തക്കല: പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നും നവരാത്രി വിഗ്രഹഘോഷയാത്ര പുറപ്പെട്ടു. ഘോഷയാത്രയ്ക്ക് കേരള, തമിഴ്നാട് പോലീസ് സേന സംയുക്ത ഗാർഡ് ഒഫ് ഓണർ നൽകി. വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഗാര്‍ഡ് ഓഫ് ഓണര്‍ പിന്‍വലിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.
ശുചീന്ദ്രത്തു നിന്നും മുന്നൂറ്റിനങ്കയും കുമാര കോവിലിൽനിന്നും കുമാരസ്വാമിയും പല്ലക്കിൽ എഴുന്നള്ളി കൊട്ടാര മുറ്റത്ത് എത്തിയ ശേഷമായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ എന്നിവർ എത്തിയിരുന്നു.
ആർക്കിയോളജി ഡയറക്ടർ പ്രേംകുമാർ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉടവാൾ നൽകി. അദ്ദേഹം അത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നൽകി. കടന്നപ്പള്ളിയിൽ നിന്നും ദേവസം ബോർഡ് ജോയിന്റ് കമ്മിഷണർ ഭാരതി ഉടവാൾ സ്വീകരിച്ചു. ഭാരതിയിൽ നിന്നും കന്യാകുമാരി ദേവസ്വം മാനേജർ സുദർശനൻ ഉടവാൾ സ്വീകരിച്ചതോടെയാണ് ഘോഷയാത്ര ആരംഭിച്ചത്. ഘോഷയാത്രയിലുടനീളം ഉടവാൾ ഏന്തുന്നത് സുദർശനനാണ്.
ജില്ലാ അതിര്‍ത്തി വരെ തമിഴ്നാട് പോലീസ് യാത്രയ്ക്ക് അകമ്പടി പോകും. കളിയിക്കാവിള മുതല്‍ കേരള പോലീസിന്റെ സായുധവിഭാഗം ഘോഷയാത്രയുടെ സുരക്ഷ ഏറ്റെടുക്കും. പദ്മനാഭപുരം കൊട്ടാരത്തിലെ നവരാത്രിമണ്ഡപത്തില്‍ നടന്നിരുന്ന നവരാത്രി ഉത്സവം ധര്‍മരാജാവിന്റെ ഭരണകാലത്ത് 1797 ലാണ് കോട്ടയ്ക്കകം പകടശാലയിലേക്ക് മാറ്റിയത്.
ഒക്ടോബർ ഒന്നിന് നവരാത്രി വിഗ്രഹങ്ങളെ ഗവർണർ ജസ്റ്റിസ് പി.സദാശിവം സ്വീകരിക്കും. തുടർന്ന് സരസ്വതി വിഗ്രഹം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയേയും വെള്ളിക്കുതിരയേയും ആര്യശാല ദേവി ക്ഷേത്രത്തിലും മുന്നൂറ്റിനങ്ക ദേവിയെ ചെന്തിട്ട ദേവി ക്ഷേത്രത്തിലും പ്രതിഷ്ഠിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: