ന്യൂദൽഹി: പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഭാരതം മിന്നലാക്രമണം നടത്തി. കഴിഞ്ഞ ദിവസം രത്രിയിലായിരുന്നു ആക്രമണം. നിയന്ത്രണ രേഖ കടന്ന് അഞ്ച് ഭീകരക്യാമ്പുകളില്‍ ഭാരതം ആക്രമണം നടത്തി. അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ത്ത ഭാരത സേന നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് എന്നിവരെ സര്‍ക്കാര്‍ നടപടികളുടെ വിവരങ്ങള്‍ അറിയിച്ചു.
മിന്നലാക്രമണം ഇനി തുടരില്ലെന്നും വേണ്ടിവന്നാല്‍ തിരിച്ചടിയ്ക്കാന്‍ സുസജ്ജമാണെന്നും സൈന്യം മുന്നറിയിപ്പ് നല്കി. രാജ്യത്തെ സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം കരസേന ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗാണ് ആക്രമണ വിവരം അറിയിച്ചത്. നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്ന മേഖലകളില്‍ കനത്ത നാശനഷ്ടം ഉണ്ടാക്കാനായി കഴിഞ്ഞുവെന്ന് രണ്‍ബീര്‍ സിംഗ് അറിയിച്ചു.
നിയന്ത്രണരേഖ കടന്ന കശ്മീരില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതികള്‍ ആസുത്രണം ചെയ്തതായി രഹസ്യവിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നലാക്രമണം. പ്രതിരോധ സേനാ മേധാവിമാരും പ്രതിരോധ മന്ത്രിയും ധനമന്ത്രിയും ആഭ്യന്തര മന്ത്രിയും യോഗത്തില്‍ പങ്കെടുത്തു. പാക്കിസ്ഥാനെതിരെ നിയന്ത്രിത അളവില്‍ തിരിച്ചടിക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നേരത്തെ സൈന്യത്തിന് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു മിന്നലാക്രമണം. ഭാരതത്തിന്റെ സൈനിക നടപടിയെക്കുറിച്ച് പാക്കിസ്ഥാന് വിവരം നൽകിയിരുന്നെന്നും രണ്‍ബീര്‍ അറിയിച്ചു.
ഭീകരര്‍ക്കെതിരെ മാത്രമല്ല അവരെ സഹായിക്കുന്നവര്‍ക്കും ശക്തമായ തിരിച്ചടി നല്കാന് കഴിഞ്ഞുവെന്നും സേനാ നേതൃത്വം അറിയിച്ചു. ആക്രമണം നടത്തിയെന്ന കാര്യം വിദേശകാര്യ വക്താവ് വികാസ് സ്വരൂപും സ്ഥിരീകരിച്ചു. ആക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ മരിച്ചതായി പാക്കിസ്ഥാന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്ര സർക്കാരും സൈന്യവും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: