ന്യൂദല്‍ഹി: അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഭാരതത്തിന്റെ നയതന്ത്ര നീക്കം വിജയം കാണുന്നു. ഭീകരതയെ പ്രോത്സാഹിക്കുന്ന പാക്ക് നിലപാടില്‍ പ്രതിഷേധിച്ച് ഭാരതത്തിനു പിന്നാലെ ഭൂട്ടാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും സാര്‍ക്ക് സമ്മേളനം ബഹിഷ്കരിച്ചു. ഇസ്ലാമാബാദില് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് നിലവില്‍ സാര്‍ക്കിന്റെ അധ്യക്ഷത വഹിക്കുന്ന നേപ്പാളിനെ ഇവര്‍ അറിയിച്ചു. ഇതോടെ സമ്മേളനം ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നേപ്പാള്‍.
നാല് രാജ്യങ്ങള്‍ പിന്മാറിയതോടെ സമ്മേളനം അപ്രസക്തമായെന്ന വിലയിരുത്തലാണ് നേപ്പാളിന്. എല്ലാവരും പങ്കെടുക്കാതെ സമ്മേളനം നടത്താറില്ല. അസൗകര്യമുണ്ടെങ്കില്‍ സമ്മേളനവേദി മാറ്റുകയോ നീട്ടിവെക്കുകയോ ചെയ്യാറുണ്ട്. ബഹിഷ്കരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതയുമില്ല. ഭാരതമില്ലാതെ സമ്മേളനം നടത്താനാവില്ലെന്ന് ശ്രീലങ്ക പറഞ്ഞു. ബഹിഷ്കരണം ദൗര്‍ഭാഗ്യകരമെന്നാണ് പാക്കിസ്ഥാന്റെ പ്രതികരണം.
രാജസ്ഥാന് അതിര്‍ത്തിയില്‍ പാക്ക് സൈനികാഭ്യാസം
ജയ്സാല്‍മീര്‍: രാജസ്ഥാന് അതിര്‍ത്തിക്കപ്പുറത്ത് പാക്കിസ്ഥാന് കരസേനയും വ്യോമസേനയും സംയുക്ത സൈനികാഭ്യാസത്തില്‍. ബിഎസ്എഫ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.
ഉറി ആക്രമണത്തിനു ശേഷം ഭാരതം നിലപാട് കടുപ്പിച്ചതോടെ തിരക്കിട്ട് പാക്ക് നടപടി.
ഭാരത അതിര്‍ത്തിയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരെ കിഷന്‍ഗഞ്ചിലാണ് അഭ്യാസം. 22ന് തുടങ്ങി, ഒക്ടോബര്‍ 30 വരെ നീളും. 15,000 കര സൈനികരും 300 വ്യോമസേനാംഗങ്ങളുമാണ് പങ്കെടുക്കുന്നത്. യുദ്ധസന്നാഹങ്ങളോടെ പരിശീലനം. കറാച്ചി, മുള്‍ട്ടാന്‍ എന്നിവടങ്ങളിലെ സൈനിക യൂണിറ്റുകളാണ് എത്തിയിട്ടുള്ളത്. പുതിയ ആയുധങ്ങള്‍ പരീക്ഷിക്കുന്നു. മരുഭൂമിയില്‍ യുദ്ധം ചെയ്യുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.
അണ്വായുധം പ്രയോഗിക്കും പാക്കിസ്ഥാന്
ലാഹോര്‍: യുദ്ധത്തിനൊരുങ്ങിയാല്‍ അണ്വായുധം കൊണ്ട് ഭാരതത്തെ നശിപ്പിക്കുമെന്ന് പാക്ക് പ്രതിരോധമന്ത്രി ഖൗജ ആസിഫിന്റെ ഭീഷണി. ഭാരതത്തിന്റെ വരുംതലമുറകളെ വരെ തകര്‍ക്കാവുന്ന അണ്വായുധങ്ങള്‍ ഉണ്ടെന്നും ആസിഫ് സ്വകാര്യ ടിവി ചാനല്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടു. ഉറി ആക്രമണത്തിലെ പങ്ക് തെളിയിക്കുന്ന രേഖകള്‍ പാക്കിസ്ഥാന് പ്രതിനിധി അബ്ദുള്‍ ബാസിതിന് ഭാരതം കൈമാറിയിരുന്നു. നദീജല കരാര്‍ റദ്ദാക്കുമെന്ന ഭാരത നിലപാടും സാര്‍ക്ക് സമ്മേളനം റദ്ദാകുമെന്ന് ഉറപ്പായതും അടക്കം പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയിരിക്കെ മന്ത്രിയുടെ ഭീഷണി. അന്താരാഷ്ട്ര സമൂഹത്തെ ഇടപെടുവിച്ച് ഭാരതത്തെ തണുപ്പിക്കാനുള്ള ശ്രമമായേ നിരീക്ഷകര്‍ ഇതിനെ കാണുന്നുള്ളു.
പത്താന്‍കോട്ടില്‍ ഊര്‍ജ്ജിത തെരച്ചില്‍
ന്യൂദല്‍ഹി: ആയുധങ്ങളുമായി അപരിചിതരെ കണ്ടെന്ന് പ്രദേശവാസികള്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് പഞ്ചാബിലെ പത്താന്‍കോട്ട് സുരക്ഷാ പരിശോധന ശക്തമാക്കി.
ജനുവരി രണ്ടിന് പത്താന്‍കോട്ട് വ്യോമസേനാതാവളത്തില്‍ ഭീകരാക്രമണം നടക്കുകയും ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയും ഇന്നലെ പകല്‍ മുഴുവനും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി രാകേഷ് കൗശല്‍ പറഞ്ഞു. നാല് അപരിചിതരെ കണ്ടെന്നാണ് ഗ്രാമീണരുടെ മൊഴി.
പാക്കിസ്ഥാന് ലോക കോടതിയിലേക്ക്
ന്യൂദല്‍ഹി: സിന്ധു നദീജല കരാര്‍ പുനഃപരിശോധിക്കാനുള്ള ഭാരതനീക്കം പാക്കിസ്ഥാനെ പരിഭ്രാന്തിയിലാക്കി. ഭാരതത്തിനെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ, ലോകബാങ്ക് സഹായവും തേടി. ലോകബാങ്ക് മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും കരാറൊപ്പിട്ടത്. പാക്ക് അറ്റോര്‍ണി ജനറല്‍ അഷ്തര്‍ ഔസഫ് അലിയുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം വാഷിങ്ടണിലെ ലോകബാങ്ക് ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചു. കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ലോകബാങ്ക് പ്രതിജ്ഞാബദ്ധമെന്ന് യുഎസ്സിലെ പാക്കിസ്ഥാന് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: