ന്യൂദല്‍ഹി: ഭാരത സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആസൂത്രിത മിന്നലാക്രമണമാണ് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ പാരാ റജിമെന്റ് നടത്തിയത്. മേഖലയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നാശമുണ്ടാകാതെ രീതിയില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായി തകര്‍ക്കാന്‍ സൈന്യത്തിനായി.
പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് സമീപം ഹെലികോപ്ടറില്‍ ഇറങ്ങിയ ശേഷമായിരുന്നു പാരാ റെജിമെന്റിന്റെ ആക്രമണം. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും നിരീക്ഷണത്തിലായിരുന്നു സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. കെട്ടിടങ്ങള്‍ക്കും മറ്റ് ചുറ്റുപാടുകള്‍ക്കും അധികം നാശം ഉണ്ടാക്കാതെ ലക്ഷ്യം വയ്ക്കുന്നതിനെ മാത്രം ആക്രമിക്കുന്ന രീതിയാണിത്. നിരപരാധികള്‍ കൊല്ലപ്പെടാനുള്ള സാധ്യത തീരെ കുറവാണ്.
ആക്രമണ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ അജിത് ദോവലും മനോഹര്‍ പരീക്കറും പ്രധാനമന്ത്രിയെ അറിയിച്ചുകൊണ്ടിരുന്നു. ആധുനിക ഹെലികോപ്റ്ററുകളില്‍ അതിര്‍ത്തി കടന്ന സൈന്യം പാരഷൂട്ട് ഉപയോഗിച്ചാണ് പാക് അധീന കശ്മീരിലിറങ്ങിയത്. ഏകദേശം മൂന്ന് കിലോമീറ്ററോളം ഉള്ളില്‍ കടന്നായിരുന്നു ഭാരത സൈന്യത്തിന്റെ ആക്രമണം.
അര കിലോമീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ അകലത്തുള്ള തീവ്രവാദി കേന്ദ്രങ്ങളാണ് ഭാരത സൈന്യം തകര്‍ത്തെറിഞ്ഞത്. ദൗത്യത്തില്‍ പങ്കെടുത്ത ഭാരത സൈനികര്‍ സുരക്ഷിതരായി തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: