ഏകീകൃത കൗണ്‍സിലിംഗ് ചട്ടം റദ്ദാക്കിയിട്ടുണ്ടെന്ന മാനേജ്മെന്റുകളുടെ വാദം അതിനാല്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ തീരുമാനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നതിനാല്‍ അപ്പീല്‍ നല്‍കേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് മാനേജ്മെന്റുകള്‍ വാദിച്ചു. അപ്പീല്‍ നല്‍കാതെ 20 കോളേജുകളുമായി കരാര്‍ ഉണ്ടാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. മുഴുവന്‍ പ്രവേശനവും പൂര്‍ത്തിയായതായും മാനേജ്മെന്റുകള്‍ വ്യക്തമാക്കി. ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തിലും സര്‍ക്കാര്‍ അനുമതിയോടെയാണ് കൗണ്‍സിലിംഗ് നടന്നത് എന്നതിനാലും വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു.
ഓരോ മാനേജ്മെന്റിനും പ്രത്യേകം കൗണ്‍സിലിംഗ് നടത്താമെങ്കില്‍ നീറ്റ് പരീക്ഷയുടെ ആവശ്യമെന്താണെന്ന് ചോദിച്ച കോടതി പ്രത്യേകം കൗണ്‍സിലിംഗ് നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് ഹൈക്കോടതി നല്കിയ അനുമതി റദ്ദാക്കി. ഏതെങ്കിലും സ്വകാര്യ കോളേജില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ ഏകീകൃത കൗണ്സിലിംഗിലൂടെയാകണം പ്രവേശനം നടത്തേണ്ടത്. പ്രവേശനം നടത്തിയത് ജയിംസ് കമ്മറ്റി മേല്‍നോട്ടത്തിലാണെന്ന് കോടതിയില്‍ അറിയിച്ച മാനേജ്മെന്റുകള്‍ കമ്മറ്റിക്ക് ലഭിച്ച ആയിരത്തിലേറെ പരാതികള്‍ മറച്ചുവെച്ചു. സംസ്ഥാനസര്‍ക്കാര്‍ അഭിഭാഷകനും ഇതില്‍ മൗനം പാലിച്ചു. മഹാരാഷ്ട്രയില്‍ ഏകീകൃത കൗണ്‍സിലിംഗിന് സുപ്രീംകോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: